ന്യൂഡൽഹി: ആസാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. 88 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ തന്റെ സ്ഥിരം മണ്ഡലമായ ജലൂക്ബാരിയിൽ നിന്നും ജനവിധി തേടും. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമാണ് സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ജലൂക്ബാരി മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കും. അദ്ദേഹത്തിന്റെ ശക്തമായ സ്വാധീനമേഖലയായാണ് ഈ മണ്ഡലം കണക്കാക്കപ്പെടുന്നത്.
കോൺഗ്രസ് വിട്ട് അടുത്തിടെ ബിജെപിയിൽ ചേർന്ന പ്രദ്യുത് ബോർദോലോയ് ഡിസ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മുൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഭൂപൻ കുമാർ ബോറ ബിഹ്പുരിയയിൽ നിന്നും ജനവിധി തേടും.
സ്പീക്കർ ബിശ്വജിത് ദൈമാരി താമുൽപൂരിലും, മന്ത്രി ചന്ദ്രമോഹൻ പടോവാരി ടിഹുവിലും മത്സരിക്കും. എൻഡിഎ സഖ്യത്തിൽ ബിജെപി 89 സീറ്റുകളിലാണ് മത്സരിക്കുന്നത്. സഖ്യകക്ഷികളായ അസം ഗണ പരിഷത്തിന് 26 സീറ്റുകളും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടിന് 11 സീറ്റുകളും നൽകിയിട്ടുണ്ട്. ആദ്യ പട്ടികയിൽ അഞ്ച് വനിതാ സ്ഥാനാർത്ഥികളെ പാർട്ടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏപ്രിൽ ഒമ്പതിനാണ് ആസാമിൽ തെരഞ്ഞെടുപ്പ്. മേയ് നാലിന് വോട്ടെണ്ണൽ നടക്കും. ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
Tags : Assam BJP Himanta Biswa Sarma Latest News