അപാര സുന്ദര നീലാകാശം അനന്തതേ നിൻ മഹാസമുദ്രം...
1971ൽ പുറത്തിറങ്ങിയ വിത്തുകൾ എന്ന സിനിമയിലെ ഗാനമാണിത്. ഗാനം എന്നതിലുപരി പി. ഭാസ്കരൻ എന്ന പ്രതിഭാധനനായ കവിയുടെ ഹൃദയത്തിൽ നിന്നും ഉതിർന്നുവീണ കവിത തന്നെയാണ് എന്ന് പറയാം.
അതിമനോഹരമായ കൽപ്പനകളും, അലങ്കാരങ്ങളും ബിംബങ്ങളും ചേർത്ത് ഇതുപോലെ ആയിരക്കണക്കിന് ഗാനങ്ങൾ പി. ഭാസ്കരൻ എഴുതി... "മധുചന്ദ്രികയുടെ ച്ചായ തളികയിൽ മഴവിൽ പൂമ്പൊടി ചാലിച്ച്'എഴുതിയ ഗാനങ്ങൾ! മലയാളത്തിന്റെ ഗ്രാമഭംഗിയും നാട്ടുമൊഴികളും വിപ്ലവത്തിന്റെ തീക്കനലുകളും ആത്മീയതയുടെ അമൃതവും ഹാസ്യത്തിന്റെ പൂമ്പൊടികളും ഭാസ്കരൻ മാസ്റ്ററിന്റെ ഗാനങ്ങളിൽ നിറഞ്ഞു തുളുമ്പി...
"ഇന്നലെ മയങ്ങുമ്പോൾ ഒരു മണിക്കിനാവിന്റെ പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു 'എന്ന് പാടിയ പി. ഭാസ്കരൻ തന്നെയാണ് മാപ്പിളപ്പാട്ടിന്റെ ശൈലിയിൽ "കായലരികത്ത് വലയെറിഞ്ഞപ്പം വളകിലുക്കിയ സുന്ദരി...'എന്ന് പാടിയതും! "നാദബ്രഹ്മത്തിൻ സാഗരം നീന്തി വരും...' എന്നെഴുതിയ പേന കൊണ്ട് തന്നെയാണ് "ഹാലു പിടിച്ചൊരു പുലിയച്ചൻ...' എന്നും "സുറുമ നല്ല സുറുമ..."എന്നും എഴുതിയതും.
മലയാള സിനിമയ്ക്കു ആദ്യമായി മൗലിക ഗാനങ്ങൾ സമ്മാനിക്കുന്നത് പി. ഭാസ്കരനാണ്. "നീലക്കുയിൽ' എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ മണമുള്ള ഗാനങ്ങൾ ഭാസ്കരൻ മാസ്റ്ററും കെ. രാഘവൻ എന്ന അനുഗൃഹീത സംഗീതസംവിധായകനും ചേർന്നു സമർപ്പിച്ചു. "മലയാള ഗാനങ്ങളുടെ പിതാവ്' എന്ന പി. ഭാസ്കരനെ വിശേഷിപ്പിച്ചത് പ്രശസ്ത കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരിയാണ്!
കവി, സ്വാതന്ത്ര്യ സമര സേനാനി, ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ, ഗാനരചയിതാവ്, നിർമാതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, പത്രാധിപർ, ആകാശവാണി പ്രൊഡ്യൂസർ, കെഎസ്എഫ്ഡിസി ചെയർമാൻ, ഏഷ്യാനെറ്റ് സ്ഥാപക ചെയർമാൻ അങ്ങനെ നിരവധി വിശേഷണങ്ങൾ ഭാസ്കരൻ മാസ്റ്റർക്കുണ്ട്.
എങ്കിലും ഒരു പദവികളുടെയും പരിവേഷങ്ങൾ ഇല്ലാതെ ഒരു സാധാരണ കൊടുങ്ങല്ലൂർകാരനെപ്പോലെ അദ്ദേഹം ജീവിച്ചു. വിനയം ആയിരുന്നു, ലാളിത്യമായിരുന്നു പി. ഭാസ്കരന്റെ മുഖമുദ്ര. മനുഷ്യസ്നേഹം തന്നെയായിരുന്നു ഭാസ്കരൻ മാസ്റ്ററിന്റെ മതവും പ്രത്യയശാസ്ത്രവും...
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെ സമ്പന്നമായ പുല്ലൂറ്റ് പാടത്ത് തറവാട്ടിൽ 1924 ഏപ്രിൽ 21ന് ജനിച്ച പുല്ലൂറ്റ് പാടത്ത് ഭാസ്കരമേനോൻ, പോരാളിയായ, കവിയായ പി. ഭാസ്കരൻ ആയതിനു പിന്നിലും ഈ മനുഷ്യസ്നേഹം തന്നെ.
അടിച്ചമർത്തപ്പെട്ട തൊഴിലാളികൾക്ക് വേണ്ടി "വില്ലാളിയാണ് ഞാൻ, ജീവിത സൗന്ദര്യ വല്ലകി മീട്ടലല്ല എന്റെ ലക്ഷ്യം! ' എന്നെഴുതാൻ, ഉറക്കെ പ്രഖ്യാപിക്കാൻ കരുത്ത് ഉണ്ടായിരുന്നു കവിക്ക്. പുന്നപ്ര-വയലാർ സമരത്തിൽ വെടിയേറ്റ് വീണ പാവപ്പെട്ട തൊഴിലാളികളുടെ രക്തത്തിൽ കൈമുക്കി പി. ഭാസ്കരൻ എഴുതിയതാണ് "വയലാർ ഗർജിക്കുന്നു' എന്ന കവിത!
