നാദാപുരം: ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിക്കു ഗുളിക മാറി നൽകിയതായി പരാതി.
അബോധാവസ്ഥയിലായ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുടവന്തേരി സ്വദേശി പാലൊള്ളത്തിൽ ചന്ദ്രനാണ് (71) ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ കഴിയുന്നത്.
സംഭവത്തിൽ ചന്ദ്രന്റെ മകൾ ഗാനചന്ദ്രൻ താലൂക്ക് ആശുപത്രി സൂപ്രണ്ടിനു പരാതി നൽകി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചന്ദ്രൻ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറുടെ നിർദേശപ്രകാരം നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. നാദാപുരം ഗവ. ആശുപത്രിയിൽ നൽകേണ്ട ചികിത്സ മെഡിക്കൽ കോളജിൽനിന്നു നിർദേശിക്കുകയും ചെയ്തിരുന്നു.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ ചന്ദ്രന് ഗുളിക എഴുതി നൽകുകയായിരുന്നു. ഗുളിക കഴിച്ച ചന്ദ്രൻ അബോധാവസ്ഥയിലായി. ഇതേക്കുറിച്ച് മക്കൾ ഡോക്ടർമാരോടു സംസാരിച്ചെങ്കിലും മറുപടിയൊന്നും നൽകിയില്ല.
എന്നാൽ, ചന്ദ്രന്റെ സമീപത്തെ ബെഡിൽ ചന്ദ്രൻ എന്ന പേരുള്ള മറ്റൊരു രോഗിയും ചികിത്സയിലുണ്ടായിരുന്നു. ഇയാൾക്ക് നൽകേണ്ട ഗുളിക മുടവന്തേരി സ്വദേശിയായ ചന്ദ്രനു നൽകുകയായിരുന്നു എന്നാണ് പരാതി.
ഇത് ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഡോക്ടർ ആശുപത്രി രേഖ തിരുത്തിയതായും സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നു.