കൊച്ചി: വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ഭൗതികമായ തടസങ്ങള്‍ ഒരുക്കുക, ജനങ്ങളുടെ പെരുമാറ്റരീതികളില്‍ മാറ്റം വരുത്തുക, വനമേഖലയിലെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുക എന്നിങ്ങനെ മൂന്നു പ്രധാന കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.
ഇതിനൊപ്പം ആദിവാസി ക്ഷേമത്തിനും ഉപജീവനത്തിനും മുന്‍ഗണന നല്‍കുന്നുണ്ട്. ആറളത്തെയും വയനാട്ടിലെയും വന്യജീവി ആക്രമണം തടയുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന് നേരത്തേ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
വന്യജീവി ആക്രമണങ്ങളെ 2024 മാര്‍ച്ചില്‍ സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചതോടെ ദുരന്തനിവാരണ നിയമപ്രകാരമുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ സാധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
സംസ്ഥാനം, ജില്ല, പ്രാദേശികതലങ്ങളില്‍ ഏകോപന സമിതികള്‍ രൂപീകരിക്കുകയും ദുരന്തനിവാരണ നിധിയില്‍നിന്നുള്ള സഹായം പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. റാപ്പിഡ് റസ്പോണ്‍സ് ടീമുകള്‍ക്ക് പ്രത്യേക കണ്ട്രോള് റൂമുകളും ടൂള്‍ റൂമുകളും സജ്ജമാക്കി.
സൗരോര്‍ജ വേലികള്‍ ഉള്‍പ്പെടെയുള്ളവയുടെ സംരക്ഷണത്തിന് നൂതന സാങ്കേതികവിദ്യയും റിമോട്ട് മോണിറ്ററിംഗ് സംവിധാനവും ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്.
ആറളത്തെ പുനരധിവാസ മേഖലയില്‍ കുടിവെള്ള വിതരണത്തിനായി 45 ലക്ഷം രൂപ അനുവദിച്ചതായും സര്‍ക്കാര്‍ അറിയിച്ചു.
Tags : Wildlife attack Government submits report