ഇമോഷണല്‍ ഫാമിലി ഡ്രാമയാണ് ദൃശ്യം 3. കഥാപരമായി, ദൃശ്യം ഒന്നുപോലെയായിരുന്നില്ല രണ്ട്. ഒന്നും രണ്ടും പോലെയല്ല മൂന്നാം ഭാഗം. ഇത്തവണ കൂടുതലും ജോര്‍ജുകുട്ടിയുടെ ഇമോഷനിലൂടെയാണു കഥാസഞ്ചാരം. എന്നുകരുതി കരച്ചില് സിനിമയൊന്നുമല്ല. ഇതിലും ആളുകളെ രസിപ്പിക്കുന്ന, പിടിച്ചിരുത്തുന്ന രംഗങ്ങളുണ്ടാവും.
അതിന്റെ അര്‍ഥം, ഇതു വലിയ ട്വിസ്റ്റുള്ള സിനിമയാണ് എന്നുമല്ല. നിങ്ങള്‍ ഒരു നല്ല സിനിമ കാണാന്‍ വരുന്ന രീതിയില്‍, ജോര്‍ജ് കുട്ടിയുടെ കുടുംബത്തില്‍ എന്തൊക്കെ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായി എന്നറിയാനുള്ള കൗതുകത്തോടെ വരിക'- ജീത്തു ജോസഫ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
എപ്പോഴാണ് ദൃശ്യ'ത്തിനു മൂന്നാം ഭാഗം ആലോചിച്ചത്..?

രണ്ടാം ഭാഗം കഴിഞ്ഞപ്പോള്‍ ലാലേട്ടനും മറ്റും മൂന്നാം ഭാഗത്തിനു സാധ്യതയുണ്ടോ എന്നു ചോദിച്ചു. അറിയില്ലെന്നും അഥവാ ഉണ്ടായാൽ അത് അവസാനിക്കേണ്ടത് എങ്ങനെയായിരിക്കണമെന്ന എന്റെ ഒരു തോന്നലും പറഞ്ഞു. കൊള്ളാമല്ലോ, ഒന്ന് ആലോചിച്ചു നോക്കൂ എന്നായി അദ്ദേഹം. തുടര്‍ന്നുള്ള അന്വേഷണങ്ങളിലൂടെ, ചിന്തകളിലൂടെ ഒരു സാധ്യത തെളിഞ്ഞുവന്നു. ക്ലൈമാക്സ് മനസിലുള്ളതിനാല്‍ അതിലേക്ക് എത്തിക്കാനുള്ള മാർഗം ആലോചിച്ചു. അങ്ങനെ കിട്ടിയ പല കാര്യങ്ങള്‍ ബന്ധിപ്പിച്ച് തിരക്കഥയിലെത്തി.
ഇത്തവണ ജോണര്‍ മാറ്റത്തിനു ശ്രമിച്ചിരുന്നോ..?
ഈ കഥ ഏതു ജോണറില്‍ തുടങ്ങിയോ അതിലൂടെ മാത്രമേ അതിനു പോകാനാവുകയുള്ളൂ. കഥയുടെ വളര്‍ച്ചയില്‍ ചിലയിടങ്ങളില്‍ ക്രൈമും ചില സര്‍പ്രൈസും വന്നതു കാരണം എല്ലാവരും ഫാമിലി ത്രില്ലറെന്നു മുദ്രകുത്തി. എല്ലാറ്റിനുമപ്പുറം ഇത് ഇമോഷണല്‍ ഫാമിലി ഡ്രാമയാണ്. രണ്ട് അച്ഛന്മാര്, രണ്ട് അമ്മമാര്‍, അവരുടെ ന്യായങ്ങൾ, രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്നം...അവരുടെ ഇമോഷനുകളിലൂടെയാണു സിനിമ സഞ്ചരിക്കുന്നത്. ജോര്‍ജ്കുട്ടിയുടെ മാനസികസംഭ്രമത്തിലും ഭീതിയിലുമാണ് ദൃശ്യം 3 നില്‍ക്കുന്നത്.
സംവിധായകനും മോഹന്‍ലാലിനും മാത്രം അറിയാവുന്ന വിധം രഹസ്യസ്വഭാവത്തിലാണോ ക്ലൈമാക്സ് ചിത്രീകരിച്ചത്..?

അത്ര വലിയ സസ്പെന്സൊന്നുമില്ലെങ്കിലും ക്ലൈമാക്സ് എല്ലാവരും രഹസ്യമായി സൂക്ഷിക്കും. ഈ ഫാമിലി ഡ്രാമ എങ്ങനെ അവസാനിക്കുമെന്നതു ഞങ്ങള്‍ കഴിയുന്നതും സൂക്ഷിക്കും. "ദൃശ്യം 3' ആളുകൾ കുറച്ചുകൂടി ആകാക്ഷയിൽ കാത്തിരിക്കുന്ന സിനിമയാണ്. കുറച്ചു രഹസ്യമായി ഷൂട്ട് ചെയ്യാമെന്നു വിചാരിച്ചു.
