പരവൂർ: രാജ്യത്തെ ദേശീയപാതകളിലും എക്സ്പ്രസ് വേകളിലുമുള്ള ടോൾ പ്ലാസകളുടെ നിയന്ത്രണം ഇനി വനിതകളുടെ കൈകളിലേക്ക്. സ്ത്രീ ശക്തീകരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള 1,140 ടോൾ പ്ലാസകളിലായി 5,100-ലധികം വനിതാ ജീവനക്കാരെ നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) വിന്യസിച്ചു. പകൽ ഷിഫ്റ്റുകളിൽ ടോൾ ബൂത്തുകൾ കൈകാര്യം ചെയ്യുന്നതിനാണ് വനിതകളെ നിയോഗിച്ചിരിക്കുന്നത്.
ലിംഗപരമായ സമത്വം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ടോൾ പ്ലാസകളിലെ സേവന വിതരണം കൂടുതൽ മെച്ചപ്പെടുത്തുകയാണ് നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം വ്യക്തമാക്കുന്നു. പ്രധാന വ്യവസായ അസോസിയേഷനുകളുമായും ടോൾ പ്ലാസ ഓപ്പറേറ്റർമാരുമായും നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് എൻഎച്ച്എഐ സുപ്രധാന തീരുമാനമെടുത്തത്.
ഹൈവേ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ, നാഷണൽ ഹൈവേസ് ബിൽഡർ ഫെഡറേഷൻ തുടങ്ങിയ സംഘടനകൾ ടോൾ പിരിവിനായി പകൽ ഷിഫ്റ്റുകളിൽ വനിതാ ജീവനക്കാരെ നിയോഗിക്കുന്നതിനെ ഏകകണ്ഠമായി പിന്തുണച്ചു.
നിലവിൽ വിന്യസിച്ചിട്ടുള്ള 5000ലധികം പേർക്ക് പുറമേ വരുംദിവസങ്ങളിൽ കൂടുതൽ വനിതകൾ ഈ മേഖലയിലേക്ക് കടന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.പുതിയതായി ചുമതലയേറ്റ ജീവനക്കാർക്ക്, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർക്ക്, തങ്ങളുടെ ജോലികൾ കാര്യക്ഷമമായി നിർവഹിക്കുന്നതിന് എൻഎച്ച്എഐ പ്രത്യേക പരിശീലനവും നൽകും.
യാത്രക്കാരോടുള്ള മാന്യമായ പെരുമാറ്റം, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ, സുരക്ഷാ പ്രോട്ടോക്കോളുകൾ, ടോൾ പ്രവർത്തനങ്ങളിലെ കൃത്യത തുടങ്ങിയ കാര്യങ്ങളിലാണ് പരിശീലനം കേന്ദ്രീകരിക്കുന്നത്.
സ്ത്രീകൾക്ക് സുരക്ഷിതവും പ്രഫഷണലുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിലൂടെ സാമൂഹിക ശക്തീകരണം സാധ്യമാക്കാനാണ് അഥോറിറ്റി ലക്ഷ്യമിടുന്നതെന്നും അധികൃതർ പറഞ്ഞു.
Tags : Women control toll plazas