ന്യൂഡൽഹി: ട്രാൻസ്ജെൻഡർ വ്യക്തികൾ, ഗേ പുരുഷന്മാർ, സെക്സ് വർക്കർമാർ എന്നിവർ രക്തം ദാനം ചെയ്യുന്നതിനെതിരെ നിലവിലുള്ള വിലക്ക് നീക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. വിദഗ്ധ സമിതിയുടെ പുനഃപരിശോധനയ്ക്ക് ശേഷവും ഈ ഗ്രൂപ്പുകളെ രക്തദാനത്തിൽ നിന്ന് മാറ്റിനിർത്തുന്നതിനുള്ള 2017ലെ മാർഗനിർദേശങ്ങൾ നിലനിർത്താനാണ് തീരുമാനമെന്ന് കേന്ദ്രം വ്യക്തമാക്കി.
നിരോധനം ഭരണഘടനാ വിരുദ്ധമാണെന്നും വിവേചനപരമാണെന്നും ആരോപിച്ച് സമർപ്പിക്കപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്രം തങ്ങളുടെ നിലപാട് അറിയിച്ചത്. ഈ വിഭാഗങ്ങളിൽ പെട്ടവർക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി, സി തുടങ്ങിയ രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണെന്ന 'ശാസ്ത്രീയ തെളിവുകളുടെ' അടിസ്ഥാനത്തിലാണ് ഈ വിലക്ക് എന്നാണ് കേന്ദ്രത്തിന്റെ വാദം.
ദേശീയ രക്തപരിശോധനാ കൗൺസിലും ദേശീയ എയ്ഡ്സ് നിയന്ത്രണ സംഘടനയും ചേർന്ന് രൂപീകരിച്ച വിദഗ്ധ സമിതി വിഷയം പഠിച്ചിരുന്നു. രക്തദാതാവിന്റെയും രക്തം സ്വീകരിക്കുന്നയാളുടെയും സുരക്ഷ കണക്കിലെടുത്ത് നിലവിലെ രീതി തുടരണമെന്നാണ് സമിതി ശിപാർശ ചെയ്തത്. വിഷയത്തിൽ കൂടുതൽ വാദങ്ങൾ കേൾക്കുന്നതിനായി കേസ് പിന്നീട് പരിഗണിക്കാനായി കോടതി മാറ്റി.
Tags : Supreme Court Blood donation ban: Supreme Court order