പത്തനംതിട്ട: മുന്നൂറു കോടിയോളം രൂപ പൊതുജനങ്ങൾക്ക് നഷ്ടമുണ്ടാക്കിയതിന്റെ പേരിൽ ആറുമാസത്തോളം ജയിൽവാസമനുഭവിച്ച ധനകാര്യ സ്ഥാപന ഉടമയെ ഉപയോഗിച്ച് സിപിഎം നടത്തുന്നത് തരംതാഴ്ന്ന രാഷ്ട്രീയ കളിയെന്ന് ആന്റോ ആന്റണി എംപി.
ഇടതു മുന്നണിയുടെ ഘടകകക്ഷിയുടെ നേതാവായ ധനകാര്യ സ്ഥാപന ഉടമയെകൊണ്ട് അദ്ദേഹത്തിന്റെ കൈയിൽനിന്നു രണ്ടുകോടി രൂപ താൻ കൈപ്പറ്റി എന്ന വ്യാജ ആരോപണം ഉന്നയിക്കുകയാണ്. താൻ പണം കൈപ്പറ്റി എന്നതു സംബന്ധിച്ച രേഖകൾ പുറത്തു വിടാൻ സിപിഎമ്മിനോ ധനകാര്യ സ്ഥാപന ഉടമയ്ക്കോ കഴിയുമോയെന്ന് ആന്റോ ആന്റണി വെല്ലുവിളിച്ചു.
2019 ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് ധനകാര്യ സ്ഥാപന ഉടമ തന്നെ സഹായിച്ചിട്ടുണ്ട്. ആ പണം ആവശ്യപ്പെട്ടപ്പോൾ തിരികെ നൽകിയതുമാണ്. വർഷങ്ങൾക്കുശേഷം ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നതിനു പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണെന്നും ആന്റോ പറഞ്ഞു.
അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് സിപിഎം സംസ്ഥാന സമിതിയംഗം കെ.പി. ഉദയഭാനു ഉന്നയിച്ചിരിക്കുന്നത്. ഇതിനെതിരേ നിയമനടപടിയിലേക്ക് കടന്നിട്ടുണ്ടെന്നും ആന്റോ ആന്റണി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസിൽ ഉൾപ്പെട്ട ഉണ്ണികൃഷ്ണൻ പോറ്റി ഡൽഹിയിൽ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രം ചൂണ്ടിക്കാട്ടിയാണ് ആദ്യ ആരോപണം നടന്നത്. തനിക്ക് ഇതുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് എസ്ഐടി അന്വേഷണത്തിൽ തെളിഞ്ഞതോടെ ആ ആരോപണം പൊളിഞ്ഞു.
ശബരിമല തന്ത്രിയുടെ രണ്ടരക്കോടി രൂപ തിരുവല്ലയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ഉണ്ടായിരുന്നെന്നും ആ പണം താൻ പിൻവലിച്ചെന്നുമായിരുന്നു പിന്നീടുള്ള ആരോപണം. ശബരിമല തന്ത്രിക്ക് ഈ ധനകാര്യ സ്ഥാപനത്തിൽ യാതൊരു നിക്ഷേപവും ഉണ്ടായിരുന്നില്ലെന്നും ഈ തന്ത്രിയെ ജീവിതത്തിൽ ഒരിക്കൽപോലും നേരിൽ കണ്ടിട്ടില്ലെന്നും ധനകാര്യ സ്ഥാപന ഉടമ വ്യക്തമാക്കിയപ്പോൾ ആ ആരോപണവും പൂർണമായി പൊളിഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിലെ പ്രതികളെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങളിൽനിന്നു ജനശ്രദ്ധ തിരിച്ചുവിടാൻ വേണ്ടിയാണ് ഇത്തരം ആരോപണങ്ങൾ സിപിഎം ഉന്നയിക്കുന്നതെന്നും ആന്റോ പറഞ്ഞു.
വിജിലൻസിൽ പരാതി
പത്തനംതിട്ട: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പു കാലത്ത് തിരുവല്ല നെടുംപറമ്പില്‍ ക്രെഡിറ്റ് ആന്‍ഡ് സിന്‍ഡിക്കറ്റ് ഉടമയും കേരളാ കോണ്‍ഗ്രസ് എം മുന്‍ സംസ്ഥാന ട്രഷറാറുമായിരുന്ന എന്‍.എം. രാജുവുമായി ആന്റോ ആന്റണി എംപി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സില്‍ പരാതി. സുപ്രീംകോടതി അഭിഭാഷകന് സുഭാഷ് തീക്കോടനാണ് ഇ മെയില്‍ മുഖേന പരാതി അയച്ചിരിക്കുന്നത്. ഇത് പ്രാഥമികാന്വേഷണത്തിനായി വിജിലന്‍സ് പത്തനംതിട്ട യൂണിറ്റിന് കൈമാറിയേക്കും.
ആന്റോ ആന്റണി രണ്ട് കോടി രൂപ കടം വാങ്ങിയെന്നും 20 ലക്ഷം മാത്രം മടക്കി നല്‍കിയെന്നുമാണ് എന്‍.എം. രാജു കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ലഭിച്ച സഹായം തിരികെ ആവശ്യപ്പെട്ടപ്പോൾ മടക്കി നൽകിയിട്ടുണ്ടെന്നാണ് ഇതു സംബന്ധിച്ച് ആന്റോയുടെ വിശദീകരണം.
ഇതിനിടെ ആന്റോ ആന്റണിക്കെതിരേ നൽകിയ പരാതി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകൻ കുളത്തൂർ ജയ്സിംഗ് വിജിലൻസ് ഡയറക്ടർക്കു കത്തു നൽകി.
അഡ്വ.സുഭാഷ് തീക്കോടൻ നൽകിയ പരാതിയിൽ യാതൊരു തെളിവുകളും ഹാജരാക്കിയിട്ടില്ല. ആരോപണം ഉന്നയിച്ചയാൾ ഇതു സംബന്ധിച്ച എന്തെങ്കിലുംതെളിവ് ഹാജരാക്കുകയോ ഉണ്ടെന്ന് അവകാശപ്പെടുകയോ ചെയ്തിട്ടില്ലെന്നും ജയ്സിംഗ് ചൂണ്ടിക്കാട്ടി.
സ്ഥാപനത്തിൽ ഇഡി പരിശോധന നൽകിയതിനു പിന്നാലെയാണ് സ്ഥാപന ഉടമ ആന്റോ ആന്റണിക്കെതിരേ സാന്പത്തിക കബളിപ്പിക്കൽ ആരോപണം ഉന്നയിച്ചിട്ടുള്ളതെന്നും കുളത്തൂർ ജയ്സിംഗ് ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും പോലീസിലോ കോടതിയിലോ ഫിനാൻസ് ഉടമ നൽകിയിട്ടുമില്ല.
Tags : Anto Antony allegation false NM Raju Nedumparambil Credit and Syndicate Anto Antony MP