അമ്മ സംഘടനയിലെ എതിരാളികളെ പേടിച്ച് ശ്വേത രാജിവച്ചു ജീവനും കൊണ്ടോടിയോ? ഒരു വർഷം തികയും മുൻപേ അമ്മ സംഘടനയുടെ ആദ്യ വനിതാ പ്രസിഡന്റ് ശ്വേത മേനോൻ രാജിവച്ചിരിക്കുന്നു എന്നു കേട്ടപ്പോൾ ചിലർക്ക് അങ്ങനെ തോന്നിയേക്കാം.
എന്നാൽ, പോരാടേണ്ട വേദികളിൽ അങ്ങനെ പേടിച്ചോടിയ ചരിത്രമല്ല ശ്വേതയ്ക്ക് ഉള്ളത്. ആരോടുമായും പോരാട്ടത്തിന് മടിയില്ലാത്ത ഒരു ഉരുക്കു വനിതയാണ് ശ്വേതമേനോൻ. കഴിഞ്ഞ ദിവസം രാജിവച്ചു നടത്തിയ പ്രതികരണത്തിനു പിന്നാലെ എനിക്ക് കൂടുതൽ പറയാനുണ്ട് എന്ന് അവർ പറഞ്ഞതിൽനിന്നു തന്നെ പോരാടാൻ തന്നെയാണ് അവരുടെ തീരുമാനമെന്നാണ് വ്യക്തമാകുന്നത്.
2025 ഓഗസ്റ്റ് 15... വലിയ പ്രതീക്ഷകളോടെ, സ്ത്രീകളുടെ പ്രശ്നപരിഹാരത്തിനായി ഒരു വനിതാ നേതൃനിര അസോസിയേഷൻ ഓഫ് മലയാളം മൂവീ ആർടിസ്റ്റ് എന്ന അമ്മ സംഘടനയുടെ തലപ്പത്തേയ്ക്ക് എത്തുന്നു. നടി ശ്വേത മേനോൻ പ്രസിഡന്റും കുക്കു പരമേശ്വരൻ സെക്രട്ടറിയുമായുള്ള ആ നേതൃനിര ഇന്നിതാ ഒരു വർഷം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ രാജിവച്ചിരിക്കുന്നു.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉണ്ടായ ശുദ്ധീകരണത്തിന്റെ ഭാഗമായി വനിത നേതൃനിര സ്ഥാനമേറ്റപ്പോൾ മലയാള സിനിമലോകം ഒന്നടങ്കം സന്തോഷിച്ചു, ഇനി അമ്മ സ്ത്രീകൾക്കിടയിൽ സുരക്ഷിതമായിരിക്കുമെന്ന്. എന്നാൽ പാളിച്ചകളും വിള്ളലുകളും വരാൻ അധികം കാലതാമസമുണ്ടായില്ല...പല പ്രശ്നങ്ങളുടെ പേരിൽ അമ്മയിൽ പൊട്ടിത്തെറി തുടങ്ങി... പ്രസിഡന്റ് ശ്വേത മേനോൻ പോലും കാര്യങ്ങളിൽ വ്യക്തത വരുത്താതെ കുഴഞ്ഞുമറിഞ്ഞു.
ബോൾഡായിരുന്നു ശ്വേത മേനോൻ എന്ന നടി. ഇതിനു മുൻപും പല വിവാദങ്ങൾ അവരെ വട്ടമിട്ട് മുറുകിയപ്പോൾ അതെല്ലാം പുഷ്പം പോലെ തന്നെ ഏശില്ലെന്ന മട്ടിൽ മുന്നോട്ട് പോയ ആളാണ്.
കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിലായിരുന്നു ശ്വേതയ്ക്ക് നേരെയുള്ള വിവാദങ്ങൾ ആദ്യം ആളിക്കത്തി തുടങ്ങിയത്. ഗർഭനിരോധന ഉറയുടെ പരസ്യത്തിൽ അത്ര ബോൾഡായി ശ്വേത വന്നപ്പോൾ കണ്ടവർ ആദ്യമൊന്ന് ഞെട്ടി..പിന്നെ അടക്കം പറിച്ചിലുകളായി, പിന്നെയത് എങ്ങനെ സാധിച്ചുവെന്നായി....ചിരിച്ചുകൊണ്ട് ശ്വേത അതിന് ഉത്തരം നൽകി...
