ഹരിഹരന്റെ മയൂഖത്തിലൂടെ സിനിമയിലെത്തിയ സൈജുകുറുപ്പ് നായകന്, വില്ലന്‍, കേന്ദ്രകഥാപാത്രം, സപ്പോര്‍ട്ടിംഗ് ആക്ടര്‍ എന്നിങ്ങനെ വേറിട്ട വേഷപ്പകര്ച്ചകളില് അഭിനയയാത്രയുടെ 20 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. സൈജു നായകനും സഹനിര്മാതാവുമായി 2024ല്‍ റിലീസായ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം "മോഹിനിയാട്ടം' ഈമാസം 10നു തിയറ്ററുകളിലെത്തും.
കൃഷ്ണദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്ത "മോഹിനിയാട്ട'ത്തില്‍ സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, ബേബി ജീന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍.
"എന്റെ കരിയറിലെ ഏറ്റവും വലിയ പടമാണിത്. പ്രായഭേദമെന്യേ ഏതു തലമുറയ്ക്കും കാണാവുന്ന ക്രൈം ത്രില്ലര്‍. ഡാര്‍ക് ഹ്യൂമര്‍ അല്ലെങ്കില്‍ കോമഡി ഫാമിലി സിനിമ. ചെറിയ രീതിയിൽ ഹൊറർ എലമെന്റ് കൂടിയുണ്ട്. എല്ലാ പറഞ്ഞിരിക്കുന്നതു നർമത്തിലാണ്'- സൈജു പറയുന്നു.
വീണ്ടും പ്രൊഡ്യൂസറാകുമ്പോള്‍..?
ആദ്യത്തെ പടം "ഭരതനാട്യം' ഓടിടി ഹിറ്റായിരുന്നു. അതു തിയറ്ററില്‍ കാര്യമായി വിജയിച്ചില്ല. അതിന്റെ റവന്യൂ ഷെയറിംഗ് തിരിച്ചുപിടിക്കാന്‍ ഒന്നേകാല്‍ വര്‍ഷമെടുത്തു. ലാഭമൊന്നും ഉണ്ടായില്ല. പക്ഷേ, മുടക്കുമുതൽ തിരിച്ചുകിട്ടി. ഇനിയൊരു പടം നിർമിക്കുന്നില്ല എന്നു തീരുമാനിച്ചു. തിയറ്ററില്‍ ഹിറ്റ് കൊടുക്കാനായില്ലെങ്കില്‍ പിന്നെ പടം നിര്‍മിച്ചിട്ട് എന്തുകാര്യം.
അങ്ങനെയിരിക്കെ "ഭരതനാട്യ'ത്തിന്റെ സഹനിര്‍മാതാവ് തോമസ് തിരുവല്ല അതിന്റെ രണ്ടാം ഭാഗം ചെയ്യാം എന്നുപറഞ്ഞു. ആദ്യഭാഗത്തില്‍ നിർമാണ പങ്കാളി ആയിരുന്നതിനാല്‍ രണ്ടാം ഭാഗത്തിലും ഞാൻ തുടർന്നു. പാര്‍ട്ട് 2 അല്ലായിരുന്നുവെങ്കില്‍ ഞാന്‍ ചിലപ്പോള്‍ കൈകൊടുക്കില്ലായിരുന്നു. റിപ്പീറ്റ് വാച്ച് വാല്യു ഉള്ള ഒരു പടമാണു "ഭരതനാട്യം'. അതാണ് ആ സിനിമ നല്കിയ സന്തോഷം.
മോഹിനിയാട്ടം' എന്ന പേരിനു പിന്നില്‍..?

