ധൂർത്തപുത്രന്റെ ഉപമയിലെ മറ്റു ചില ചിന്തകൾ നോക്കാം. തന്നിൽനിന്ന് ഒരു ക്ഷണം മൂത്തമകനും സങ്കടംകൊണ്ട് അകന്നു പോകുമോ? ഇളയ മകന്റെ ദുരന്തങ്ങൾ ഏറ്റുവാങ്ങിയ അപ്പനു മൂത്തമകനെയും നഷ്ടപ്പെടുമോ എന്നുള്ള അവസ്ഥയിലാണ് അപ്പൻ പുറത്തേക്കു വരുന്നത്.
അവനോടു സാന്ത്വനങ്ങൾ പറയുന്നു. തന്നെ കേൾക്കാൻ മനസായ അപ്പന്റെ മുൻപിൽ മകന്റെ ഹൃദയം തേങ്ങി. അയാളുടെ ഒരു സങ്കടം, തന്റെ അനുജൻ വേശ്യകളുടെ കൂടെ സ്വത്ത് ധൂർത്തടിച്ചതാണ്. ഇവിടെ അപ്പന്റെ മറുപടി നോക്കൂ. ഇളയ മകനോട് ഒന്നും സംസാരിക്കാതിരുന്ന അപ്പൻ മൂത്ത മകനോടു വാചാലനാകുന്ന കാഴ്ച. വാസ്തവത്തിൽ അതു മാത്രം മതിയല്ലോ യഥാർഥ ദൈവവിശ്വാസിക്ക്.
സ്പർശിച്ച വാചകം
ഒരുപക്ഷേ, ഭൗതിക നേട്ടം മാത്രം ലക്ഷ്യമിടുന്നവർക്കു മൂത്തമകന്റെ കഥ ഒരു തിരിച്ചടിയും ഒരു തിരിഞ്ഞുനോട്ടത്തിനു സഹായകവുമാണ്. മകനെ നീ എപ്പോഴും എന്നോടു കൂടെയുണ്ടല്ലോ എന്ന പിതാവിന്റെ വാചകമാണ് അവനെ സ്പർശിക്കുന്നത്. ഇതു ബൈബിളിലെ വലിയ സ്വർഗാനുഭവമാണ്.
പണ്ട് പത്രോസ് ചോദിച്ചില്ലേ, ഞങ്ങളെല്ലാം ഉപേക്ഷിച്ചു നിന്നെ അനുഗമിച്ചല്ലോ. ഞങ്ങൾക്ക് എന്താണ് ലഭിക്കുക?. മൂത്തമകനു കൊടുത്ത അതേ മറുപടി അപ്പോൾ ഈശോയിൽനിന്നു കേൾക്കാം. "നിങ്ങൾ എന്നോട് കൂടെ ഇരുന്ന് ഇസ്രായേലിലെ 12 ഗോത്രങ്ങളെ ഭരിക്കും (മത്തായി 19:27-28). ദൈവത്തെ സംബന്ധിച്ച് സ്വർഗം എന്നതു തന്റെ മക്കളുടെ കൂടെ ആയിരിക്കുന്ന അവസ്ഥയാണ്. ഭൂമിയിലായാലും മറ്റെവിടെയായാലും ഈ കമ്യൂണിയൻ ദൈവം ആഗ്രഹിക്കുന്ന ഏറ്റവും വലിയ ആധ്യാത്മിക അവസ്ഥയാണ്.
ദുരുപയോഗിച്ചാൽ
അതെല്ലാം വിട്ടിട്ട് ഭൗതികമായ നേട്ടത്തിനു വേണ്ടി മാത്രം നോക്കുന്ന ജഡിക മനുഷ്യനെ ദൈവം അവന്റെ വഴിക്കുവിടുന്നതു ധൂർത്തപുത്രന്റെ ഉപമയിൽ നമ്മൾ കണ്ടല്ലോ. മൂത്തമകനോടു പറഞ്ഞതു പോലെ ഒരു വാക്ക് ഇളയവനോടു പറഞ്ഞിരുന്നെങ്കിൽ അവൻ ഇത്രയ്ക്കു നശിക്കില്ലായിരുന്നു എന്നു തോന്നുന്നുണ്ടോ? എന്നാൽ, ഓരോരുത്തരുടെ കൈയിലിരിപ്പ്, സ്വഭാവം ഒക്കെ അറിഞ്ഞാണ് ദൈവം പലപ്പോഴും ഒരു വ്യക്തിക്കുമേൽ ഇടപെടുന്നത്.
കാരണം ദൈവം മനുഷ്യന്റെ സ്വാതന്ത്ര്യത്തെ മാനിക്കുന്നു. തന്റെ തീരുമാനത്തിൽനിന്നു മാറാൻ യൂദാസ് തയാറല്ലെന്നു കാണുന്പോൾ യേശു ചെയ്തതും അതുതന്നെ. അപ്പം മുക്കി അവനു കൊടുത്തിട്ടു പറയുന്നു, നീ ചെയ്യാനിരിക്കുന്നതു വേഗം ചെയ്യുക. ദൈവം നൽകിയ ആ സ്വാതന്ത്ര്യത്തെ നാം മാനിക്കണം. എന്നാൽ, സ്വയം നശിക്കാനായി അത് ഉപയോഗിക്കരുതെന്നുകൂടി ധൂർത്തപുത്രന്റെ കഥ നമ്മെ ഈ നോന്പുകാലത്ത് ഒാർമിപ്പിക്കുന്നു.
Tags : Hridayavazhi Kalvari