ഈശോയുടെ പ്രിയപ്പെട്ട നിലപാടുകളിലൊന്നാണ് നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം നിങ്ങൾ സ്നേഹിച്ചാൽ പ്രതിഫലത്തിന് എന്താണ് അവകാശം എന്നു പറയുന്ന ഭാഗങ്ങൾ. മത്തായി 5:46ൽ വരുന്പോൾ "വിശിഷ്യാ നിങ്ങൾ എന്താണു ചെയ്യുന്നത്' എന്ന ഒരു ചോദ്യമുണ്ട്. നോന്പുകാലത്തും ഈ ചോദ്യം പ്രസക്തമാണ്.
പതിവു ചടങ്ങു പോലെയുള്ള ചില പരസ്നേഹപ്രവൃത്തികളും പ്രാർഥനാ രീതികളും ഭക്തകൃത്യങ്ങളുമൊക്കെ നമ്മൾ സ്വാഭാവികമായി കാലാനുസൃതം നിറവേറ്റുന്നവയാണ്. പക്ഷേ, നമ്മൾ ഇതിൽ മാത്രം ഒതുങ്ങിനിൽക്കാനല്ല ദൈവം ആഗ്രഹിക്കുന്നതെന്നു സൂചിപ്പിക്കുന്ന വചനങ്ങൾ കാണാം.
കാരണം, ഉഴാനും ആടുമേയ്ക്കാനും പോയിട്ട് തിരിച്ചുവരുന്ന ഭൃത്യനെ പരാമർശിക്കുന്പോൾ ഈശോ പറയുന്നതു ശ്രദ്ധിക്കൂ; അവൻ തിരിച്ചുവരുന്പോൾ വേഗം നീ ഭക്ഷണം കഴിക്കൂ എന്ന് ആരെങ്കിലും അവനോടു പറയുമോ, പോയി എനിക്കു വേണ്ടി ഭക്ഷണം ഒരുക്കിത്തരുക അതിനുശേഷം കുളിച്ച് ഒരുങ്ങി നീ എനിക്കു വിളന്പിത്തരുക എന്നല്ലേ പറയുക. ഇങ്ങനെ കൽപിക്കപ്പെട്ട എല്ലാം ചെയ്തശേഷം ആ ദാസനോടു നന്ദി പറയുമോ? എന്നുകൂടി ലൂക്കാ 17:10ൽ ഈശോ ചോദിക്കുന്നുണ്ട്.
അപ്പോൾ ഉഴാനും ആടുമേയ്ക്കാനും പോയിട്ട് വരുന്ന ഭൃത്യന്റെ ജോലിസമയം ഏകദേശം 12 മണിക്കൂറാകാം. രാവിലെ ആറു മുതൽ രാത്രി 12 വരെ ചിലപ്പോൾ അവനു ജോലി ചെയ്യേണ്ടിവരും. അതുമല്ലെങ്കിൽ ഉറങ്ങുന്പോൾ ഏറെ രാത്രിയായിരിക്കും. ഇപ്രകാരം പന്ത്രണ്ട് മണിവരെ കല്പിക്കപ്പെട്ടതു ചെയ്യുന്ന വ്യക്തിയിൽനിന്നു പോലും കർത്താവ് ചോദിക്കും "വിശിഷ്യാ നീ എന്താണ് ചെയ്യുന്നത്?''.
മെച്ചപ്പെടുത്താനുള്ള കാലം
നോന്പുകാലത്തു പോലും പലപ്പോഴും അവസരം കിട്ടിയിട്ടും പല ഉത്തരവാദിത്വങ്ങളും നിറവേറ്റാതെ മടിപിടിച്ച് പ്രവർത്തനക്ഷമത കുറച്ചുകളയുന്നവരില്ലേ. സുവിശേഷത്തിന്റെ ഒരു രീതി നോക്കിയാൽ നമ്മൾക്കു കല്പിക്കപ്പെട്ടതെല്ലാം ചെയ്യുകയും അതിനു ശേഷം ഓവർടൈം ചെയ്യുകയും ചെയ്യാം. ഇതിനെല്ലാംകൂടി ഈശോ പറയുന്ന ഒറ്റ വാചകം "വിശിഷ്യാ നിങ്ങൾ എന്താണ് ചെയ്തത്''എന്ന ചോദ്യമാണ്.
നമ്മുടെ പ്രവർത്തനക്ഷമത, പരസ്നേഹം, പ്രാർഥനാക്ഷമത, പുണ്യപ്രവൃത്തികളുടെ പ്രവർത്തനക്ഷമത ഇതെല്ലാം വളർത്തിയെടുത്തു കൃപയാർജിക്കാനുള്ള നമ്മുടെ കഴിവ് വർധിപ്പിക്കേണ്ടതുണ്ട്. അതിനു കൂടുതലായി പരിശ്രമിക്കേണ്ട കാലമാണ് ഒരു വർഷത്തിലെ നോമ്പുകാലം. കാരണം, ദൈവം നമ്മിൽനിന്നു പ്രതീക്ഷിക്കുന്നത് ഇതാണ്. “വിശിഷ്യാ നീ എന്താണ് ചെയ്യുന്നത്''എന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കണം നമ്മുടെ എല്ലാ ആധ്യാത്മിക പ്രവർത്തനങ്ങളും.
Tags : Hridayavazhi Kalvari