പ്രതീകാത്മക ചിത്രം
ഏതാനും ദശകങ്ങൾക്കുമുമ്പ് ""അവൻ കഞ്ചാവാ'' എന്ന് അറപ്പോടെ നാം ചിലരെ വിളിച്ചിരുന്നു. ഒരു ഗ്രാമത്തിൽ ഇത്തരക്കാർ ഒന്നോ രണ്ടോ പേർ കാണുമായിരുന്നു. കഞ്ചാവിനെ പേടിക്കുകയും അതുപയോഗിക്കുന്നവർക്ക് ഭ്രഷ്ട് കൽപ്പിക്കുകയും ചെയ്ത പഴയകാലം! ഇന്നോ? കഞ്ചാവൊക്കെ പഴഞ്ചനായി. രാസലഹരികൾ കളം പിടിച്ചുകഴിഞ്ഞു. നല്ലൊരു ശതമാനം അന്യസംസ്ഥാനക്കാരും തദ്ദേശീയരുമൊക്കെ അതിന്റെ ഉപയോക്താക്കളോ ഏജന്റുമാരോ ആണ്.
ലഹരിവ്യാപനം വർധിക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങളുടെ ബീഭത്സതയും അതിനോടുള്ള ആഭിമുഖ്യവും സർവസീമകളും ലംഘിക്കുകയാണ്. പണ്ട് ഒരു കൊലപാതകശ്രമം നടന്നിരുന്നത് അസാധാരണമായ രണ്ട് സാഹചര്യങ്ങളിലായിരുന്നു; ഒന്നുകിൽ മോഷണശ്രമത്തിനിടെ, അല്ലെങ്കിൽ കടുത്ത വ്യക്തിവൈരാഗ്യത്തെ തുടർന്ന്. ഇന്ന് നിസാര കാരണം മതി ആൾ പ്രകോപിതനാകാനും വേണ്ടിവന്നാൽ അപരന്റെ ജീവനെടുക്കാനും!
മാനുഷികസിദ്ധികളൊക്കെ നഷ്ടപ്പെടുത്തി മനഃസാക്ഷിയെയും ബുദ്ധിയെയും ഇരുട്ടിലാഴ്ത്തുന്ന മയക്കുമരുന്നുകൾക്ക് ഇത്രയേറെ ആവശ്യക്കാർ ഉണ്ടാകുന്നത് എന്തുകൊണ്ടായിരിക്കും? ശാരീരികവും മാനസികവുമായ ക്ഷമതകൾ നശിച്ച് ഭാസുരമായ ഭാവി തച്ചുടയ്ക്കാൻവേണ്ടി മനഃപൂർവം ആരുമിത് ഉപയോഗിക്കാറില്ല. അതൊരു സത്യമാണ്.
മാനസികാരോഗ്യത്തിലെ അപചയം
അവനവനെക്കുറിച്ച് തീരെ മതിപ്പില്ലാത്ത വ്യക്തികളുണ്ട്. അവരിൽ പലർക്കും സമൂഹത്തെ അഭിമുഖീകരിക്കാൻ വലിയ ബുദ്ധിമുട്ടാണ്. താത്കാലികമായി കിട്ടിയേക്കാവുന്ന ‘ആത്മവിശ്വാസ’ത്തിനായി ഇത്തരക്കാർ ലഹരിയുടെ വഴി തേടാം. അത് ക്രമേണ ആസക്തിയും അടിമത്തവുമായി മാറുന്നു.
