വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചതിന്റെ പേരിൽ താൻ കടന്നു പോകുന്ന മാനസിക സമ്മർദങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് രവി മോഹൻ. ആത്മഹത്യയെക്കുറിച്ചുപോലും താന് ചിന്തിച്ചുതുടങ്ങിയെന്ന് സ്വയം മുറിവേൽപ്പിച്ച കൈ ഉയർത്തിക്കാട്ടി രവി മോഹൻ വെളിപ്പെടുത്തി.
രവി മോഹന്റെ വാക്കുകൾ
‘ഒരാളുടെ ജീവിതത്തിൽ കഷ്ടപ്പാട് വരുമ്പോഴാണ് ആരാണ് ശരിക്കും അവർക്കൊപ്പം ഉള്ളതെന്ന് തിരിച്ചറിയുന്നത്. അങ്ങനെയാണ് കെനിഷ എന്റെ ജീവിതത്തിലേക്ക് വന്നത്. അവർ എങ്ങനെയാണ് വളർന്നത് എന്ന് അറിയാമോ? അവർക്കെതിരെയും സൈബറാക്രമണം അഴിച്ചുവിട്ടു.
ഒരു സ്ത്രീ എന്നെ മനസ്സിലാക്കി. അപ്പോൾ അവർക്കെതിരെ ആയി ആക്രമണം! ഞാൻ ആദ്യമായിട്ടാണോ സ്ത്രീകളെ കാണുന്നത്? സുന്ദരികളായ സ്ത്രീകൾക്കൊപ്പം അഭിനയിക്കുന്നത് എന്റെ ജോലിയാണ്.
അപ്പോഴൊക്കെ അന്വേഷിക്കാൻ ഓരോരുത്തരെ വിട്ടിരുന്നില്ലേ? എന്നിട്ട് എന്തെങ്കിലും തെളിവ് കിട്ടിയോ? ഇനി എന്റെ തെളിവുകൾ വരും. ഓരോ ദിവസവും വരും. അവളുടെ കുടുംബത്തിൽ നിന്നു തന്നെ വരും.
അവളുടെ കുടുംബത്തിലെ തന്നെ ചിലർ എന്നോടു പറഞ്ഞു, അവർ കാര്യങ്ങൾ തുറന്നു പറയട്ടെ എന്ന്. അവരോടൊക്കെ ഞാൻ ഇതുവരെ വേണ്ടെന്നേ പറഞ്ഞിട്ടുള്ളൂ. ഇതു ഞാൻ കൈകാര്യം ചെയ്യാമെന്നാണ് പറഞ്ഞത്. ആ വീട്ടിൽ പോയി ചോദിക്ക്! എന്തൊക്കെയാണ് നടന്നിട്ടുള്ളതെന്ന് ആ വീട്ടിലുള്ളവർ തന്നെ പറയും.
എന്റെ അപ്പയും അമ്മയും എന്റെ കാലു പിടിച്ചു പറഞ്ഞതാണ് ഈ കുടുംബം വേണ്ടെന്ന്. അന്ന് അവർ പറഞ്ഞത് കേട്ടില്ല. ഇന്ന് അവർ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. എന്റെ അപ്പയും അമ്മയും പറഞ്ഞിട്ട് ഞാൻ ആർതിയെ ജോലിക്ക് വിട്ടില്ലെന്നാണ് ആരോപണം.
ഞാൻ സമ്പാദിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആർതി ജോലി ചെയ്യുന്നതെന്ന് അവർ ചോദിച്ചു. അപ്പോഴാണ് ഞങ്ങൾ ആ വീട് വിട്ട് പുറത്തേക്ക് വന്നത്. അതിനുശേഷം ജോലിയുടെ കാര്യം ആർതി എന്തുകൊണ്ട് ചോദിച്ചില്ല? ഫെമിനിസ്റ്റ് ആയിരുന്നെങ്കിൽ എന്തു ചെയ്യണം? ഞാൻ ജോലിക്കു പോകുമെന്ന് പറയണ്ടേ?
