നോന്പിന്റെ അവസാന ദിവസങ്ങളിൽ സുവിശേഷം നൽകുന്ന മുന്നറിയിപ്പുകളെയാണ് ഇനി ധ്യാനിക്കുക. അതിൽ പ്രധാനപ്പെട്ടതാണ് ഫിലി 3:16. നേടി എടുത്തതിനെ മുറുകെ പിടിച്ചുകൊണ്ടുവേണം നമ്മുടെ പ്രവർത്തനം.
മുറുകെ പിടിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നതിനു മുന്പായി മുറുകെപിടിക്കാൻ എന്തു നമ്മൾ ആർജിച്ചു എന്നും വിലയിരുത്തണം. ഈ നോന്പുകാലത്ത് നമ്മൾ ആർജിച്ചെടുത്ത കുറെയേറെ മൂല്യങ്ങളുണ്ടാകാം, സുവിശേഷ സാക്ഷ്യത്തിന് ഉതകുന്നവ. അങ്ങനെയുള്ള എല്ലാ മൂല്യങ്ങളെയും കൈമോശം വരാതെ സൂക്ഷിക്കേണ്ടതുണ്ട്. ബൈബിൾ വിധവകളെക്കുറിച്ച് അവർ എന്താണ് നേടിയെടുത്തതെന്നു പറയുന്നതു ശ്രദ്ധിച്ചിട്ടുണ്ടോ?
1 തിമോത്തി 5:10ൽ വിധവകൾ നേടിയെടുത്ത സുവിശേഷ വിഹിതമായ മൂല്യങ്ങളെക്കുറിച്ചു വചനം നമുക്ക് ഒരു കാഴ്ചപ്പാട് നൽകുന്നുണ്ട്. സഭയിലെ വിധവകൾ സത്പ്രവൃത്തികൾ വഴി സാക്ഷ്യം നേടിയിട്ടുള്ളവർ ആയിരിക്കണം. അപ്പോൾ അങ്ങനെയുള്ളവർ ഉണ്ടായിരുന്നു എന്നർഥം.
ജനങ്ങളുടെ മുന്പിൽ സത്പ്രവൃത്തികൾ വഴി വലിയ സാക്ഷ്യം നേടിയിട്ടുള്ളവരുടെ ഒരു സമൂഹം ഉണ്ടായിരുന്നു. ആദിമ സഭയിൽ വിധവകളുടെ കൂട്ടായ്മയിൽ വിധവകളായിട്ട് സഭ പരിഗണിക്കണമെങ്കിലും അതായിരുന്നു ഒരടയാളം എന്നാണ് പൗലോസ് അപ്പസ്തോലൻ പറയുന്നത്. ഈ ശൈലിയാണ് നമ്മുടെയും ദൗത്യം.
സ്വന്തമാക്കുന്ന മൂല്യങ്ങൾ
കുഞ്ഞുങ്ങളെ വളർത്തുന്നവർ സുവിശേഷ ചൈതന്യത്തിൽ വളർത്തണമെന്നതാണ് ആ കാഴ്ചപ്പാട്. അതു കുടുംബജീവിതത്തിന് ഒരു നേട്ടമായിട്ടാണ് ബൈബിൾ അവതരിപ്പിക്കുന്നത്. അതിഥികളുടെ കാര്യത്തിൽ താത്പര്യങ്ങൾ കാണിക്കുകയും വിശുദ്ധരുടെ പാദം കഴുകുകയും പീഡിതരെ സഹായിക്കുകയും എല്ലാവിധ സത്പ്രവൃത്തികൾക്കും വേണ്ടി തന്നെത്തന്നെ അർപ്പിക്കുകയും ചെയ്തിട്ടുള്ളവർ ആയിരിക്കണം. ഇത്രയും ഉന്നതമായ നേട്ടങ്ങൾ ഉണ്ടായിരുന്ന വിധവകൾ കൂട്ടായ്മയുടെ ഭാഗമായിരുന്നു, സഭയുടെ മുഖമുദ്രയായിരുന്നു.
ഇങ്ങനെ കുടുംബപരവും സാമൂഹ്യവുമായ കുറെയേറെ പുണ്യങ്ങളുണ്ട്. അതു സുവിശേഷത്തിനൊപ്പം ഒരാൾ ജീവിക്കുന്പോൾ നേടിയെടുക്കുന്നതാണ്. ഇങ്ങനെ നേടിയെടുക്കുന്ന പുണ്യങ്ങളെ പിന്നീടു കൈമോശം വരാതെ ജീവിതം മുന്നോട്ടു നയിക്കുമ്പോഴാണ് നമ്മൾ ദൈവസന്നിധിയിൽ വിലമതിക്കപ്പെടുന്നത്. ഈ നോമ്പുകാലത്ത് ഇത്തരം മൂല്യങ്ങൾ എത്രത്തോളം നേടിയെടുക്കാൻ നമുക്കു കഴിഞ്ഞിട്ടുണ്ടെന്നതു സ്വയം പരിശോധിക്കാം. സ്വന്തമാക്കിയ മൂല്യങ്ങളെ ജീവിതത്തോടു ചേർത്തുവച്ചു മുന്നോട്ടു നടക്കാം.
Tags : Hridayavazhi kalvari