കാമസൂത്ര തികച്ചും പ്രൊഫഷണലായി ചെയത വര്‍ക്ക് ആയിരുന്നുവെന്നും അന്ന് അവർക്ക് എട്ട് ലക്ഷം രൂപ ലഭിച്ചുവെന്നും ശ്വേത തന്നെ പറഞ്ഞു. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ആ ശമ്പളം പന്ത്രണ്ട് ലക്ഷമായി. അങ്ങനെ നാല് വര്‍ഷത്തോളം അവർ അത് ചെയ്തു. അടുപ്പിച്ച് നാല് വര്‍ഷത്തോളം കാമസൂത്രയില്‍ അഭിനയിച്ച ഏക വനിത മോഡല്‍ ആയിരുന്നു ശ്വേത എന്നതും പ്രത്യേകതയാണ്.
2013-ൽ പുറത്തിറങ്ങിയ കളിമണ്ണ് എന്ന ബ്ലെസി ചിത്രത്തിനായി ശ്വേത തന്റെ യഥാർത്ഥ പ്രസവം കാമറയിൽ പകർത്താൻ അനുവാദം നൽകിയത് കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. സ്ത്രീകളുടെ സ്വകാര്യത പരസ്യപ്പെടുത്തി വാണിജ്യവൽക്കരിക്കുന്നു എന്ന രീതിയിൽ ഇത് ശക്തമായി വിമർശിക്കപ്പെട്ടു. എന്നാൽ ഇതൊന്നും ശ്വേതയെ ബാധിച്ചതേയില്ല. അവരുടെ യഥാർഥ പ്രസവം ചിത്രീകരിക്കാൻ അണിയറ പ്രവർത്തകർക്ക് അനുവാദം നൽകി. അങ്ങനെ തന്റെ ഗർഭാവസ്ഥ മുഴുവനായും അവർ ആ ചിത്രത്തിലൂടെ കാണിച്ചു.
ഇതേ കൊല്ലം നവംബറിൽ കോൺഗ്രസ് നേതാവ് തന്നെ അപമാനിച്ചെന്ന് കാണിച്ച് ശ്വേത പരാതി നൽകിയിരുന്നു. കൊല്ലം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച വള്ളംകളി ഉദ്ഘാടനത്തിനിടയിലാണ് സംഭവം.
തന്നെ വേദിയിൽ വെച്ച് അയാൾ അപമാനിച്ചു എന്ന് ആരോപിച്ച് ശ്വേത മേനോൻ പോലീസിൽ പരാതി നൽകുകയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. രാഷ്ട്രീയക്കാരനായിരുന്നിട്ടും പലയിടങ്ങളിൽ നിന്നും ശ്വേതയ്ക്ക് സമ്മർദങ്ങൾ ഉയർന്നിട്ടും അവർ ഉറച്ചു നിന്നു. ആരെയും ഒട്ടും കൂസാതെ അവർ പരാതിയുമായി മുന്നോട്ട് തന്നെ പോയി.
ഒടുവിൽ ആരോപണങ്ങൾ ആദ്യം നിഷേധിച്ച ഇദ്ദേഹം പരസ്യമായി മാധ്യമങ്ങൾക്ക് മുന്നിലെത്തി ശ്വേതയോട് മാപ്പ് പറയുകയും പിന്നീട് അവർ കേസ് പിൻവലിക്കുകയുമായിരുന്നു.
അങ്ങനെ തൊട്ടതിനെല്ലാം പ്രതികരിക്കുന്ന ശ്വേതയ്ക്ക് അമ്മ സംഘടനയെ നേർവഴിക്ക് നയിക്കാൻ സാധിച്ചില്ലേ എന്നതാണ് ഉയരുന്ന ചോദ്യം.