"ഭരതനാട്യം' ഭരതന്റെ നാട്യം ആയിരുന്നുവെങ്കില്‍ ഇതു മോഹിനിയുടെ ആട്ടമാണ്. ഇതിലെ ഒരു കഥാപാത്രമാണു മോഹിനി. ഇതിന്റെ സ്ക്രിപ്റ്റ് വായിച്ച മിഥുന് മാനുവല്‍ തോമസാണ് ഈ പേരു നിര്‍ദേശിച്ചത്. മിഥുന്റെ ആദ്യ സിനിമ മുതല്‍ ആട് 3 വരെ രണ്ടെണ്ണത്തിലൊഴിച്ച് എല്ലാറ്റിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്.
മിഥുനുമായി നല്ല സൗഹൃദമാണ്. എന്റെ സഹോദരനെപ്പോലെയാണ്. പുറത്തുള്ള ഒരാള്‍കൂടി വായിച്ച് അഭിപ്രായം പറഞ്ഞാല്‍ നമുക്കതു ഗുണകരമാകുമെന്നോര്ത്താണ് സ്ക്രിപ്റ്റ് വായിക്കാന്‍ കൊടുത്തത്. മിഥുന് നിർദേശിച്ച ഒന്നു രണ്ടു മാറ്റങ്ങള്‍ സംവിധായകന് സ്വീകരിച്ചു. അപ്പോള്‍ തിരക്കഥ ഒന്നുകൂടി മികച്ചതായി.
"മോഹിനിയാട്ട'ത്തിന്റെ കഥാപശ്ചാത്തലം..?
തൃശൂര്‍ ജില്ലയാണു "ഭരതനാട്യ'ത്തിന്റെ കഥാപശ്ചാത്തലം. രണ്ടാനമ്മയുടെ നാടായ കണ്ണൂരിലെ ശ്രീകണ്ഠാപുരത്തേക്ക് ശ്രീജ രവി അവതരിപ്പിക്കുന്ന രുക്മിണിയെ കൊണ്ടാക്കാന്‍ പോകുന്നിടത്താണ് ഈ സിനിമ തുടങ്ങുന്നത്. തുടര്‍ന്നു ശ്രീകണ്ഠാപുരത്തു സംഭവിക്കുന്ന കാര്യങ്ങളാണു മോഹിനിയാട്ടം.
കാസ്റ്റിംഗില്‍ ശ്രദ്ധിച്ചത്...?
സുരാജ് വെഞ്ഞാറമൂട്, വിനയ് ഫോര്‍ട്ട്, ജഗദീഷ്, നിസ്താര്‍ സേട്ട്, സന്തോഷ് കെ. നായര്‍ തുടങ്ങിയവരാണ് ശ്രീകണ്ഠാപുരത്തെ നാട്ടുകാരായി അഭിനയിക്കുന്നത്. സായികുമാർ ഒഴികെ ഭരതനാട്യത്തില്‍ കുടുംബാംഗങ്ങളായി അഭിനയിച്ച കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാള്, ശ്രുതി സുരേഷ്, ജിനില്‍ റെക്സ, ജിവിന് റെക്സ തുടങ്ങിയവരെല്ലാം ഇതിലുമുണ്ട്. സുഭാഷായി അഭിനയിച്ച അഭിറാം രാധാകൃഷ്ണനും മോഹിനിയാട്ടത്തിലുണ്ട്. ബാലചന്ദ്രന് ചുള്ളിക്കാടും ഒരു കഥാപാത്രമായി വരുന്നുണ്ട്.
"ദൃശ്യ'ത്തിലെ പല സന്ദര്‍ഭങ്ങളും ഓര്‍മിപ്പിക്കുന്ന ട്രെയിലര്‍. ഒരു കൊലപാതകവും അതു മറച്ചുവയ്ക്കാനുള്ള ശ്രമങ്ങളുമാണോ സിനിമ..?
വക്കീലിന്റെ ഡയലോഗില്‍ "ദൃശ്യം' കഥ ഫീല്‍ ചെയ്യുന്നുണ്ട്. ട്രെയിലറില്‍നിന്ന് എന്താണോ മനസിലായത് അതിനപ്പുറമൊന്നും ഇപ്പോള്‍ പറയാനാവില്ല.
