തൃശൂർ: വാടാനപ്പള്ളിയിൽ ബിജെപി വിതരണത്തിനായി കിറ്റുകൾ സൂക്ഷിച്ചു എന്നാരോപിച്ച് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മണിക്കൂറുകളോളം നീണ്ടുനിന്ന സംഘർഷാവസ്ഥയ്ക്കും നാടകീയ രംഗങ്ങൾക്കും ഒടുവിലാണ് പോലീസ് നടപടി. വാടാനപ്പള്ളിയിലെ സൂപ്പർ മാർക്കറ്റിൽ വോട്ടർമാർക്ക് നൽകാനായി ബിജെപി കിറ്റുകൾ എത്തിച്ചു എന്ന വിവരത്തെത്തുടർന്നാണ് കോൺഗ്രസ് പ്രവർത്തകർ ഗോഡൗണിന് മുന്നിൽ തടിച്ചുകൂടിയത്. ഗോഡൗൺ ഉപരോധിച്ച പ്രവർത്തകർ ബിജെപിക്കെതിരെയും പോലീസിനെതിരെയും മുദ്രാവാക്യം വിളിച്ചു.
പ്രവർത്തകർ പിരിഞ്ഞുപോകാത്തതിനെത്തുടർന്ന് പോലീസ് ബലംപ്രയോഗിച്ച് അവരെ നീക്കം ചെയ്യുകയായിരുന്നു. ഡിസിസി ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. ബിജെപി നേതാവും നടനുമായ ദേവൻ ഗോഡൗണിന് മുകളിലെ മുറിയിൽ ഉണ്ടെന്ന വാർത്ത പുറത്തുവന്നതോടെ സംഘർഷം ഇരട്ടിയായി. ബിജെപി പ്രവർത്തകരും സ്ഥലത്തെത്തിയതോടെ ഇരുവിഭാഗവും നേർക്കുനേർ നിന്നു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഗോഡൗണിൽ നിന്ന് കിറ്റുകൾ പിടിച്ചെടുത്ത് സീൽ ചെയ്തു. സൂപ്പർ മാർക്കറ്റ് ഉടമയെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. സംഘർഷസാധ്യത കണക്കിലെടുത്ത് വാടാനപ്പള്ളിയിൽ വൻ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു.
Tags : Vadanappally kit controversy Congress workers Latest News