തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി തിങ്കളാഴ്ചയാണ് വിജയ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇപ്പോഴിതാ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാംഗ്മൂലത്തിൽ പങ്കുവച്ചിരിക്കുന്ന ആസ്തി വിവരങ്ങളാണ് ശ്രദ്ധേയമാകുന്നത്.
നാമനിര്‍ദേശ പത്രികയില്‍ അടങ്ങിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം വിജയ്ക്ക് 625കോടിയുടെ സ്വത്തുവകകളാണ് ഉളളതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
615 കോടി സ്വത്തില്‍ 405 കോടി സ്ഥാവര സ്വത്തും (ഭൂമി, കെട്ടിടങ്ങൾ എന്നിവ) 220 കോടി ജംഗമസ്വത്തുമായാണ് (പണം, വാഹനം, ആഭരണങ്ങൾ എന്നിവ) രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ ഏകദേശം 213.36 കോടി രൂപ ബാലന്‍സായുണ്ട്. ആക്സിസ് ബാങ്കിന്റെ ഇന്ദിര നഗര്‍ ബ്രാഞ്ചില്‍ ഏകദേശം 5.79 കോടി രൂപയുടെ സ്ഥിര നിക്ഷേപവും വിജയ്ക്കുണ്ട്.
ഭാര്യ സംഗീതയുടെ പേരില്‍ ഏകദേശം 15.51 കോടി രൂപയുടെ ജംഗമ ആസ്തികളുണ്ടെന്നും സത്യവാംഗ്മൂലം വെളിപ്പെടുത്തുന്നു. സംഗീതയുടെ കൈവശമുള്ള പണം (ഒരു ലക്ഷം രൂപ), വിവിധ ബാങ്ക് നിക്ഷേപങ്ങൾ (ഏകദേശം 53 ലക്ഷം രൂപയിലധികം), സ്വർണ്ണ-വെള്ളി ആഭരണങ്ങൾ എന്നിവയുടെയെല്ലാം ആകെ തുകയാണിത്.
കാറുകളുടെ നീണ്ട നിരയും സത്യവാംഗ് മൂലത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ആറ് കോടിയാണ് കാറുകളുടെ ആകെ മൂല്യം. ബിഎംഡബ്ല്യു, 530, ടൊയോട്ട ലക്സസ് 350, ടൊയോട്ട വെൽഫയർ, BMW I7 എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ മാരുതി സ്വിഫ്റ്റും ഒരു ടിവിഎസ് എക്സ് എൽ വാഹനവും ഉടമസ്ഥതയിലുണ്ട്.
കാറുകള്‍ക്ക് പുറമേ, 1.20 കോടി രൂപ വിലമതിക്കുന്ന ഏകദേശം 883 ഗ്രാം ഭാരമുള്ള സ്വര്‍ണ്ണാഭരണങ്ങളും വിജയ്യുടെ പക്കലുണ്ട്. ഭാര്യ സംഗീതയ്ക്ക് 4.07 കോടി രൂപ വിലമതിക്കുന്ന ഏകദേശം 391 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള ആഭരണങ്ങളും കൈവശമുണ്ട്. ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന വജ്രങ്ങളും കുടുംബത്തിന് സ്വന്തമായുണ്ട്.
സ്വകാര്യ സ്വത്തുക്കള്‍ക്കും ബാങ്ക് നിക്ഷേപങ്ങള്‍ക്കും പുറമെ കമ്പനികളിലും ട്രസ്റ്റുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വന്‍ നിക്ഷേപങ്ങളും വിജയ്ക്കുണ്ട്.
ലോകമെമ്പാടുമായി ഒരു കോടിയിലധികം രൂപ ഇത്തരത്തില്‍ നിക്ഷേപമായി വിജയ്ക്കുണ്ട്. വിദ്യാഭ്യാസ, സാമൂഹിക സ്ഥാപനള്‍, കമ്പനികള്‍, വ്യക്തികള്‍ എന്നിവയിലായി 56 കോടി രൂപയുടെ നിക്ഷേപമാണ് സത്യവാംഗ് മൂലം സാക്ഷ്യപ്പെടുത്തുന്നത്.
വിജയ് തന്റെ പിതാവ് എസ്.എ. ചന്ദ്രശേഖറിന് 3.02 കോടി രൂപയും, അമ്മ ശോഭ ചന്ദ്രശേഖറിന് 87.12 ലക്ഷം രൂപയും, ഭാര്യയ്ക്ക് 12.6 കോടി രൂപയും, മകൻ ജേസൺ സഞ്ജയ്ക്ക് 8.78 ലക്ഷം രൂപയും, മകൾ ദിവ്യ ഷാഷയ്ക്ക് 4.6 ലക്ഷം രൂപയും ഉൾപ്പെടെ നിരവധി വ്യക്തികൾക്കും കമ്പനികൾക്കും വായ്പ നൽകിയിട്ടുണ്ടെന്ന് സത്യവാംഗ്മൂലത്തിൽ പറയുന്നു.
കൂടാതെ, വിജയ് വിദ്യാശ്രമത്തിന്റെ കറസ്പോണ്ടന്റായും നാല് ട്രസ്റ്റുകളുടെ മാനേജിംഗ് ഡയറക്ടറായും ട്രസ്റ്റിയായും പ്രവർത്തിക്കുന്നതിനു പുറമെ, അദ്ദേഹത്തിന്റെ തൊഴിൽ സ്വയം തൊഴിൽ സംരംഭകനെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വയം തൊഴിൽ, പലിശ, ആസ്തികളിൽ നിന്നുള്ള വാടക എന്നിവയാണ് അദ്ദേഹത്തിന്റെ വരുമാന മാർഗങ്ങൾ.