അതിജീവിത അടക്കമുള്ള അമ്മയിൽ നിന്നും പിരിഞ്ഞുപോയവരെ സംഘടനയിൽ തിരികെ എത്തിക്കുമെന്ന ശ്വേതയുടെ വാക്കുകളെ കൈയടികളോടെയായിരുന്നു അന്ന് എല്ലാവരും ഏറ്റെടുത്തത്. എന്നാൽ തുടക്കത്തിലെ മിടുക്കും ചടുലതയും ക്ഷയിച്ചുപോയ ശ്വേതയെയാണ് പിന്നീട് കണ്ടത്. അതിൽ ഏറ്റവും ഗുരുതരമായ ഒന്നായിരുന്നു അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയില്ലാതിരുന്നത്. പിന്നീട് ഈ പ്രശ്നങ്ങൾ വാട്സ് ആപ്പ് ഗ്രൂപ്പുകളിലേയ്ക്കും തെരുവിലേയ്ക്കും വലിച്ചിഴക്കപ്പെട്ടപ്പോഴും ഒരു മറുപടി നൽകാൻ ശ്വേതയ്ക്ക് സാധിച്ചില്ല.
അമ്മയിലെ ആഭ്യന്തര കലഹങ്ങൾ വളരെ പെട്ടെന്നാണ് തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്. നിരവധി ഗുരുതര ആരോപണങ്ങളാണ് ഭരണസമിതിക്കെതിരെ ഉയർന്നത്. ഇതിനിടെയാണ് കൊച്ചിയിൽ ഞായറാഴ്ച അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ചേർന്നത്.
രാവിലെ യോഗം ആരംഭിച്ചപ്പോൾ തന്നെ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളെച്ചൊല്ലി പ്രതിപക്ഷ പക്ഷം കടുത്ത എതിർപ്പ് ഉന്നയിച്ചു.
മുൻ ഭരണസമിതിയിലെ പ്രമുഖരായ സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പാനൽ കണക്കുകളിലെ സുതാര്യതക്കുറവ് ചോദ്യം ചെയ്തു. പ്രമുഖ നടനും സംവിധായകനുമായ രഞ്ജി പണിക്കരും ഇവർക്കൊപ്പം ചേർന്ന് കണക്കുകളിലെ കള്ളത്തരം വെളിച്ചത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതോടെ യോഗം കലുഷിതമായി.
പ്രശ്നങ്ങൾ കൈവിട്ടുപോയതോടെ, ഉയർന്നുവന്ന സാമ്പത്തിക ആരോപണങ്ങളെക്കുറിച്ച് പഠിക്കാനും കണക്കുകൾ ബോധ്യപ്പെടുത്താനും തനിക്ക് 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ യോഗത്തിൽ അഭ്യർത്ഥിച്ചു. എന്നാൽ, ഈ ആവശ്യം അംഗീകരിക്കാൻ പ്രതിപക്ഷ വിഭാഗം തയ്യാറായില്ല. നിലവിലെ ഭരണസമിതി അടിയന്തരമായി രാജിവെച്ച് ഒഴിയണമെന്ന് അംഗങ്ങൾ ഒന്നടങ്കം ബഹളം വെച്ചു.
ഇതോടെ കടുത്ത മാനസിക വിഷമത്തിലായ ശ്വേതാ മേനോൻ താൻ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണെന്ന് വേദിയിൽ വെച്ച് പ്രഖ്യാപിക്കുകയായിരുന്നു. ഒപ്പം അമ്മയിലെ അംഗത്വവും.
എന്നാൽ മോഹൻലാൽ ഉൾപ്പെടെയുള്ളവർ ഉടൻ തന്നെ ഇടപെടുകയും, ശ്വേതയെ തനിച്ചുകണ്ട് സംസാരിച്ച് അനുനയിപ്പിക്കാൻ തീവ്രശ്രമം നടത്തുകയും ചെയ്തു. സംഘടന വീണ്ടും ഒരു ഭരണസ്തംഭനത്തിലേക്ക് പോകരുതെന്നും രാജി തീരുമാനം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടെങ്കിലും തനിക്കെതിരെയും തന്റെ സമിതിക്കെതിരെയും ഉയർന്ന അവിശ്വാസത്തിൽ മനംനൊന്ത് ശ്വേത രാജിക്കത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.
Tags : swetha menon malayalam actress