മലയോരജനത പൊരുതി നേടിയ യാത്രാസ്വാതന്ത്ര്യത്തിന് കാൽ നൂറ്റാണ്ട്
1567286
Sunday, June 15, 2025 2:22 AM IST
മുണ്ടക്കയം ഈസ്റ്റ്: ഒരു ജനത ഒന്നാകെ രംഗത്തിറങ്ങി നടത്തിയ സമര പോരാട്ടങ്ങൾക്കൊടുവിൽ ലഭിച്ച സഞ്ചാരസ്വാതന്ത്ര്യത്തിന് കാൽ നൂറ്റാണ്ട് തികയുന്നു.
മുണ്ടക്കയത്തിന്റെ മലയോര മേഖലയായ പാലൂർകാവ്, തെക്കേമല, കാരിവര, മാടന്തറ, കാനം മല, വാഗമല അടക്കമുള്ള പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് ട്രാവൻകൂർ റബർ ആൻഡ് ടി കമ്പനി ലിമിറ്റഡ് അനുവാദം നിഷേധിച്ചിരുന്നു. ഇവരുടെ ഭൂമിയിലൂടെയുള്ള റോഡിലൂടെ സർവീസ് നടത്തിയിരുന്ന ബസുകളിൽനിന്ന് തോട്ടം മാനേജ്മെന്റ് സെക്യൂരിറ്റി തുകയും ദിവസേന ടോളും പിരിച്ചിരുന്നു. മറ്റു സ്വകാര്യ വാഹനങ്ങളിൽനിന്നും ടോൾ ഈടാക്കിയിരുന്നു. എങ്കിലും റോഡിന്റെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്തിയിരുന്നില്ല.
1971 മുതൽ റോഡ് പൊതുമരാമത്ത് വകുപ്പിന് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധങ്ങൾ ആരംഭിച്ചു. തുടർനടപടികൾ ഒന്നും ഉണ്ടാകാതെയായതോടെ പ്രതിഷേധത്തിന്റെ ഭാഗമായി 1985ലെ നിയമസഭാ തെരഞ്ഞെടുപ്പ് ജനങ്ങൾ ബഹിഷ്കരിച്ചു. 1990 നവംബർ 18ന് പീരുമേട് എംഎൽഎ ആയിരുന്ന കെ.കെ. തോമസ് എസ്റ്റേറ്റ് മാനേജ്മെന്റ് നടപടിക്കെതിരേയും റോഡ് വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടും നിരാഹാര സമരം ആരംഭിച്ചു. മൂന്നാം ദിവസം സ്പീക്കർ വർക്കല രാധാകൃഷ്ണൻ, ഉമ്മൻ ചാണ്ടി എന്നിവർ മുൻകൈയെടുത്ത് വിഷയത്തിൽ തീർപ്പുണ്ടാക്കി.
ദേശീയപാതയിലെ മരുതുംമൂട്ടിൽനിന്നു പാലൂർകാവ് റോഡിലേക്ക് ബദൽ റോഡ് നൽകാമെന്ന കമ്പനിയുടെ തീർപ്പ് പാലിച്ചില്ല. ഇതോടെ വീണ്ടും സമരം ശക്തമായി. സബ് കളക്ടറുടെയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തിൽ റോഡിലൂടെ ടോൾപിരിവില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തു. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഫാ. എബി പുതുമന, ഫാ. ആന്റണി കൊച്ചാക്കൽ, പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന പി.ഇ. വർക്കി, കെ. വാസുദേവൻ, പൊതുപ്രവർത്തകരായ എൻ.വി. മൈക്കിൾ നരിക്കാട്ട്, ടി.പി. കുര്യാക്കോസ്, മാത്യു മത്തായി, പി.ഡി. തോമസ് പള്ളിക്കുന്നേൽ, ഖാൻ സി.പി. മഠത്തിൽ, വി.എൻ. കൃഷ്ണൻകുട്ടി എന്നിവർ മുൻകൈയെടുത്തു.
എന്നാൽ, റോഡ് വിട്ടുനൽകുവാൻ ടിആർ ആൻഡ് ടി കമ്പനി തയാറായില്ല. സമരം ശക്തമായതോടെ എസ്റ്റേറ്റ് ഭൂമി പൊന്നുംവിലയ്ക്ക് ഏറ്റെടുക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. കെ.കെ. തോമസ് എംഎൽഎ ആയിരുന്ന കാലത്ത് ഉമ്മൻ ചാണ്ടി മുൻകൈയെടുത്താണ് പ്രാരംഭ നടപടികളാക്കിയത്. തുടർന്ന് പീരുമേട് എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന സി.എ. കുര്യൻ, പൊതുമരാമത്ത് മന്ത്രി പി.ജെ. ജോസഫ് എന്നിവർ ഇടപെട്ട് തുടർനടപടികൾ സ്വീകരിച്ച് റോഡ് പൊന്നുംവിലയ്ക്ക് ഏറ്റെടുത്തു. ഇതിനായുള്ള സങ്കീർണമായ സർക്കാർ നടപടികൾക്ക് ചുക്കാൻ പിടിച്ചത് ഫാ. എബി പുതുമന, ബേബി സെബാസ്, വർക്കി തകടിയേൽ എന്നിവരായിരുന്നു. 1999 മേയ് മൂന്നിന് റോഡ് നാട്ടുകാർക്ക് വിട്ടുകിട്ടി. അന്നത്തെ മന്ത്രിയായിരുന്ന പി.ജെ. ജോസഫ് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.
അന്നത്തെ സമര കാലഘട്ടത്തെ ഇപ്പോഴും ഓർത്തെടുക്കുകയാണ് 35ലെ വ്യാപാരി സംഘടനാ ഭാരവാഹി കൂടിയായ ബേബി സെബാസ്. ഇപ്പോൾ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ചിരിക്കുന്ന റോഡിന്റെ ഉദ്ഘാടനം കഴിഞ്ഞ മേയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചിരുന്നു.
ഇന്ന് ഈ റോഡ് നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മേഖലയിലെ തന്നെ പ്രധാനപ്പെട്ട ഒരു റോഡായി മാറി. പാഞ്ചാലിമേട് അടക്കമുള്ള ടൂറിസം കേന്ദ്രത്തിലേക്കും എത്തുന്നതിനുള്ള ഏറ്റവും എളുപ്പവഴി കൂടിയായി ഈ റോഡ് മാറിയിരിക്കുകയാണ്. ഒരു തലമുറയുടെ മുഴുവൻ പോരാട്ടവീര്യമാണ് ഇന്ന് ഒരു നാടിന്റെയാകെ വികസനത്തിന് മുതൽക്കൂട്ടായി നിൽക്കുന്നത്.