ഗാനഗന്ധർവൻ യേശുദാസിന്റെ അച്ഛനും നടനും ഗായകനുമായ അഗസ്റ്റിൻ ജോസഫ് മരണപ്പെട്ട സമയം. അച്ഛന്റെ ഭൗതികശരീരം ആശുപത്രിയിൽ നിന്ന് വിട്ടു കിട്ടണമെങ്കിൽ അടയ്ക്കേണ്ട തുക ഇല്ലാതെ വിഷമിച്ചു നിന്നിട്ടുണ്ട് യുവാവായ യേശുദാസ്.
എറണാകുളത്തെ പലരെയും സമീപിച്ചു എങ്കിലും പണം കിട്ടിയില്ല. വിവരമറിഞ്ഞ് എത്തിയ ഭാസ്കരൻ മാസ്റ്റർ കൈയിൽ വച്ചുകൊടുത്ത പണത്തിന്റെ "വില' യേശുദാസ് തന്നെ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്.
താമസമെന്തേ വരുവാൻ..., ഒരു പുഷ്പം മാത്രമെൻ..., അല്ലിയാമ്പൽ കടവിൽ അന്നരയ്ക്കു വെള്ളം..., നീ മധു പകരൂ..., മല്ലികാബാണൻ തന്റെ വില്ലെടുത്തു..., മഞ്ഞലയിൽ മുങ്ങിത്തോർത്തി..., പൂർണേന്ദുമുഖിയോടമ്പലത്തിൽ വച്ച്... അങ്ങനെ എത്രയോ എത്രയോ അതി സുന്ദരങ്ങളായ പ്രണയഗാനങ്ങൾ എഴുതിയിട്ടുണ്ട് പി. ഭാസ്കരൻ. മാസ്റ്ററിന്റെ പ്രണയഗാനങ്ങൾക്കു പിന്നിലെ ഊർജത്തെക്കുറിച്ച് ഒരിക്കൽ ചോദിച്ചിട്ടുണ്ട്. അതിനു നിഷ്കളങ്കമായി മാസ്റ്റർ പറഞ്ഞ മറുപടി- "ചങ്ങമ്പുഴ സ്കൂൾ എന്നെ വളരെയധികം ആകർഷിച്ചിട്ടുണ്ട്. അതാവാം ഒരു പക്ഷേ കാരണം.' എന്നാണ്.
എല്ലാരും ചൊല്ലണ്..., നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം..., കദളിവാഴ കൈയിലിരുന്ന് കാക്ക ഇന്ന് വിരുന്നു വിളിച്ചു... അങ്ങനെ നീളുന്നു പി. ഭാസ്കരന്റെ നാടൻ പാട്ടുകൾ. ഇത്തരം നാടൻ ശൈലിയിലെ ഗാനങ്ങൾ എങ്ങനെ എഴുതാൻ സാധിച്ചു എന്നതിന് കവി നൽകിയ മറുപടി കുറിക്കാം.
"വായന ഒരു കാരണമാവാം. പിന്നെ മലയാളത്തിലെ പഴമൊഴികൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. "നാഴിപ്പാല് കൊണ്ട് നാടാകെ കല്യാണം' എന്ന പഴഞ്ചൊല്ല് വികസിപ്പിച്ചാണ് ഞാൻ "നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം' എന്ന് എഴുതിയത്. "മുറ്റത്തെ മുല്ലയ്ക്ക് മണമില്ല'എന്ന പഴമൊഴിയെ തിരിച്ചിട്ടാണ് "പൂമുറ്റത്തൊരു മുല്ല വിരിഞ്ഞു പൂമണമില്ലെന്ന് ആരു പറഞ്ഞു...'എന്ന ഗാനം എഴുതിയത്.
സിനിമയ്ക്കു വേണ്ടി ഗാനങ്ങൾ എഴുതുമ്പോൾ പി. ഭാസ്കരൻ എന്ന "വ്യക്തി' ഉള്ളിൽ പ്രവേശിക്കാറുണ്ടോ? എന്ന ചോദ്യത്തിന് "ഞാൻ എന്ന വ്യക്തിക്ക് പ്രാധാന്യമില്ല. കഥയുടെ സന്ദർഭം മനസിലാക്കി എഴുതുന്നു.
അത്രമാത്രം.' എന്നായിരുന്നു ഉത്തരം. ആയിരം ചിറകുള്ള ഭാസ്കര ഗീതികൾ കേൾക്കുന്ന ആസ്വാദകർ പക്ഷേ ഒന്ന് ഉറപ്പിക്കും. അറിഞ്ഞോ, അറിയാതെയോ ആ ഗാനങ്ങളിൽ കവി പ്രവേശിക്കുന്നുണ്ട്. കവിയുടെ ഉന്മാദങ്ങൾ, വിങ്ങലുകൾ, ധർമസങ്കടങ്ങൾ, പ്രണയ ഭംഗങ്ങൾ, കൂടിച്ചേരലുകൾ... എല്ലാം എവിടെയോ ഇഴച്ചേരുന്നു.
അല്ലെങ്കിൽ എങ്ങനെയാണ് "കരയുന്നോ പുഴ ചിരിക്കുന്നോ കണ്ണീരും ഒലിപ്പിച്ചു കൈവഴികൾ പിരിയുമ്പോൾ കരയുന്നോ പുഴ ചിരിക്കുന്നോ' എന്നെഴുതാൻ സാധിച്ചത്..? ഉമ്മാച്ചു എന്ന സിനിമയ്ക്കു വേണ്ടി കല്പകതോപ്പ് അന്യൻ ഒരുവനു പതിച്ചു നൽകി നിന്റെ ഖൽബിൽ ആറടി മണ്ണിലെന്റെ കബറടക്കി.. എന്നെഴുതുവാനും കഴിഞ്ഞത്..?
Tags : P. Bhaskaran poet music