എനിക്കെതിരെ ഇപ്പോൾ തന്നെ കുറെ കേസുണ്ട്. എന്നിട്ടും നിങ്ങളോട് എല്ലാവരോടും ഞാൻ ചിരിച്ചാണ് സംസാരിക്കുന്നത്. എപ്പോഴും ചിരിച്ചാണ് ഞാൻ സംസാരിച്ചിട്ടുള്ളത്. എപ്പോഴെങ്കിലും ഞാൻ സങ്കടത്തോടെ ഇരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? കാരണം, സന്തോഷത്തോടെയാണ് ഞാൻ ജീവിച്ചിരുന്നത്. ഒരിത്തിരിയെങ്കിലും സ്നഹം എന്നോടു കാണിച്ചിരുന്നുവെങ്കിൽ ഇതുപോലെയൊക്കെ എനിക്കു വന്നു സംസാരിക്കേണ്ടി വരുമോ?
എന്തുകൊണ്ടാണ് എന്നെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കാത്തത്? എന്തു തെറ്റാണ് ഞാൻ ചെയ്തത്? നിയമപരമായി ഞാനെന്തെങ്കിലും ചെയ്തോ? ഈ 45–ാം വയസ്സിൽ ഇതിന്റെയൊക്കെ പിന്നാലെ ഓടേണ്ടി വരുന്നുവെന്ന് ആലോചിക്കുമ്പോൾ സഹിക്കുന്നില്ല.
എന്റെ എല്ലാം ഞാൻ കൊടുത്തു. അതാണ് ഞാൻ ചെയ്ത വലിയ തെറ്റ്. എന്റെ വിശ്വാസം, ജീവിതം– എല്ലാം കൊടുത്തു. എന്റെ പേരിൽ ഒരു അക്കൗണ്ട് പോലും ഇല്ല. എനിക്കുണ്ടായിരുന്നത് ഒരു ജോയിന്റ് അക്കൗണ്ട് ആയിരുന്നു, എന്റെ മുൻഭാര്യയുടെ കൂടെ! കാർഡ് ഉപയോഗിച്ചാൽ ഉടനെ കോൾ വരും.
എന്താണ് ചെയ്തത്, എന്തിനാണ് അതു ചെയ്തത് എന്നു ചോദിച്ച്! ഞാനല്ലേ സമ്പാദിക്കുന്നത്. എന്റെ ജീവിതത്തിൽ വലിയ അന്യായം ആണ് നടന്നത്. പറയാൻ പോലും കഴിയാത്ത രീതിയിൽ അന്യായം നടന്നിട്ടുണ്ട്.
ഞാനിപ്പോൾ ജീവിച്ചിരിക്കാൻ പാടില്ല, അതാണ് അവരുടെ ആവശ്യം. അതു നടക്കും. പക്ഷേ, എന്നോടു ചെയ്തവർക്കുള്ളത് കൊടുത്തിട്ടേ ഞാൻ പോകൂ. സന്തോഷമായി ചിരിച്ചു പോകും. അതിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
നോക്കൂ (കൈ തണ്ട ഉയർത്തിക്കാട്ടി)... ഞാൻ എന്നെത്തന്നെ ഉപദ്രവിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്റെ കുട്ടികളെ കാണാൻ സമ്മതിക്കുന്നില്ല. അന്നു മുതൽ ഞാൻ എന്നെത്തന്നെ വേദനിപ്പിക്കാൻ തുടങ്ങി. ഇതേ നടക്കൂ. അതാണ് അവർക്കു വേണ്ടത്.
ഞാനവർക്കു വേണ്ടി എല്ലാം നൽകി. ഇനിയില്ല. അവരോട് വരാൻ പറ. എല്ലാ തെളിവുകളും എന്റെ കൈയിലുണ്ട്. ആരാധകർ ക്ഷമിക്കണം. ഇനിയെന്ന് എന്റെയൊരു സിനിമ വരുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. എന്നെക്കൊണ്ട് ഇപ്പോൾ അഭിനയിക്കാൻ കഴിയില്ല. എന്റെ ഇമേജ് തിരിച്ചു പിടിച്ച് ഞാൻ തിരികെ വരും. അത് എന്റെ കൈയിലല്ല, ദൈവത്തിന്റെ കൈയിലാണ്.’
Tags : Ravi Mohan actor movie news