വരുണ്‍ പകര്‍ത്തിയ അഞ്ജുവിന്റെ വീഡിയോ പുതിയ ഭീഷണിയാകാനുള്ള സാധ്യതയെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ..?
ചിന്തിച്ചിട്ടൊക്കെയുണ്ട്. പക്ഷേ, അത് ഇതില്‍ ഉപയോഗിക്കണോ വേണ്ടയോ, എങ്ങനെ ഉപയോഗിക്കണം എന്നൊക്കെ നമ്മളാണല്ലോ തീരുമാനിക്കുക. ദൃശ്യം രണ്ടും മൂന്നുമൊക്കെ എഴുതിയപ്പോള്‍ ഒന്നിലും രണ്ടിലും എന്തൊക്കെയാണു ചെയ്തത്, പറഞ്ഞത് എന്നറിയാന്‍ പിറകിലേക്കു പോയി നോക്കിയിട്ടുണ്ട്.
ജോര്‍ജുകുട്ടിയെ ക്ലാസിക് ക്രിമിനല്‍ എന്നു മഹത്വവത്കരിക്കേണ്ടതുണ്ടോ..?
ഇതൊക്കെ ഓരോരോ കാഴ്ചപ്പാടുകളല്ലേ. ഒരു സിനിമയില്‍ സ്ത്രീകളെ ഉപദ്രവിക്കുന്ന ഒരു കഥാപാത്രമുണ്ടായാല് പൊളിറ്റിക്കലി കറക്ടല്ലെന്ന് ആളുകള്‍ പറയും. സിനിമയില്‍ ഈ സമൂഹത്തിലെ പലതരം ആളുകളുടെ ഷേഡ്സാണ് ഉപയോഗിക്കുന്നത്. അങ്ങനെയുള്ള കഥാപാത്രങ്ങളെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ അത്തരം കാര്യങ്ങള്‍ സിനിമയില്‍ കാണിക്കേണ്ടിവരും.
എഴുത്തിനിടെ കഥാപാത്രങ്ങളിലൂടെ കയറിയിറങ്ങിയപ്പോഴുള്ള മാനസികാവസ്ഥയെക്കുറിച്ച്..?
ഇതിലെ പ്രധാന കഥാപാത്രങ്ങളെല്ലാം മുമ്പേതന്നെ ഉള്ളവരാണ്. അതുകൊണ്ടുതന്നെ അവരുടെ സ്വഭാവരീതികള്‍ പ്രേക്ഷകര്‍ക്കു സുപരിചിതം. ഒന്നില്‍നിന്നു രണ്ടിലേക്കും രണ്ടില്‍നിന്നു മൂന്നിലേക്കും വന്നപ്പോള്‍ വർഷങ്ങളിലൂടെ ഈ കഥാപാത്രങ്ങള്‍ക്ക് പലതരം മാറ്റങ്ങളുണ്ടായി. പക്ഷേ, അവരുടെ ട്രോമ എനിക്കു ട്രോമയല്ല. എഴുതിക്കഴിഞ്ഞാല്‍ അവിടംകൊണ്ട് അതു തീര്‍ന്നു.
പിന്നീട് ഉപയോഗിക്കാനായി ചില കഥാസന്ദര്‍ഭങ്ങളും ഡയലോഗുകളുമൊക്കെ ഓരോ ഭാഗത്തിലും കരുതിവയ്ക്കാറില്ലേ..?
പിന്നീട് ഉപയോഗിക്കുക എന്നാല്‍ അടുത്തഭാഗമുണ്ട് എന്ന ധാരണയില്‍ പോവുക എന്നതല്ലേ. അങ്ങനെയൊരു തീരുമാനം നമുക്ക് നേരത്തേ എടുക്കാന്‍ പറ്റില്ലല്ലോ. ഒന്ന് ചെയ്തപ്പോൾ രണ്ട് ഉണ്ടാകുമെന്നു പ്രതീക്ഷിച്ചില്ല. രണ്ട് ചെയ്ത പ്പോൾ മൂന്ന് പ്രതീക്ഷിച്ചില്ല. ആ കഥാപാത്രങ്ങളിലും കഥയിലുമുള്ള സ്വാഭാവിക വളര്‍ച്ച പിന്തുടര്ന്ന് അതിനുവേണ്ട കാര്യങ്ങളെഴുതുന്നതാണ് എന്റെ രീതി. നാളെ അടുത്ത ഭാഗത്തിനു സാധ്യത വന്നാല്‍ ഇതില്‍ നിന്ന് ബന്ധപ്പെടുത്തി എവിടേയ്ക്കു കൊണ്ടുപോകാമെന്നു ചിന്തിക്കും. അതേസമയം "റാം' ചെയ്തപ്പോള്‍ ഒന്നില്‍നിന്നു രണ്ടിലേക്കുള്ള കണക്ഷന് മുമ്പേ സെറ്റ് ചെയ്തിരുന്നു. കാരണം, ഒന്നും രണ്ടും ഷൂട്ടിംഗ് ഒന്നിച്ചായിരുന്നു.
