ജ്യോതികയും സൂര്യയും
സിനിമകൾ പരാജയപ്പെട്ടതിനെക്കുറിച്ചും അതിൽ നിന്നും ഉൾക്കൊണ്ട പാഠത്തെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ സൂര്യ. ചിലത് നമ്മൾ പ്രതീക്ഷിച്ച വിജയത്തിലേയ്ക്കെത്തില്ലെന്നും അതിനാൽ വർഷം പിന്നിട്ടിട്ടും സിനിമയിലെ എല്ലാം ഇപ്പോഴും പഠിച്ചുവെന്ന് പറയാനാകില്ലെന്നും സൂര്യ പറയുന്നു. ദ് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സൂര്യയുടെ പ്രതികരണം.
‘‘അതേ ആത്മവിശ്വാസത്തോടെയും വിശ്വാസത്തോടെയും ഏകദേശം 200 ദിവസം, അരവർഷത്തോളം ഒരു സിനിമയ്ക്കായി ജോലി ചെയ്യും. പക്ഷേ അത് പൂർണമായും പരാജയപ്പെടാം. അതേസമയം വെറും 45 ദിവസത്തിൽ ചിത്രീകരണം തീർത്ത മറ്റൊരു സിനിമ ആ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററാകാം. അതുകൊണ്ടാണ് ഇനിയും ഒരുപാട് പഠിക്കാനും ചിലത് മറക്കാനും ബാക്കിയുണ്ടെന്ന് തോന്നുന്നത്. 30 വർഷം കഴിഞ്ഞെങ്കിലും എല്ലാം പഠിച്ചുവെന്ന് എനിക്ക് പറയാനാകില്ല,
‘കറുപ്പ്’ സിനിമയുടെ സാമ്പത്തിക പ്രശ്നത്തിന്റെ എല്ലാ ബാധ്യതയും അവസാന നിമിഷം എന്റെ തലയിലാണ് വന്നു വീണത്. അതിനായി വീണ്ടും ലോൺ എടുക്കുക എന്നതു മാത്രമായിരുന്നു പോംവഴി. അവസാന നിമിഷം ഈ അധിക കടമെടുക്കലിന്റെ വലിയൊരു ഉത്തരവാദിത്തം എന്റെ തലയിലായി. പക്ഷേ, ജോ എന്നെ പൂർണമായി വിശ്വസിക്കുകയും ആ വായ്പകൾ എടുക്കാൻ എന്നെ അനുവദിക്കുകയും ചെയ്തു.
ഇനി കാര്യങ്ങൾ എന്തെങ്കിലും തെറ്റിയാൽ തന്നെയും, ഒരു കുടുംബമെന്ന നിലയിൽ അതിനെ അതിജീവിച്ച് ആ സാഹചര്യത്തെ നേരിടാമെന്ന് അവൾ ഉറച്ചു വിശ്വസിച്ചു. ചിലപ്പോഴൊക്കെ ഈ ഇൻഡസ്ട്രിയിൽ, നിങ്ങൾ എത്രകാലമായി ഇവിടെയുണ്ടെന്നു പറഞ്ഞാലും ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിനും അപ്പുറത്തേക്ക് പോകും. അങ്ങനെയുള്ള സമയത്ത്, ഈ ഘട്ടം നമ്മൾ മറികടക്കുമെന്നും ഈ കടങ്ങൾ വീട്ടിതീർക്കാൻ സാധിക്കുമെന്നുമുള്ള കേവലമൊരു വിശ്വാസം മാത്രമാണ് കൈമുതൽ.
എന്നെ സംബന്ധിച്ച് അതൊരു വലിയ ചുവടുവെയ്പ്പായിരുന്നു. പക്ഷേ, ആ വിശ്വാസവും അവളുടെ ആത്മബോധവും കാരണമാണ് ഞങ്ങൾക്ക് അത് ഒന്നിച്ചു ചെയ്യാൻ സാധിച്ചത്. പ്രത്യാഘാതം എത്ര ചെറുതായാലും വലുതായാലും, അത് നേരിടേണ്ടി വരുന്നത് ഞങ്ങളുടെ കുടുംബമായിരുന്നു.
ബാലാജി രണ്ടു വർഷത്തിലേറെയാണ് ഈ സിനിമയ്ക്ക് വേണ്ടി ചെലവഴിച്ചത്. ധാരാളം ആളുകൾ ഈ ചിത്രത്തെ ആശ്രയിച്ചും, ഇതിന്റെ ശരിയായ റിലീസിനായി കാത്തിരിക്കുയുമായിരുന്നു. അതൊരു കൂട്ടായ പരിശ്രമമായിരുന്നു. ധനകാര്യങ്ങൾ കൈകാര്യം ചെയ്തവർ പോലും വളരെ സഹകരണത്തോടെയാണ് പെരുമാറിയത്. ‘ശരി, നമ്മൾ 25% അല്ലെങ്കിൽ 30% തിരിച്ചെടുക്കാം, സിനിമ റിലീസ് ചെയ്യാൻ അനുമതി നൽകാം’ എന്ന് പറഞ്ഞ് കാത്തിരിക്കാൻ അവർ തയാറായി.
തിയറ്റർ ഉടമകളും ഫിനാൻസിയേഴ്സും ഉൾപ്പെടെ എല്ലാവരും ഒന്നിച്ചു നിന്നതുകൊണ്ടാണ് ആ ചിത്രം റിലീസ് ചെയ്യാൻ സാധിച്ചത്. ഒരിക്കൽക്കൂടി പറയട്ടെ, ഇതൊരു മികച്ച കാര്യമായിരുന്നു.’’സൂര്യ പറഞ്ഞു.