ഭരതന്റെ മരണത്തിന്റെ തുടര്‍ച്ചയാണോ കഥ..?
അതുമാവാം. ദുരൂഹത അവിടന്നേ തുടങ്ങാം. കുട്ടികള്‍ അയാളെ പറമ്പിലെ തെങ്ങിന്‍ചുവട്ടിൽ കൊണ്ടുനിര്‍ത്തുകയും അവിടേയ്ക്കു തേങ്ങ വീഴുന്നതുമാണല്ലോ "ഭരതനാട്യ'ത്തില്‍. ഒരു തേങ്ങ തലയില്‍വീണ് ഭരതന് മരിക്കാന്‍ സാധ്യതയില്ലല്ലോ! അത്തരം നിരീക്ഷണങ്ങളും തള്ളിക്കളയാനാവില്ല.
"ഭരതനാട്യ'ത്തിലെ ശശിധരന് നായരുടെ തുടര്‍ച്ചയല്ലേ ഇതിലും..?
കുടുംബത്തിനുവേണ്ടി ചാവാൻ വരെ തയാറായി നില്ക്കുന്നയാളാണു ശശിധരൻ നായർ. ആ കഥാപാത്രസ്വഭാവം അതേപോലെ തന്നെയാണ് ഇതിലും. അയാള്‍ക്കായി ഒരു കുടുംബം ഇല്ലായിരുന്നു, ആദ്യ ഭാഗത്തില്‍. ശശിധരൻ നായരുമായി ബന്ധപ്പെട്ടാണോ മോഹിനിയുടെ രംഗപ്രവേശം എന്നതു സസ്പെന്‍സായി നില്ക്കട്ടെ.
"മോഹിനിയാട്ട'ത്തിലേക്ക് എത്തുമ്പോള്‍ എന്താണു മാറ്റം..?
"ഭരതനാട്യ'ത്തിന്റെ പത്തു മടങ്ങ് നർമം ഇതിലുണ്ട്. മേക്കിംഗ് രീതിയിലും തിരക്കഥയുടെ കാര്യത്തിലുമൊക്കെ ആദ്യ ഭാഗത്തേക്കാൾ പത്തു മടങ്ങാണു മികവ്. ഭരതനാട്യത്തിന്റെ മൂന്നു മടങ്ങു ബജറ്റിലാണു നിര്‍മാണം. "ഭരതനാട്യം' സ്ക്രിപ്റ്റ് വായിച്ചപ്പോള്‍ കൃഷ്ണദാസില്‍ എനിക്കു തോന്നിയ ആത്മവിശ്വാസം ഈ പടത്തിലുമുണ്ട്. "ഭരതനാട്യ' ത്തിന്റെ അനുഭവസന്പത്തു കൂടിയായപ്പോൾ സ്ക്രിപ്റ്റും സംവിധാനവും കൂടുതല്‍ മികച്ചതായി.
വിഷ്ണു ആര്. പ്രദീപാണു കോ-റൈറ്റര്‍. "ഭരതനാട്യ'ത്തില്‍ ആദ്യത്തെ അര മണിക്കൂര്‍ കുറച്ചു സ്ലോ ആണെന്നും അതു കഴിഞ്ഞാണ് ടേക്ക് ഓഫ് ആകുന്നതെന്നും പറഞ്ഞുകേട്ടിരുന്നു. പക്ഷേ, ഇതില്‍ സിനിമ തുടങ്ങി അഞ്ചാമത്തെ മിനിറ്റില്‍ സിനിമ ടേക്ക് ഓഫ് ആവും. പിന്നീട് മുകളിലേക്കാവും ആവേശത്തിന്റെ ഗ്രാഫ്.
വിഷുചിത്രമെന്ന രീതിയിലുള്ള പ്രതീക്ഷകൾ..?

