രമേഷ് പിഷാരടി
സിനിമാ താരത്തിൽ നിന്നും എംഎൽഎ ആയി മാറിയതിന് പിന്നിലെ അനുഭവം പറഞ്ഞ് രമേശ് പിഷാരടി. എംഎൽഎ ആകാനുള്ള തീരുമാനം വേണ്ടായിരുന്നു അല്ലേ എന്നു ചോദിക്കുന്നവരുണ്ടെന്നും എന്നാൽ തനിക്ക് അത് അങ്ങനെയല്ലെന്നും രമേശ് പറയുന്നു.
"വളരെ സജീവമായി രാഷ്ട്രീയത്തിൽ നിന്ന സമയത്താണ് എംഎൽഎയായി വരുന്നത്. എംഎൽഎ എന്ന നിലയിൽ പല കാര്യങ്ങൾക്കും ആളുകൾ എന്നെ വിളിക്കും. സർ.. വണ്ടി ഇടിച്ച് ഒരു പട്ടി ഇവിടെ ചത്ത് കിടക്കുന്നുണ്ട്, എംഎൽഎ അടിയന്തരമായി ഇടപെടണമെന്ന് പറയുന്നത് മുതൽ വലിയ പ്രശ്നങ്ങള്‍ വരെ ആളുകൾ വിളിക്കുകയും പറയുകയും ചെയ്യുന്നുണ്ട്.
ഇതിലെല്ലാം നമ്മളാൽ കഴിയുംവിധം ഇടപെടുന്ന സാഹചര്യത്തിൽ പലരും എന്നോട് ചോദിച്ചിട്ടുണ്ട് എംഎൽഎ ആകാനുള്ളത് എന്നെങ്കിലും ശരിയായ തീരുമാനമായി തോന്നിയിട്ടുണ്ടോ? ഇങ്ങനെ മാറേണ്ടെന്ന് തോന്നിയിട്ടുണ്ടോ? എന്നിങ്ങനെ. കാരണം ഇതിലൂടെ ഉണ്ടാകുന്ന ശത്രുക്കളുടെ എണ്ണം വളരെ കൂടുതലാണ്. നമ്മൾ ആക്രമിക്കപ്പെടും, സൈബറിടങ്ങളിൽ കൂടിയോ അല്ലാതെയോ എങ്ങനെയാണേലും ആക്രമിക്കപ്പെടും.
ഇതൊക്കെ ചേർത്ത് വയ്ക്കുമ്പോൾ ഈ തീരുമാനം വേണ്ടായിരുന്നല്ലോ എന്ന് ഒരാള്‍ എന്നോട് ചോദിച്ചപ്പോൾ ഞാൻ ശരിക്കും ഒരു ദിവസം അതിനെ കുറിച്ച് ആലോചിച്ചു. പക്ഷേ, എനിക്ക് പിന്നീട് മനസിലായൊരു കാര്യം, കഴിഞ്ഞ ദിവസം എന്റെ ഓഫിസിൽ നടന്ന ഒരു കാര്യവുമായി ചേർത്ത് ഞാൻ പറയാം.
ഏക മകൻ ബൈക്ക് അപകടത്തിൽ മരണപ്പെട്ട് പോയ, ജീവിതം വാർധക്യത്തിലേക്ക് കടന്ന ഒരു ഭർത്താവും ഭാര്യയും എന്നെ കാണാനായി വന്നു. മകൻ അപകടത്തെ തുടർന്ന് ആറ് വർഷത്തോളം കോമയിലായിരുന്നു. എല്ലാം നൽകി പണം മുടക്കി അവർ ആ മകനെ ചികിത്സിച്ചെങ്കിലും അവൻ മരണപ്പെടുകയായിരുന്നു.
വീടുവരെ നഷ്ടപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ. ഇവർ ഈ വേദന എന്നോട് ഇങ്ങനെ പറയുകയാണ്. ഞാൻ പറഞ്ഞു നമുക്കൊരു വീടു വയ്ക്കാൻ നോക്കാം, വേണ്ടതൊക്കെ ചെയ്യാം. പക്ഷേ ഇവർക്ക് സ്വന്തമായി സ്ഥലമില്ല. സ്ഥലമുണ്ടേൽ നമുക്ക് വിവിധ പദ്ധതികളിലൊക്കെ ഉൾപ്പെടുത്തി ചെയ്യാമായിരുന്നെന്ന് ഞാൻ പറഞ്ഞു. കുഴപ്പമില്ല, ഞാൻ എന്റെ സൗഹൃദങ്ങൾ വഴി നിങ്ങൾക്ക് ഒരു സ്ഥലം മേടിച്ചു തരാൻ പറ്റുമോയെന്ന് നോക്കട്ടെ എന്ന് പറഞ്ഞു.
ഈ സംഭവം നടക്കുമ്പോൾ ഇവരുടെ നേരെ പുറകിലായി ഇരിക്കുന്നത് എന്നെ കല്യാണത്തിന് ക്ഷണിക്കാനായി എത്തിയ കുറച്ചുപേരാണ്. അവരില്‍ ഒരാൾ പെട്ടെന്ന് പറയുകയാണ്, മകന്റെ കല്യാണത്തോട് ചേർന്ന് ഇവർക്കൊരു മൂന്ന് സെന്റ് സ്ഥലം ഞാൻ കൊടുക്കാം എന്ന്. ഇത് കേട്ടതും ഈ രണ്ട് പേര് തമ്മിൽ ഇത് സത്യമാണോ അതോ നുണയാണോ എന്ന ഭാവത്തിൽ ഇരിക്കുകയാണ്.
തുടര്‍ന്ന് അവർ ഇമോഷനലാകുന്നു, കരയുന്നു. ഈ നിമിഷം സ്ക്രിപ്റ്റ് എഴുതി ഷൂട്ട് ചെയ്താൽ കിട്ടുന്ന സുഖമല്ല ഈ ജോലി ചെയ്യുമ്പോൾ, ഇത് കാണുമ്പോൾ, അവിടെ ആയിരിക്കുമ്പോൾ കിട്ടുന്ന സുഖം. ഇത് മാത്രമല്ല ഞാൻ പല പരിപാടിയ്ക്കും പോകുമ്പോള്‍, ഉദാഹരണത്തിന് സൈക്കിൾ കട ഉദ്ഘാടനത്തിന് പോകുമ്പോൾ രണ്ട് സൈക്കിൾ പിള്ളേര്‍ക്ക് കൊടുക്കാമോ എന്നും തുണിക്കടയിലെ ചടങ്ങിന് വിളിച്ചാൽ ഓണത്തിന് ഒരു 250 സാരി കൊടുക്കാന്‍ പറ്റുമോ എന്നൊക്കെ ഞാനിപ്പോൾ ചോദിക്കാൻ തുടങ്ങിയിട്ടുണ്ട്. അതൊക്കെ കിട്ടാനും തുടങ്ങിയിട്ടുണ്ട്. പിഷാരടി പറഞ്ഞു.
Tags : Ramesh Pisharadi Palakkad MLA actor