സാഹസബുദ്ധിയും വീണ്ടുവിചാരക്കുറവും കൗമാരത്തിന്റെ പ്രത്യേകതകളാണ്. ത്രില്ലടിപ്പിക്കുന്ന അനുഭവങ്ങൾക്കായി കൗമാരക്കാർ ഏതറ്റവരെയും പോയെന്നിരിക്കാം. ഏതാണ്ട് 20 വയസുവരെ തലച്ചോറിന്റെ Prefrontal cortex പൂർണമായും വളർച്ചയെത്തുന്നില്ല. ഈ ഭാഗമാണ് യുക്തി (Reasoning), വിധി (Judgement), ആവേഗങ്ങളെ നിയന്ത്രിക്കൽ (Impulse Control) എന്നിവ ഏറ്റെടുത്തു ചെയ്യുന്നത്. അതുകൊണ്ടുതന്നെ ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആലോചനയും നന്നേ കുറവായിരിക്കും. സുഹൃത്തുക്കൾ നൽകുന്നതോ ഏജന്റ് വച്ചുനീട്ടുന്നതോ ആയ ലഹരി എന്തിനു വേണ്ടെന്നു വയ്ക്കണം, ഒന്നു പരീക്ഷിച്ചുകളയാം എന്ന് കൗമാരക്കാർ കരുതിയാൽ അതിൽ അദ്ഭുതപ്പെടാനില്ല. അതുകൊണ്ട്, സ്കൂൾകുട്ടിക്കായുള്ള ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ ഊർജിതമായിത്തന്നെ തുടരേണ്ടതുണ്ട്.
സ്വയം ചികിത്സയാണ് വേറൊരു വിപത്ത്. കടുത്ത മാനസിക സമ്മർദമുള്ളവർ അതിൽനിന്ന് രക്ഷപെടുവാൻ ഒരു ഔഷധമെന്നതുപോലെ ലഹരി ഉപയോഗിച്ച് തുടങ്ങാം. ചില മനോരോഗങ്ങളുടെ കാര്യത്തിലും ഇങ്ങനെ സംഭവിച്ചുകൂടായ്കയില്ല (വിഷാദം, ഉൽക്കണ്ഠ, ADHD തുടങ്ങിയവ). അധികരിച്ച മാനസികസമ്മർദം കുട്ടികളുടെ മാനസികാരോഗ്യത്തെയും പഠനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടോ എന്നന്വേഷിച്ചറിയേണ്ട ചുമതല മാതാപിതാക്കൾക്കും അധ്യാപകർക്കുമുണ്ട്.
സാമൂഹിക ഘടകങ്ങളുടെ സ്വാധീനം
പിയർ പ്രഷർ (Peer pressure) ഈ വിഭാഗത്തിൽപ്പെട്ട നിർണായകമായ കാര്യമാണ്. കൂട്ടുകാരിൽ മതിപ്പുണ്ടാകുക, അത് നിലനിർത്തുക തുടങ്ങിയവ കൗമാരക്കാരിൽ തലവേദന സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ്. അതിനായി അവർ താണ്ടാത്ത വഴികളുണ്ടാവില്ല. സമൂഹത്തിൽ സ്റ്റാറ്റസ് കിട്ടുമെന്ന മിഥ്യാധാരണയിലും ചിലർ ലഹരി അന്വേഷിച്ചിറങ്ങാം. സ്റ്റാറ്റസ് എന്ന വാക്കിന് അർഥാന്തരങ്ങൾ വന്നിട്ടുണ്ട്. പണ്ടുണ്ടായിരുന്ന "ആദർശ പരിവേഷം’ ഇപ്പോൾ അത്ര നിഷ്കർഷിച്ചു കാണുന്നില്ല. ആളുകളെ വിസ്മയിപ്പിക്കുക, സ്തബ്ധരാക്കുക എന്ന നിലയിലേക്ക് അത് മാറിയിരിക്കുന്നു. അങ്ങനെ സദ്പ്രവൃത്തികൾക്കൊപ്പം കുത്സിത പ്രവൃത്തികളും മനുഷ്യരെ വിസ്മയിപ്പിച്ചുതുടങ്ങി.