വിഷുവിനു തിയറ്ററുകളില്‍ കാണാന്‍ പറ്റിയ ഒരു സിനിമയാണിത്. ചിരിക്കാനുള്ള നല്ല അവസരമാണു കൊടുക്കുന്നത്. തിയട്രിക്കല്‍ അനുഭവം കിട്ടുന്നതിനു വേണ്ടിയുള്ള ഫ്രയിമിംഗും ബാക്ക്ഗ്രൗണ്ട് സ്കോറും ഇഫക്ട്സുമൊക്കെയാണു ചേർത്തിരിക്കുന്നത്. ഇലക്ട്രോണിക് കിളി മ്യൂസിക് ചെയ്ത നാലു പാട്ടുകളുണ്ട്. തിയറ്റർ വിജയം പ്രതീക്ഷിക്കുന്നു.
"ആട് 3' നൂറു കോടി കടക്കുമ്പോൾ..?
ആടിന്റെ വിജയത്തില്‍ സന്തോഷത്തിലാണ് മൊത്തം ടീമും. ഏറെ കഷ്ടപ്പെട്ടു ചെയ്ത ഒരു സിനിമയാണത്. ഇത്തവണ രണ്ടു വേഷങ്ങളിൽ - പടനായകന് കോമക്കുറുപ്പും അറയ്ക്കല്‍ അബുവും. ആദ്യം പഴയ കാലഘട്ടം ഷൂട്ട് ചെയ്തു. രണ്ടു ദിവസത്തിനുശേഷം അറയ്ക്കല്‍ അബുവായി അഭിനയിച്ചു.
അഭിനയത്തിനൊപ്പം നിര്‍മാണവും തുടരുമോ..
"മോഹിനിയാട്ടം' തിയറ്ററുകളില്‍ ഹിറ്റായാൽ ഉറപ്പായും ഞാന്‍ വേറെ പടങ്ങള്‍ നിര്‍മിക്കും. അല്ലെങ്കില്‍ തത്കാലം പ്രൊഡ്യൂസര്‍ എന്ന കുപ്പായം മടക്കി സ്യൂട്ട്കേസില്‍ വയ്ക്കും. അഭിനയത്തില്‍ മാത്രം ശ്രദ്ധിക്കും. ഭരതനാട്യവും മോഹിനിയാട്ടവും പോലെ നല്ല പടങ്ങള്‍ നിര്‍മിക്കണമെന്ന് ആഗ്രഹമുണ്ട്. അതിനു കൈയില്‍ പൈസ വേണം. പൈസ ഉണ്ടാകണമെങ്കില്‍ ഇതു തിയറ്ററില്‍ ഓടണം. എങ്കില്‍ മാത്രമേ എനിക്കു പുതിയ ആളുകള്‍ക്കു ചാന്‍സ് കൊടുക്കാനാവൂ.
"ഡീയസ് ഈറെ'യില്‍ അതിഥി വേഷം. അതിനു സീക്വല്‍ വരുമോ..?
"ഭൂതകാല'ത്തിലെ ജോര്‍ജ് എന്ന കഥാപാത്രത്തെ ഇതിലേക്കു കൊണ്ടുവരികയായിരുന്നു സംവിധായകന് രാഹുല്‍ സദാശിവന്. അതിന്റെ തുടര്‍ച്ച ഉണ്ടാകുമെന്ന് ഷൂട്ടിംഗ് സമയത്തു കേട്ടിരുന്നു. പിന്നീട് എന്തായെന്ന് അറിയില്ല.
ഇനി വരാനുള്ള സിനിമകൾ..?
ഞാന്‍ പോലീസ് വേഷത്തില്‍ അഭിനയിച്ച "ആരം' എന്ന ക്രൈം ത്രില്ലറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ തുടരുന്നു. ജോമോന് ജ്യോതിര്‍ നായകനായ "പ്രേംപാറ്റ'യിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. അതില്‍ സപ്പോര്‍ട്ടിംഗ് കഥാപാത്രമാണ്.