തൃശൂർ: തൃശൂർ കളക്ടറേറ്റിൽ മന്ത്രിമാരുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ. വാർത്താസമ്മേളനം തടസപ്പെടുത്തി യുവതിയുടെ പ്രതിഷേധം.
മന്ത്രിസഭായോഗത്തിന് ശേഷം തൃശൂർ കളക്ടറേറ്റിലെ പിആർ ചേംബറിൽ മന്ത്രിമാരായ വി.എൻ. വാസവൻ, ആർ. ബിന്ദു, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനിടെയാണ് പ്രതിഷേധം അരങ്ങേറിയത്. വാർത്താസമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുമ്പ് യുവതി മന്ത്രിമാർക്ക് മുന്നിലായി നിലയുറപ്പിക്കുകയായിരുന്നു.
തന്‍റെ വീടുമായി ബന്ധപ്പെട്ട പരാതികളിൽ അധികൃതർ കാലങ്ങളായി നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട് ഇവർ നേരത്തെ പലവട്ടം കളക്ടറേറ്റിൽ പരാതികൾ നൽകിയിരുന്നെങ്കിലും അതിൽ പരിഹാരമുണ്ടായില്ലെന്നും പോലീസ് കൃത്യമായി ഇടപെടുന്നില്ലെന്നും ഇവർ ആരോപിച്ചു.
ഇതിനു പിന്നാലെ മന്ത്രി ആർ. ബിന്ദു യുവതിയോട് സംസാരിക്കുകയും പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ, യുവതി അനുനയത്തിന് തയാറാകാതിരുന്നതോടെ വനിതാ പോലീസ് എത്തി അവരെ സ്ഥലത്തു നിന്ന് നീക്കുകയുമായിരുന്നു.
Tags : woman protest ministers press conference