ശിഥിലമാകുന്ന കുടുംബബന്ധങ്ങൾ
മാതാപിതാക്കളും മക്കളുമടങ്ങുന്നതാണല്ലോ കുടുംബം. ലഹരിക്കടിപ്പെട്ട് അന്തസില്ലാതെ പെരുമാറുന്ന രക്ഷിതാക്കൾ എന്തുസന്ദേശമാണ് മക്കൾക്ക് നൽകുക? വിലക്കപ്പെട്ടത് ഒഴിവാക്കണം എന്ന അവബോധം അവരിൽ വേരിറങ്ങുമോ? മദ്യപരുടെയും മറ്റും കുടുംബാന്തരീക്ഷത്തിൽനിന്ന് കലഹവും കണ്ണീരും ശാപവാക്കുകളും ഒഴിയുന്നില്ല. അത് കുടുംബത്തെ നിശ്ചയമായും അസ്ഥിരപ്പെടുത്തും. ശാരീരികമായും മാനസികമായും കുഞ്ഞുങ്ങൾ മുറിവേൽക്കപ്പെടുന്നു. ശോഭനമായ, ആഭിജാത്യത്തിനും മാന്യതയ്ക്കും വില കല്പിക്കപ്പെടുന്ന ഒരു ഭാവി അവർക്ക് സ്വപ്നം കാണാനാവില്ല. നിരന്തരം അവഗണിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്ന കുഞ്ഞുങ്ങളിലേക്ക് കടന്നുവരുക സാമൂഹ്യവിരുദ്ധ ചിന്തകളായിരിക്കും.
പഠന സാഹചര്യങ്ങൾ
മത്സരപരീക്ഷകളും റാങ്കുകളും മാത്രം ഒരു വിദ്യർഥിയുടെ സാമർഥ്യത്തിന്റെ അളവുകോലാക്കുമ്പോൾ, അവർ പതറി തുടങ്ങുന്നു. മാതാപിതാക്കളുടെ "നിർബന്ധിത സ്വപ്പ്ന സാക്ഷാത്ക്കാര’ത്തിന്റെ ഇരകൂടിയാകുമ്പോൾ പിന്നെ പറയാനുമില്ല. പിടിച്ചുനിൽക്കാനും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും അവൻ അവലംബിക്കുന്ന മാർഗം ലഹരിയുടേതാകാം.
മാതാപിതാക്കളുടെ ജാഗ്രതക്കുറവ്
മക്കളുടെ ഡിജിറ്റൽ അറിവിലുള്ള "മേൽക്കൈ’ അവരെക്കുറിച്ച് അമിത ആത്മവിശ്വാസം പുലർത്തുന്നതിന് മാതാപിതാക്കളെ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് അറിവ് കുറവാണെന്നും മക്കൾക്കെല്ലാം അറിയാമെന്നുമുള്ള ധാരണ ചില രക്ഷിതാക്കൾക്ക് ഉണ്ട്. മക്കളുടെ ഇടപാടുകളെയോ സൗഹൃദങ്ങളെയോ സംശയിക്കുന്നതിനോ ചോദ്യം ചെയ്യുന്നതിനോ ഇതു തടസം നിൽക്കുന്നു. തങ്ങളുടെ കുഞ്ഞുങ്ങൾ ശുദ്ധരും പരമനിഷ്കളങ്കരും ആണെന്നുള്ള വാദവും ചിലർ ഉന്നയിക്കുന്നു. സോഷ്യൽ മീഡിയയിൽ ഒളിഞ്ഞിരിക്കുന്ന "ഇരുണ്ട സാധ്യതക’ളെക്കുറിച്ച് രക്ഷിതാക്കൾക്ക് അറിവുണ്ടായിരിക്കണം.
സാംസ്കാരിക സ്വീകാര്യത
ഫാഷന്റെ അഥവാ ട്രെന്റുകളുടെ അടിസ്ഥാനം മാറ്റവും പുതുമയുമാണ്. അത് പരമ്പരാഗത മൂല്യങ്ങളുമായി എപ്പോഴും ഒത്തുപോകുന്നതായിരിക്കണമെന്നില്ല. ഒരു കാലത്ത് സമൂഹം അവജ്ഞയോടെ കണ്ടിരുന്ന ഒരു ശൈലി, വളരെ കാലങ്ങൾക്കുശേഷം ഒരു സാധാരണ നടപടിയായി മാറിയെന്നിരിക്കാം. ഇതാണ് സാസ്കാരിക സ്വീകാര്യത അഥവാ കൾച്ചറൽ നോർമലൈസേഷൻ. മയക്കുമരുന്നപയോഗിക്കുന്ന കാര്യത്തിലും ഇങ്ങനെയൊരു മാറ്റം കാണാനാകും. മറ്റുള്ളവർ എന്തുവിചാരിക്കും എന്ന ജാള്യത്തിന് പുത്തൻ ട്രെൻഡുകളിൽ സ്ഥാനമില്ലാതായിരിക്കുന്നു.
