ബംഗളൂരു: ഒഡീഷയിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർഥിക്കു വോട്ടുചെയ്യുന്നതിനു കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് അഞ്ചുകോടി രൂപ വീതം കോഴനൽകാൻ ശ്രമിച്ച രണ്ടുപേരെ പോലീസിനു കൈമാറിയെന്നു കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍.
കുതിരക്കച്ചവടം ഭയന്ന് ഒഡീഷയിൽനിന്നുള്ള എട്ട് കോൺഗ്രസ് എംഎൽഎമാരും ഏതാനും നേതാക്കളും ബംഗളൂരുവിലെ റിസോർട്ടിൽ കഴിയുകയായിരുന്നു. ഇവരിൽ രണ്ടുപേരെ സമീപിച്ച നാലംഗസംഘത്തിൽ രണ്ടുപേർ കോൺഗ്രസ് പ്രവർത്തകരുടെ പിടിയിലാവുകയായിരുന്നു.
ഒഡീഷയില്‍നിന്ന് നാലംഗസംഘം പണവുമായാണ് ബംഗളൂരുവിലെത്തിയത്. ഇവര്‍ക്കു താമസസൗകര്യവും കോണ്‍ഗ്രസ് എംഎല്‍എമാരെ കാണാനുള്ള അവസരവും ഒരുക്കിയതു ബംഗളൂരുവിലെ പ്രാദേശിക ബിജെപി നേതാക്കളാണെന്നു ഡി.കെ ശിവകുമാർ പറഞ്ഞു. ഇവരെ കാണാന്‍ ഒഡീഷ എംഎല്‍എമാര്‍ കൂട്ടാക്കിയില്ലെന്നുമാത്രമല്ല കര്‍ണാടക പ്രദേശ് കോണ്‍ഗ്രസിനു വിവരം നല്‍കുകയും ചെയ്തു.
തുടർന്നുള്ള നീക്കത്തിലാണ് ബ്ലാങ്ക്ചെക്കുകള് ഉള്‍പ്പെടെ കൈവശംവച്ചിരുന്ന രണ്ടുപേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടിയത്. മറ്റു രണ്ടുപേര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപെട്ടു. കോണ്‍ഗ്രസ് നല്കിയ പരാതിയില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും ശിവകുമാര്‍ പറഞ്ഞു.
രാജ്യസഭയിലേക്ക് ഒഡീഷയില്‍നിന്ന് മൂന്നാമതൊരു സീറ്റുകൂടി വിജയിപ്പിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം. അറസ്റ്റിലായവരിൽ ഒരാളുടെ പേര് സുരേഷ് എന്നാണ്. ലോക്സഭയിലേക്കു മത്സരിച്ച പരാജയപ്പെട്ട ഒരാൾ ഉൾപ്പെടെ രണ്ടുപേരാണ് രക്ഷപെട്ടത്.