എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ "വാരണാസി'യുടെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ. ചിത്രത്തിലെ ഒരു ഷോട്ടിനായി തൊണ്ണൂറിലധികം ടേക്കുകൾ എടുക്കേണ്ടി വന്നതായി പൃഥ്വിരാജ് വെളിപ്പെടുത്തി. ഒരു സിനിമാ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് രാജമൗലിയുടെ മേക്കിംഗ് ശൈലിയെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.
താനും മഹേഷ് ബാബുവും ഉൾപ്പെട്ട ഒരു സീൻ പുലർച്ചെ മുതലാണ് ചിത്രീകരിക്കാൻ തുടങ്ങിയത്. ഏതാണ്ട് 90-ലേറെ ടേക്കുകൾ വരെ അതിനായി വേണ്ടി വന്നു. വൈകുന്നേരം ഏഴുമണി വരെ ചിത്രീകരണം നീണ്ടിട്ടും രാജമൗലി തൃപ്തനായിരുന്നില്ല. ഒടുവിൽ അടുത്ത ദിവസവും ഇതേ ഷോട്ടിനായി തങ്ങൾക്കു വരേണ്ടി വന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു തുറന്നു പറഞ്ഞു.

ചിത്രത്തിൽ "കുംഭ' എന്ന വീൽചെയറിലിരിക്കുന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. താൻ ഇന്നേവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും കഠിനാധ്വാനിയായ സംവിധായകനാണ് രാജമൗലിയെന്ന് പൃഥ്വിരാജ് പ്രശംസിച്ചു. ഒരു യുവ സംവിധായകന്റെ ആവേശമാണ് രാജമൗലിക്ക് എപ്പോഴുമുള്ളതെന്നും താരം കൂട്ടിച്ചേർത്തു. രാവിലെ ഏഴിന് ഷൂട്ട് ഉള്ളപ്പോൾ താരങ്ങൾ എത്തുന്നതിന് മുൻപ് തന്നെ രാജമൗലി ലൊക്കേഷനിൽ എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കാറുണ്ട്. പുലർച്ചെ അഞ്ചു മുതൽ അദ്ദേഹം സെറ്റിലുണ്ടാകും. ഉച്ചഭക്ഷണത്തിന് പോലും 20 മിനിറ്റ് മാത്രമാണ് അദ്ദേഹം മാറ്റിവയ്ക്കാറുള്ളതെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
മഹേഷ് ബാബു "രുദ്ര'യായും പ്രിയങ്ക ചോപ്ര "മന്ദാകിനി'യായും എത്തുന്ന വാരണാസി 2027 ഏപ്രിൽ ഏഴിനാണ് ലോകമെമ്പാടും റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷനും പിരീഡ് അഡ്വഞ്ചറും സമന്വയിക്കുന്ന ചിത്രത്തിന്റെ കഥ പല കാലഘട്ടങ്ങളിലൂടെയാണു കടന്നുപോകുന്നത്.
Tags : Prithviraj SS Rajamouli Varanasi Tollywood Kollywood Mahesh Babu Priyanka Chopra