ന്യൂഡൽഹി: മധ്യപ്രദേശിൽ രോഗശാന്തി ശുശ്രൂഷയുടെ പേരിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പാസ്റ്റർമാരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുണ ജില്ലയിലെ മോഹൻപുർ ഖുർദിൽ ഉത്തം ബരേല, വികാസ് ബരേല എന്നിവരാണ് ബജ്രംഗ്ദൾ പ്രവർത്തകരുടെ പരാതിയെത്തുടർന്ന് അറസ്റ്റിലായത്.
കാൻസർ പോലുള്ള മാരകമായ രോഗങ്ങൾ പ്രാർഥനയിലൂടെ ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ചും സാന്പത്തിക സഹായവും വാഗ്ദാനം ചെയ്തും ആളുകളെ വിശ്വാസത്തിലേക്ക് ആകർഷിക്കാൻ ശ്രമിച്ചു എന്നും ആരോപണമുണ്ട്. ഇതോടൊപ്പം പ്രാർഥനായോഗങ്ങളിൽ പങ്കെടുക്കുന്നവർക്ക് വലിയതോതിൽ മാംസാഹാരം നൽകി ആകർഷിക്കാൻ ശ്രമിച്ചു എന്നും പരാതിയിലുണ്ട്.
പ്രാഥമിക അന്വേഷണം നടത്തിയശേഷമാണ് എഫ് ഐആർ രജിസ്റ്റർ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. മതം മാറാൻ വിസമ്മതിച്ചാൽ രോഗങ്ങൾ ഭേദമാകില്ലെന്നും നിത്യമായ കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തിയതായി പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
മതം മാറിയാലും നിലവിലെ ജാതിയോ പേരോ മാറേണ്ട ആവശ്യമില്ലെന്നും അതിനാൽ സർക്കാർ ആനുകൂല്യങ്ങൾക്ക് മുടക്ക് ഉണ്ടാകില്ലെന്നും ഗ്രാമീണരെ പാസ്റ്റർമാർ തെറ്റിദ്ധരിപ്പിച്ചതായും പരാതിയിൽ കുറ്റപ്പെടുത്തുന്നു