"മോഹിനിയാട്ടം' സിനിമയിലെ ദൃശ്യം ഇഫക്ടിനോടുള്ള കാഴ്ചപ്പാട്..?
"മോഹിനിയാട്ട'ത്തിലെ കഥാപാത്രങ്ങള്‍ ദൃശ്യം സിനിമ കണ്ടിട്ടുള്ളവരായതിനാല് അതിനു സമാനമായ ഒരു സംഭവം അവരുടെ ജീവിതത്തിലുണ്ടായപ്പോള്‍ അവര്‍ അതുമായി ബന്ധപ്പെടുത്തി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ ശ്രമിക്കുന്നു. പ്രേക്ഷകരെ രസിപ്പിക്കുന്നതിനായി പലയിടങ്ങളില്‍നിന്നു കിട്ടുന്ന ആശയങ്ങള്‍ എല്ലാവരും സിനിമകളില്‍ ഉപയോഗിക്കാറുണ്ടല്ലോ. ഇവിടെ അവരതു നല്ലരീതിയില്‍ തന്നെ ഉപയോഗിച്ചു.
രണ്ടാം ഭാഗത്തിൽ ഐജി തോമസ് ബാസ്റ്റിനു പകരം ജോര്‍ജുകുട്ടിയോടു പകയുള്ള സഹദേവനെയാണു പ്രതീക്ഷിച്ചത്...
പിള്ളേരെ തല്ലിയെന്ന മൊഴിയില്‍ സഹദേവന്റെ ജോലി പോയി. അയാള്‍ അയാളുടെ വഴിക്കുപോയി. അതുകഴിഞ്ഞ് സിനിമ വേറെ വഴിക്കല്ലേ പൊയ്ക്കൊണ്ടിരിക്കുന്നത്. നിയമപരമായി ജോര്‍ജുകുട്ടിയെ നേരിടാന്‍ പ്രാപ്തിയുള്ളതു പോലീസിനു മാത്രമാണ്. പോലീസ് പകുതി വിജയിക്കുകയും ചെയ്തു. ബോഡി കണ്ടെത്തി. പക്ഷേ, അവിടെയും ജോര്‍ജ് കുട്ടി അതിനെ വളച്ചുതിരിച്ചു കൊണ്ടുപോയി. ദൃശ്യം 3 ട്രെയിലറിന്റെ തുടക്കത്തില്‍ പറയുംപോലെ പോലീസിനും ഈ സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകള്‍ക്കും ഈ കേസിന്റെ സത്യാവസ്ഥ എന്തെന്നു നന്നായറിയാം. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അതു കോടതിയില്‍ തെളിയിക്കാന്‍ തെളിവില്ല. നമ്മുടെ നാട്ടിൽ എത്രയോ കൊലക്കേസുകളിൽ പ്രതികൾ ആരെന്നു നമുക്കറിയാമെങ്കിലും തെളിവില്ലാതെ രക്ഷപ്പെട്ടുപോകുന്നു. അത്തരമൊരു സാഹചര്യമാണ് ഇവിടെയും.
ജോര്‍ജുകുട്ടി പിടിക്കപ്പെട്ടാല്‍ "ദൃശ്യം' പരമ്പര അവസാനിക്കുമോ..?

അടുത്ത ഒരു ഭാഗം വരണമെന്നു നിര്‍ബന്ധമൊന്നുമില്ല. രണ്ടിന്റെ അവസാനം, വീണ്ടും പോലീസ് എത്തുമോ എന്നുള്ള കാത്തിരിപ്പാണ് അയാള്‍ക്കുള്ള ശിക്ഷ എന്നു പറയുന്നിടത്ത് കഥ അവസാനിച്ചെന്ന് ഒരുപാടുപേര് കരുതി. ജോര്‍ജുകുട്ടി പിടിക്കപ്പെടുമെന്നോ ഇല്ലെന്നോ പറയാതെ അവരുടെ പ്രശ്നങ്ങളിലൂടെ സഞ്ചരിക്കുകയാണ്. അടുത്ത ഭാഗത്തിനുവേണ്ടി എന്ന രീതിയില്‍ നമ്മള് ഇപ്പോഴേ ചിന്തിക്കേണ്ടതില്ല.
Tags : Jeethu Joseph interview drishyam 3