സാമ്പത്തികത്തട്ടിപ്പുകാരൻ സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായകമായ നിയമനീക്കം നടത്തി പ്രതി ചേർക്കപ്പെട്ട ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസ്. കേസിൽ മാപ്പുസാക്ഷി ആകാൻ അനുമതി തേടി ജാക്വിലിൻ ഡൽഹി കോടതിയെ സമീപിച്ചു.
ഈ നീക്കം ഉന്നതതല അന്വേഷണത്തിന്റെ ദിശ തന്നെ മാറ്റിയേക്കാമെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഡൽഹിയിലെ പട്യാല ഹൗസ് കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നോട്ടീസ് അയച്ചു.
സമാനമായ അപേക്ഷയുമായി തങ്ങൾ ഇഡിയെയും സമീപിച്ചിട്ടുണ്ടെന്നും മാപ്പുസാക്ഷിയാകാൻ ഔദ്യോഗികമായി അപേക്ഷ നൽകിയിട്ടുണ്ടെന്നും ജാക്വിലിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ഏപ്രിൽ എട്ടിന് തന്നെ നടി മാപ്പുസാക്ഷിയാകാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നു. നിയമനടപടി പ്രകാരം, ഇത്തരം അപേക്ഷകൾ ആദ്യം ഇഡി പരിശോധിക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്ത ശേഷമാണ് കോടതിയെ അറിയിക്കുക.
നേരത്തെ ഈ കേസിൽ ജാക്വിലിനെതിരായ നടപടികൾ റദ്ദാക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു എന്നതിനാൽ ഇപ്പോൾ നടന്ന ഈ നീക്കം ഏറെ ശ്രദ്ധേയമാണ്. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം കൈവശം വെക്കുന്നതിലും ഉപയോഗിക്കുന്നതിലും ജാക്വിലിന് അറിവുണ്ടായിരുന്നു എന്നാണ് ഇഡിയുടെ ആരോപണം. തെളിവുകൾ ഹാജരാക്കുന്നത് വരെ നടി വസ്തുതകൾ മറച്ചുവെച്ചതായും അന്വേഷണ ഏജൻസി ആരോപിക്കുന്നു.
എന്നാൽ, താൻ സുകേഷിനാൽ വഞ്ചിക്കപ്പെടുകയായിരുന്നു എന്നാണ് ജാക്വിലിൻ നേരത്തെ നൽകിയ മൊഴിയിൽ പറയുന്നത്. താരം കോടതിയിൽ പറഞ്ഞത് ഇങ്ങനെയാണ്...
സുകേഷ് എന്റെ വികാരങ്ങൾ വച്ച് കളിക്കുകയും എന്റെ ജീവിതം നരകതുല്യമാക്കുകയും ചെയ്തു. അവൻ എന്നെ തെറ്റിദ്ധരിപ്പിച്ചു, എന്റെ കരിയറും ഉപജീവനവും നശിപ്പിച്ചു- താരം വെളിപ്പെടുത്തി.
ജാക്വിലിൻ ഇപ്പോൾ കോടതിയേയും ഇഡിയേയും ഒരേപോലെ സമീപിച്ച സാഹചര്യത്തിൽ ഇനി കേന്ദ്ര ഏജൻസിയുടെ നിലപാടാണ് പ്രധാനം. ഇഡി ഈ അപേക്ഷ സ്വീകരിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും കേസിലെ അടുത്ത നീക്കങ്ങൾ.