ഈശോ ഏറ്റവും ഇഷ്ടപ്പെട്ട പ്രതീകങ്ങളിൽ ഒന്നാണ് പാറ. പത്രോസിനോട് ഈശോ പറഞ്ഞു, ശിമയോൻ നീ കേപ്പാ - പാറയാകുന്നു. ഈ പാറമേൽ എന്റെ സഭ ഞാൻ പണിയും. വിശ്വാസ കാര്യത്തിൽ എല്ലാവരും പാറയാകണമെന്നാണ് ഈശോ ആഗ്രഹിക്കുന്നതെന്നു സൂചിപ്പിക്കുന്നതാണ് മറ്റു ചില വചനങ്ങൾ. മത്താ 7:24ൽ "ദൈവവചനം കേൾക്കുകയും അത് അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവൻ പാറമേൽ തന്റെ ഭവനം പണി ചെയ്ത ബുദ്ധിമാനായ മനുഷ്യനു തുല്യനാണ്'. അപ്പോൾ പത്രോസ് മാത്രമല്ല ദൈവവചനം കേട്ട് ജീവിക്കുന്ന ഏവരും പാറയാകണമെന്നു തന്നെയാണ് ഈശോയുടെ മനസിൽ.
►ആരാണ് എന്റെ അമ്മ
വിശ്വാസി ആണോ നീ ഒരു പാറയാകണം. പരിശുദ്ധ അമ്മയെക്കുറിച്ചും ഈശോ അത്തരം ഒരു നിരീക്ഷണം പറഞ്ഞിരുന്നു. "ആരാണ് എന്റെ അമ്മ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് ഈശോതന്നെ അതിന് ഉത്തരം പറഞ്ഞു, "എന്റെ അമ്മ ദൈവവചനം കേൾക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുന്നയാളാണെന്ന്''. ക്രിസ്തീയ ജീവിതം എന്നു പറഞ്ഞാൽ വചനാധിഷ്ഠിതമാണ്. നിന്റെ അമ്മയും സഹോദരന്മാരും പുറത്തു കാത്തുനിൽക്കുന്നുവെന്നു പറയുന്പോഴും ഈശോ പറയുന്നു, എന്റെ അമ്മ ആരാണ്, എന്റെ സഹോദരങ്ങൾ ആരാണ്, അവർ തീർച്ചയായും ദൈവവചനം കേൾക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്യുന്നവരാണ്.
►പത്രോസിന്റെ വിജയം
അതുകൊണ്ടുതന്നെ നോമ്പുകാലത്തു നമുക്കു മുന്നിൽ വേറെ ഒരു തെരഞ്ഞെടുപ്പില്ല. അടിസ്ഥാനപരമായ ആചാരാനുഷ്ഠാനങ്ങളുടെയും ആരാധനാക്രമങ്ങളുടെയും അസ്തിവാരത്തിൽ പണിത അടിത്തറയിൽ ഫലങ്ങൾ കെട്ടിപ്പടുക്കപ്പെടുന്നതു ദൈവവചനം കേൾക്കുന്നതിലൂടെയും അതിനുസരിച്ചു ജീവിക്കുന്നതിലൂടെയുമാണ്. പത്രോസിന്റെ വിജയം അതാണ്. പത്രോസ് എങ്ങനെ പാറയായി എന്നു നോക്കാം.
യേശുവിനെ ശത്രുക്കൾ പിടികൂടുന്ന സന്ധ്യയിൽ പ്രധാനാചാര്യന്റെ ഭൃത്യനെ പത്രോസ് വാളൂരി വെട്ടി ചെവി ഛേദിക്കുന്ന രംഗം ശ്രദ്ധിക്കൂ. അപ്പോൾ കർത്താവ് പത്രോസിനോടു പറയുന്നു: നിന്റെ വാൾ ഉറയിലിടൂ. ഒരു പക്ഷേ, വാൾ ഉറയിൽ ഇടാൻ പറ്റിയ സാഹചര്യമേ അല്ലായിരുന്നു . ഭൃത്യനെ വെട്ടിയ പത്രോസ് ഒരു നോട്ടപ്പുള്ളി ആയിരിക്കുന്ന സമയത്താണ് വാൾ ഉറയിലിടാൻ പറഞ്ഞത്. വാൾ ഉറയിലിട്ടാൽ പട്ടാളക്കാരുടെ പിടിയിലാകാം. എന്നിട്ടും പത്രോസ് ഒട്ടും മടിക്കാതെ കർത്താവിനെ അനുസരിക്കുന്നു.
അതാണ് ദൈവവചനം കേൾക്കുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്ത പത്രോസ് എന്ന പാറ. ദൈവരാജ്യത്തിലെ ഏറ്റവും ബുദ്ധിമാനായ മനുഷ്യൻ തന്റെ ആയുസ് പണയം വച്ചുകൊണ്ടുതന്നെ ശത്രുക്കളുടെ മധ്യേ വചനം അനുസരിക്കുന്നു.
അതുകൊണ്ടാണ് മറ്റ് അപ്പസ്തോലന്മാരേക്കാൾ ഒരുപടി മുകളിലായി പത്രോസിനെ കർത്താവ് എടുത്തുയർത്തിയതും എടുത്തുപയോഗിച്ചതും ആ പാറമേൽ സഭയെ പണിതുയർത്തിയതും. ഈ വിശ്വാസസാക്ഷ്യജീവിതം ഈ നോമ്പുകാലത്തു നമുക്ക് ഒരു വിളിയും വെല്ലുവിളിയുമാണ്. അതു സ്വീകരിക്കാനുള്ള അഭിഷേകത്തിനായി പ്രാർഥിക്കാം.
Tags : Hridayavazhi Kalvari