ദീർഘനാൾ പ്രത്യേക സാഹചര്യംകൊണ്ട് നമ്മൾ ദൈവത്തിൽനിന്ന് അകന്നുനിൽക്കുന്നു എന്നു കരുതട്ടെ. പ്രാർഥനാജീവിതവും മരവിച്ച മട്ടാണ്. ജീവിത പ്രതിസന്ധി രൂക്ഷമായപ്പോഴെല്ലാം ദൈവത്തെ തള്ളിപ്പറഞ്ഞിട്ടുമുണ്ട്. അങ്ങനെ ദൈവവുമായുള്ള ഒരു വൈകാരിക ബന്ധംതന്നെ മുറിയപ്പെട്ടതായി തോന്നുന്ന സമയം. അങ്ങനെ ദൈവത്തിൽനിന്നു നമ്മൾ എത്ര അകന്നുപോയാലും തിരിച്ചുവരാൻ അവസരമുണ്ട്.
ഇതിനു ചിലർക്ക് അവരുടെ പൂർവികരുടെ പ്രാർഥനയോ ബന്ധുക്കളുടെയും ഉറ്റവരുടെയും ഉടയവരുടെയും മധ്യസ്ഥപ്രാർഥനയോ സഹായകമായേക്കാം. അല്ലെങ്കിൽ തങ്ങളുടെതന്നെ ആത്മാവിലെ അജ്ഞാതമായ ഒരു ആകർഷണംകൊണ്ടോ തങ്ങളുടെ പഴയ ദൈവാനുഭവങ്ങൾ ഇപ്പോഴും പച്ചകെടാതെ നിലനിൽക്കുന്നതുകൊണ്ടോ ദൈവത്തിലേക്കു തിരിച്ചുവരാം. മറ്റു ചിലപ്പോൾ ഒരു ധ്യാനപ്രസംഗം കേട്ടതുകൊണ്ടോ ദൈവവചനം ശ്രവിച്ചതുകൊണ്ടോ മനുഷ്യർ തിരിച്ചുവന്നേക്കാം.
►മൗനം, ഉത്തരം◄
ഇങ്ങനെ തിരിച്ചുവന്നാൽ എല്ലാം പൂർത്തിയായെന്നു കരുതരുത്. അതിനു ശേഷവും ചിലപ്പോൾ ആത്മീയമായ ഒരു ശൈത്യകാലം അനുഭവപ്പെട്ടേക്കാം. പ്രത്യേകിച്ച് നമ്മുടെ പ്രാർഥനകൾക്കു ദൈവം പെട്ടെന്ന് ഉത്തരം നൽകണമെന്നില്ല. ദൈവാനുഭവത്തിലേക്കു പെട്ടെന്നു വരണമെന്നും നിർബന്ധമില്ല. അതിന്റെകൂടി പൊരുളറിയാൻ ധൂർത്തപുത്രന്റെ കഥയുടെ പുനർവായന നമ്മെ സഹായിക്കും.
നേരത്തേ കണ്ടതുപോലെ നിരവധി ഏറ്റുപറച്ചിലുകളുമായിട്ടാണ് അവൻ തിരിച്ചുവരുന്നത്. "അങ്ങയുടെ മകൻ എന്ന പേരിനു ഞാൻ യോഗ്യനല്ല, അങ്ങയുടെ ദാസരിൽ ഒരുവനായി എന്നെ സ്വീകരിക്കേണമേ, ഞാൻ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തേക്കു പോകും. ഞാൻ അങ്ങയോടു പറയും: പിതാവേ സ്വർഗത്തിനെതിരായും നിന്റെ മുന്നിലും ഞാൻ പാപം ചെയ്തു. നിന്റെ പുത്രൻ എന്നു വിളിക്കപ്പെടാൻ ഞാൻ ഇനി യോഗ്യനല്ല' (ലൂക്കാ 15:18-19).
ആ പിതാവ് അവനെ കാത്തിരുന്നതുപോലെ അടുത്തുവന്നു കെട്ടിപ്പിടിച്ച് ചുംബിക്കുന്നു, ഹൃദയംഗകമമായി സ്വീകരിക്കുന്നു, അവനുവേണ്ടി കൊഴുത്ത കാളക്കുട്ടിയെ കൊല്ലുന്നു, മകനായി നിലനിർത്തുന്നതിന്റെ സൂചനയായി കൈയിൽ വളകൾ ധരിപ്പിക്കുന്നു, കാലിൽ ചെരുപ്പ് ഇടീക്കുന്നു. പക്ഷേ, അവനോട് ഒന്നും സംസാരിക്കുന്നില്ല എന്നു കാണാം. അപ്പൻ ചെയ്യാനുള്ളതെല്ലാം ചെയ്യുന്നു. പക്ഷേ, മകനോടുള്ള സംഭാഷണം ഉടനെ പുനഃസ്ഥാപിക്കുന്നില്ല. സംഭാഷണം പുനഃസ്ഥാപിക്കാത്തിടത്തോളം കാലം നമ്മുടെ പ്രാർഥനകൾ ഇങ്ങനെ ഡ്രൈ ആയിട്ടുതന്നെ നമുക്ക് അനുഭവപ്പെടും.
►വാതിൽ തുറക്കാൻ◄
മാനസാന്തരപ്പെടാം, ദൈവത്തിലേക്കു മടങ്ങിവരാം, അപ്പോഴും നമ്മുടെ പ്രാർഥനാജീവിതം ഒരു വരൾച്ചയെ നേരിടുന്നതായി നമുക്കു തോന്നിയേക്കാം. എന്നാൽ, ഈ സമയം പതറരുത്. നമ്മൾ പ്രായശ്ചിത്ത പ്രവർത്തനങ്ങളുമായി സത്യസന്ധമായി മുന്നോട്ടു പോകണം. പതുക്കെ പതുക്കെ ദൈവം തന്റെ ആത്മബന്ധത്തിന്റെ പടിവാതിൽ തുറക്കും.
പ്രാർഥിക്കാനുള്ള വരപ്രസാദം പുനഃസ്ഥാപിച്ചു ദൈവം നമ്മെ സഹായിക്കുന്നതുവരെ ആ പ്രായശ്ചിത്ത പ്രവൃത്തികൾ തുടരുന്നതാണു നല്ലത്. ഇതാണ് ധൂർത്തപുത്രൻ നമ്മളെ അനുസ്മരിപ്പിക്കുന്ന പ്രധാന സന്ദേശം. മൗനിയായ അപ്പനും, അതേസമയംതന്നെ വാചാലനായ ധൂർത്തപുത്രനും ഉൾപ്പെടുന്ന ഉപമയിലെ ഈ സന്ദേശം കണക്കിലെടുത്തു ദൈവസ്നേഹത്തിലേക്കു കൂടുതൽ മുതൽമുടക്കാം.
Tags : Hridayavazhi Kalvari