പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിലെടുത്തത് പത്തനംതിട്ട പോലീസ് എന്ന് റിപ്പോർട്ടുകൾ. രാത്രി 12.30ഓടെയാണ് പാലക്കാട്ടെ കെപിഎം ഹോട്ടലിൽ നിന്നും എംഎൽഎയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ബലാത്സംഗവും നിർബന്ധിത ഗർഭഛിദ്രവും ഉൾപ്പെടെ ആരോപിച്ച് ഒരു യുവതി നൽകിയ പരാതിയിലാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം. പുതിയ പരാതി ഇ-മെയിൽ വഴിയാണ് ലഭിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരം.
അന്വേഷണസംഘം പരാതിക്കാരിയുടെ മൊഴിയെടുത്തതായും വിവരമുണ്ട്. രാഹുൽ ശനിയാഴ്ചയാണ് പാലക്കാടെത്തിയത്. എംഎൽഎ പാലക്കാട് എത്തിയതുമുതൽ പോലീസ് നിരീക്ഷണത്തിലായിരുന്നുവെന്നാണ് സൂചന.
ഡിവൈഎസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും വനിത പോലീസ് ഉദ്യോഗസ്ഥയും ഉൾപ്പെടെയുള്ള എട്ടംഗ സംഘമാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുത്തത്. രണ്ട് വാഹനങ്ങളിലായാണ് പോലീസ് സംഘം ഹോട്ടലിലെത്തിയത്.
പാലക്കാട്ടെ ഫ്ലാറ്റ് ഒഴിഞ്ഞ ശേഷം രാഹുൽ കെപിഎം ഹോട്ടലിലായിരുന്നു താമസം. ഹോട്ടലിലെത്തിയ പോലീസ് സംഘം റിസപ്ഷനിലുള്ളവരുടെ ഫോണുകൾ പിടിച്ചെടുത്ത ശേഷമാണ് രാഹുൽ താമസിച്ചിരുന്ന റൂമിലേക്ക് പോയത്.
ഈ സമയം പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ രാഹുലിനൊപ്പമുണ്ടായിരുന്നില്ല. ആദ്യം റൂമിൽ നിന്ന് പുറത്തിറങ്ങാൻ തയാറാകാതിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ പിന്നീട് പോലീസിന് വഴങ്ങുകയായിരുന്നു. അഭിഭാഷകനെ കാണാൻ സമയം അനുവദിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പോലീസ് അതിന് സമ്മതിച്ചിരുന്നില്ല. കസ്റ്റഡിയിലെടുത്ത എംഎൽഎയെ എവിടേക്കാണ് കൊണ്ടുപോയതെന്ന് സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. നിലവിൽ സമാനമായ മൂന്ന് കേസുകളിൽ പ്രതിയാണ് രാഹുൽ.
ആദ്യ കേസിൽ ഹൈക്കോടതി എംഎൽഎയുടെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണ കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മണ്ഡലത്തിൽ വീണ്ടും സജീവമാകാനുള്ള മാങ്കൂട്ടത്തിലിന്റെ ശ്രമങ്ങൾക്കിടെയാണ് പുതിയ കേസിലെ പോലീസ് നടപടി.