പുളിങ്കുന്ന് പുത്തന്‍തോട് പാലം നിർമാണം വൈകുന്നു
Sunday, April 14, 2024 5:00 AM IST
മങ്കൊമ്പ്: പുളിങ്കുന്ന് പുത്തന്‍തോടിനു കുറുകെ നിര്‍മിക്കുന്ന പാലത്തിന്‍റെ നിര്‍മാണജോലികള്‍ മാസങ്ങളായി നിലച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ കോടതിയെ സമീപിക്കുന്നു. പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പഞ്ചായത്ത് കാര്യാലയത്തിനു സമീപത്തെ പാലത്തിന്‍റെ നിര്‍മാണജോലികള്‍ മുടങ്ങിയിട്ട് മാസങ്ങളായിരുന്നു.

നാട്ടുകാരുടെ പരാതികളെത്തുടര്‍ന്ന് പാലത്തിന്‍റെ നിര്‍മാണജോലികള്‍ ആരംഭിച്ചെങ്കിലും പാതിവഴിയില്‍ മുടങ്ങുകയായിരുന്നു. പാലം നിര്‍മാണത്തിനായി തോടിനു കുറുകെ ബണ്ടു നിര്‍മിച്ചിരിക്കുന്നതിനാല്‍ നാട്ടുകാര്‍ ഏറെ നാളായി ദുരിതത്തിലാണ്. ഇതോടെ നീരൊഴുക്കു നിലച്ച തോട്ടിലെ ജലം മലിനമായി. പുഞ്ചകൃഷിയുടെ വിളവെടുപ്പു സമയമായതിനാല്‍ ഗതാഗതതടസവും നാട്ടുകാരെ വലയ്ക്കുന്നു. നീരൊഴുക്കു നിലച്ച തോട്ടില്‍ പോളയും കടകലും നിറഞ്ഞു. മാലിന്യം നിറഞ്ഞ വെള്ളത്തില്‍ കാല്‍കഴുകാന്‍ പോലും പറ്റാത്ത സാഹചര്യമാണുള്ളത്. പ്രദേശത്തു സാംക്രമികരോഗങ്ങളും പടരുന്നുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.

പാലം പണികള്‍ നിലച്ചതോടെ നാട്ടുകാര്‍ പ്രതിഷേധപരിപാടികളുമായി രംഗത്തെത്തിയിരുന്നെങ്കിലും ഫലമുണ്ടാകാതെ വന്നതോടെയാണ് പഞ്ചായത്ത് കോടതിയെ സമീപിച്ചത്.

മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്‍റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് നിര്‍മാണജോലികള്‍ വൈകിപ്പിക്കുന്നതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം. ഇതിനെതിരേ ജലസേചനമന്ത്രി, ഇറിഗേഷന്‍ ചീഫ് എന്‍ജിനിയര്‍, ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍, ചെറുകിട ജലസേചനവിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ എന്നിവര്‍ക്കു രേഖാമൂലം പരാതി നല്‍കിയിരുന്നു. എന്നാല്‍, പരാതിയിലും കാര്യമായ നടപടികളൊന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് പഞ്ചായത്തംഗവും മുന്‍ വൈസ് പ്രസിഡന്‍റുമായ തങ്കച്ചന്‍ വാഴച്ചിറ, സെക്രട്ടറി ആഷ്‌ലി നായര്‍ എന്നിവര്‍ കോടതിയെ സമീപിച്ചത്.

ജലവിഭവവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് എന്‍ജിനിയര്‍, അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍, അസിസ്റ്റന്‍റ് എന്‍ജിനിയര്‍, കരാറുകാരന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. 2022 ജനുവരിയിലാണ് നാട്ടുകാരുടെ നിരന്തര സമരങ്ങളെ തുടര്‍ന്ന പാലം നിര്‍മാണത്തിനായി 3.33 കോടി രൂപ അനുവദിച്ചത്.

വെളിയനാട്, കാവാലം പഞ്ചായത്തുകളുടെ പ്രദേശത്തെ ജനങ്ങള്‍ക്കടക്കം പുളിങ്കുന്നിലേക്കും അവിടുന്ന് സമീപ നഗരപ്രദേശങ്ങളിലേക്കുമെല്ലാം എത്താനുള്ള മാര്‍ഗമായിരുന്നു ഈ പാലം.
കര്‍ഷര്‍, തൊഴിലാളികള്‍, താലൂക്ക് ആശുപത്രിയിലേക്കെത്തുന്ന രോഗികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി നൂറുകണക്കിനാളുകളാണ് പാലത്തെ ആശ്രയിച്ചിരുന്നത്. വാഹനങ്ങള്‍ കൂടി കടന്നുപോകുന്ന തരത്തിലാണ് പാലം പുനര്‍നിര്‍മിക്കുന്നത്.