സമഗ്രമായ ബോധവത്കരണം തന്നെ പരിഹാരം
"നിദാനപരിവർജനം’ ആണ് ചികിത്സ എന്ന് പറയാറുണ്ട്. അതായത്, രോഗത്തിന്റെ കാരണങ്ങളെ ഇല്ലാതാക്കുക എന്നർഥം. ലഹരിയുടെ അടിമത്തം കടന്നുവരുന്ന നിരവധി വഴികൾ ഇതുവരെ കാണുകയുണ്ടായി. ചുരുക്കത്തിൽ ഇവയെ രണ്ടായി തരംതിരിക്കാവുന്നതാണ്. ഒന്ന് തികഞ്ഞ അജ്ഞതയാണ്. ലഹരിയുടെ ശാരീരിക-മാനസിക-സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് അറിവില്ലാത്തവർ അതിന്റെ കെണിയിൽ ചെന്ന് വീഴാം. രണ്ടാമത്തേത് കുറച്ചുകൂടി മൗലിക സ്വഭാവമുള്ളതാണ്. ലഹരിയെ പ്രതിരോധിക്കാനാകാത്തവിധം, ഒരാൾ ലഹരിയോടുള്ള ആസക്തിക്ക് (vulnerable) ഇരയായിത്തീരുന്നതാണ് അത്.
സ്വയംമതിപ്പും (Self esteem) അതുണ്ടാക്കുന്ന ആത്മവിശ്വാസവും ഒരു വ്യക്തിയുടെ ഭാവാത്മകമായ ജീവിതത്തിനുള്ള ചാലകശക്തികളാണ്. ലഹരിയുടെ കോളിളക്കങ്ങളെ പ്രതിരോധിക്കാൻ ഒരാൾക്ക് കരുത്ത് നൽകുന്നതിലും ഈ ശക്തികൾക്ക് അനന്യസാധാരണമായ പങ്കുണ്ട്. സ്വയം മതിപ്പില്ലാത്ത വ്യക്തി ആത്മവിശ്വാസം നഷ്ടപ്പെട്ടവനായി മാറുന്നു. അതിലൂടെയുണ്ടാകുന്ന ശൂന്യതയിലേക്ക് അപകർഷതയും നിരാശയും ഉത്കണ്ഠയും വിഷാദവുമൊക്കെ ചേക്കേറുന്നു. പിന്നീട് അക്രമവും ഹിംസയുമൊക്കെയായി അവ പുറത്തേക്കു വരാം. ശിഥിലമായ കുടുംബങ്ങളിൽ ജനിച്ചുവളരുന്ന കുഞ്ഞുങ്ങളുടെ സ്ഥിതി മറ്റൊന്നല്ല.
തന്റെ മാതാപിതാക്കൾക്കൊപ്പം താൻ സുരക്ഷിതനും വിലപ്പെട്ടവനുമാണെന്ന തിരിച്ചറിവ് ഒരു കുഞ്ഞിന്റെ സ്വയം മതിപ്പിന്റെ ആണിക്കല്ലാണ്. പ്രതിസന്ധികളിൽ ഒരുമിച്ചു മുന്നേറുന്ന മാതാപിതാക്കളുടെ ജീവിതസാക്ഷ്യം നൽകുന്ന ആത്മവിശ്വാസം ഏത് ഔഷധത്തിനാണ് നൽകാൻ കഴിയുക? ഉദാത്ത ലക്ഷ്യങ്ങൾക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന രക്ഷിതാക്കൾ ശുഭാപ്തി വിശ്വാസത്തിന്റെ ചക്രവാളങ്ങൾ തുറന്നിടുന്നു. ബന്ധങ്ങളുടെ ഊഷ്മളതയും തനിക്കൊപ്പം തന്റെ കുടുംബം മുഴുവനുമുണ്ടെന്ന അറിവുമല്ലേ യഥാർഥ ലഹരി?
ലേഖകൻ കടപ്ലാമറ്റം ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിലെ സീനിയർ മെഡിക്കൽ ഓഫീസറാണ്.