ന്യൂഡൽഹി: കേന്ദ്ര വിവരാവകാശ കമ്മീഷനിലെ (സിഐസി) ഒഴിവുകളിലേക്ക് ഉന്നതതല സമിതി നിർദേശിച്ച എട്ടിൽ അഞ്ചുപേരും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്നുള്ളവരാണെന്ന് സർക്കാർ സ്രോതസുകൾ.
ചുരുക്കപ്പട്ടികയിലെ പേരുകളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, ന്യൂനപക്ഷ സമൂഹങ്ങളിൽനിന്നുള്ള പ്രാതിനിധ്യം കുറവാണെന്നു ചൂണ്ടിക്കാട്ടി നിയമനസമിതിയിലെ അംഗമായ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം സർക്കാർ നിർദേശിച്ച പേരുകളിൽ വിയോജിപ്പ് അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്രസ്രോതസുകളുടെ വിശദീകരണം.
സിഐസിയിലെ മുഖ്യ വിവരാവകാശ കമ്മീഷണറടക്കം എട്ടു വിവരാവകാശ കമ്മീഷണർമാരെയും ഒരു വിജിലൻസ് കമ്മീഷണറെയും (സിവിസി) തെരഞ്ഞെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് രാഹുൽ ഗാന്ധി കേന്ദ്രം മുന്നോട്ടുവച്ച പേരുകളിൽ വിയോജിപ്പ് രേഖപ്പെടുത്തുന്ന കുറിപ്പ് കൈമാറിയത്.
രാഹുലിന്റെ എതിർപ്പിന്റെ വിശദാംശങ്ങൾ അന്നേദിവസം പുറത്തുവന്നിരുന്നില്ലെങ്കിലും രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനവും വരുന്ന പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്നുള്ളവരുടെ പ്രാതിനിധ്യം സർക്കാർ മുന്നോട്ടുവച്ച പേരുകളിൽ പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാഹുൽ വിയോജിപ്പ് അറിയിച്ചതെന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
സിഐസിയിലെ എട്ട് വിവരാവകാശ കമ്മീഷണർമാരുടെ പേരുകളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന് ഓരോ പ്രതിനിധിയും ഒരു വനിതയുമടക്കം പാർശ്വത്കരിക്കപ്പെട്ട വിഭാഗത്തിൽനിന്ന് അഞ്ച് പേരുകളുണ്ടെന്ന് സ്രോതസുകൾ അറിയിച്ചു.
Tags : CIC appointment shortlist Rahul Gandhi scheduled caste SC/ST