തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രൻ എന്തിനാണു വെല്ലുവിളിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അദ്ദേഹം കോടതിയിൽ കേസ് കൊടുത്തിട്ടുണ്ടല്ലോ. തെളിവുകൾ കോടതിൽ ഹാജരാക്കും.
കോടതിയിൽ ഹാജരാക്കണമെന്ന് പറഞ്ഞ് ആരെങ്കിലും വെല്ലുവിളിക്കുമോ. ഹാജരാക്കും എന്നതു കൊണ്ടാണ് നോട്ടീസ് അയച്ചപ്പോൾ അതിനു മറുപടി നൽകിയത്. രണ്ടു കോടിയുടെ മനനഷ്ടമുണ്ടായെന്നു പറഞ്ഞാണ് നോട്ടീസ് അയച്ചത്.
കേസ് കൊടുത്തപ്പോൾ രണ്ടു കോടിയുടെ മാനം എങ്ങനെയാണ് പത്ത് ലക്ഷമായി കുറഞ്ഞതെന്ന് സതീശൻ ചോദിച്ചു. ദ്വാരപാലക ശിൽപം കോടീശ്വരനു വിറ്റെന്ന് കോടതിയാണ് പറഞ്ഞത്. അപ്പോൾ ആർക്കാണ് കൊടുത്തതെന്ന് അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കണമെന്നാണ് താൻ ആവശ്യപ്പെട്ടത്.
ഇങ്ങനെ ഒരു കച്ചവടം നടന്നത് അന്നുണ്ടായിരുന്ന എല്ലാവർക്കും അറിയാമായിരുന്നെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഒറിജിനൽ ദ്വാരപാലക ശിൽപം വിറ്റെന്നാണ് കോടതി പറഞ്ഞത്. അത് ആർക്കാണ് വിറ്റതെന്നാണ് അദ്ദേഹത്തോട് ചോദിച്ചത്.
സിപിഎം നിയോഗിച്ച ആളുകൾ ചെയ്തത് കടകംപള്ളി സുരേന്ദ്രന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാൽ ആർക്കും വിശ്വസിക്കാനാകില്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ അവരുടെ അടുത്തേക്കു വിട്ടതും കടകംപള്ളി സുരേന്ദ്രനാണ്. അതിന്റെ തെളിവുകളൊക്കെ കോടതിയിൽ ഹാജരാക്കിക്കൊള്ളാം. സതീശൻ പറഞ്ഞു.