ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ സാകേതിൽ അഞ്ചുനില വാണിജ്യ സമുച്ചയം തകർന്നുവീണുണ്ടായ വൻ അപകടത്തിൽ മരിച്ച ആറുപേരെയും തിരിച്ചറിഞ്ഞു. മരിച്ചവരിൽ അഞ്ചുപേരും മത്സരപരീക്ഷകൾക്കായി ഡൽഹിയിൽ താമസിച്ച് പഠിച്ചിരുന്ന മെഡിക്കൽ, എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ്. കാന്റീൻ ഉടമയായ സ്ത്രീയാണ് മരിച്ച ആറാമത്തെയാൾ. പരിക്കേറ്റ പത്തിലധികം പേർ എയിംസ് ട്രോമ സെന്റർ ഉൾപ്പെടെയുള്ള ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ദേശീയ ദുരന്തനിവാരണ സേനയും ഫയർഫോഴ്സും പോലീസും ചേർന്ന് നടത്തിയ 20 മണിക്കൂർ നീണ്ട വിപുലമായ തിരച്ചിലിനൊടുവിൽ ഞായറാഴ്ച ഉച്ചയോടെയാണ് രക്ഷാപ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചത്. ശനിയാഴ്ച രാത്രി 7.15-ഓടെയാണ് അപകടമുണ്ടായത്. തകർന്നുവീണ കെട്ടിടത്തോട് ചേർന്ന് താത്കാലികമായി പ്രവർത്തിച്ചിരുന്ന 'ആന്റി കാന്റീൻ' എന്ന ഭക്ഷണശാലയ്ക്ക് മുകളിലേക്കാണ് കോൺക്രീറ്റ് പാളികൾ പതിച്ചത്. പഴയ കെട്ടിടത്തിന് മുകളിൽ കോർപ്പറേഷന്റെ അനുമതിയില്ലാതെ രണ്ട് നിലകൾ കൂടി പുതിയതായി നിർമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Tags : building collapse New Delhi Death toll Latest News