ധൂർത്തപുത്രന്റെ ഉപമയെക്കുറിച്ച് നോന്പുചിന്തകളിൽ ഇതിനകം പലവട്ടം പറഞ്ഞിരുന്നു. അതായത്, നമ്മുടെ ഓരോ ദിവസവും ജീവിതത്തിന്റെ കണക്കുകൾ പരിശോധിക്കുന്പോൾ പലപ്പോഴും നമ്മൾ ദൈവത്തിനു കൊടുക്കേണ്ടതായിട്ടാണ് കണക്കുകൾ അവസാനിക്കുന്നത്.
കാരണം, കുറെ പുണ്യങ്ങളും കുറെ കുഴപ്പങ്ങളും ചെയ്യുന്നു. അവസാനം ഹരിച്ചും ഗുണിച്ചും കൂട്ടിയും നോക്കുന്പോൾ പുണ്യം കുറവും പാപം കൂടുതലുമായിരിക്കും. അങ്ങനെ നമ്മൾ ദൈവത്തിന്റെ കടക്കാരായി മാറുന്നു. അപ്പോൾ ദൈവത്തിനു നമ്മൾ അങ്ങോട്ടു കൊടുക്കേണ്ടതായിട്ടാണ് വരുന്നത്.
അങ്ങോട്ടു കൊടുത്താൽ
ധൂർത്തപുത്രനും ദൈവത്തിന് അങ്ങോട്ടു കൊടുക്കേണ്ട ഒരവസ്ഥയിലാണ്. സ്വന്തം കണക്ക് തിരിച്ചറിഞ്ഞിട്ടാണ് അവൻ പറയുന്നത്, എന്നെ ഒരു ദാസനായി സ്വീകരിച്ചാൽ മതിയെന്ന്. അതു കേൾക്കുന്പോൾ നമുക്കു കൗതുകം തോന്നും.
കാരണം, താൻ എത്രയോ കാലമായി അങ്ങേയ്ക്കു ദാസ്യവേല ചെയ്യുന്നു എന്നാണ് മൂത്തമകൻ പറയുന്നതെങ്കിലും അവന്റെ അവസ്ഥ ദാസന്റെ സ്ഥാനത്തല്ല.
അയാൾ വർഷങ്ങളായിട്ടു ജീവിതം സമർപ്പിച്ചു ദാസ്യവേല ചെയ്തുവരികയാണ്. എന്നിട്ടും ഒരു കുഞ്ഞാടിനെപ്പോലും കൂട്ടുകാർക്ക് ഒപ്പം ഉല്ലസിക്കാൻ തനിക്കു തന്നില്ലല്ലോയെന്നു പറയുന്നതു ശ്രദ്ധിക്കണം. കാരണം ഈ മൂത്തമകന്റെ കണക്ക് എല്ലാ ദിവസവും ക്ലോസ് ചെയ്യുന്പോൾ അപ്പൻ അവനു കൊടുക്കാനുള്ളതുപോലെയാണ് കണക്ക് അവസാനിക്കുന്നത്.
നമ്മുടെ ജീവിതത്തിൽ ഇതു വലിയൊരു പാഠമാണ്. ഓരോ ദിവസവും അവസാനിക്കുന്പോൾ ദൈവം നമുക്കു തരാനുള്ളതു പോലെ കണക്ക് അവസാനിപ്പിക്കണം. ബാലൻസ് കോളത്തിൽ ദൈവം എനിക്ക് തരാനുള്ളത്... എന്ന രീതിയിൽ ഓരോ ദിവസവും കണക്ക് അവസാനിപ്പിച്ച ആളാണ് മൂത്തമകൻ. അപ്പൻ ആ കണക്ക് ഓഡിറ്റ് ചെയ്തിട്ടുണ്ട്, അംഗീകരിച്ചിട്ടുണ്ട്, അതിൽ ഒപ്പിട്ടിട്ടുണ്ട്. അങ്ങനെയാണ് ആ കഥ അവസാനിക്കുന്നത്.
അപ്പന്റെ നിലപാട് ശ്രദ്ധിക്കൂ, മകനെ, അതെല്ലാം ഞാൻ സമ്മതിക്കുന്നു. നിന്റെ ഓരോ ദിവസം കഴിയുന്പോഴും ഞാൻ നിനക്കു തരാനുള്ളതു പോലെയാണ് നിന്റെ ജീവിതം അവസാനിച്ചത്. അതുകൊണ്ട് എനിക്കുള്ളതെല്ലാം നിന്റേതാണല്ലോ. ഇതു ദൈവം ഓരോ ദിവസവും പറയുന്നുണ്ട്. നമ്മുടെ ജീവിതവും ഇതുപോലെ ഓരോ ദിവസവും അവസാനിക്കുന്പോൾ ദൈവം നമുക്കു തരാനുള്ളതു പോലെ കണക്ക് അവസാനിപ്പിക്കാൻ ഈ നോന്പുകാലത്തു പ്രത്യേകം ശ്രദ്ധിക്കാം.
Tags : account is closed