റാഞ്ചി: ബാങ്ക് അക്കൗണ്ടിൽ പണമുണ്ടായിട്ടും കെവൈസി പുതുക്കാത്തതിന്റെ പേരിൽ പെൻഷൻ തുക പിൻവലിക്കാൻ കഴിയാതെവന്നതോടെ ചികിത്സ ലഭിക്കാതെ വയോധികൻ മരിച്ചു. ജാർഖണ്ഡിലെ ഗർവാ ജില്ലയിലുള്ള ബർഗഡ് സ്വദേശിയായ രത്തൻ ലക്ര (75) യാണു മരിച്ചത്.
കഴിഞ്ഞദിവസമായിരുന്നു സംഭവം. ജാർഖണ്ഡ് ഗ്രാമീൺ ബാങ്കിന്റെ ബർഗഡ് ശാഖയ്ക്കെതിരേയാണ് ആരോപണം. കെവൈസി നടപടികൾക്കായി ബാങ്ക് മാനേജർ കഴിഞ്ഞ മൂന്നു മാസമായി രത്തനെ നിരന്തരം ബാങ്കിലേക്ക് നടത്തിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.
ഗുരുതരാവസ്ഥയിലായ രത്തൻ ലക്രയെ കുടുംബാംഗങ്ങൾ ഓട്ടോറിക്ഷയിൽ ബാങ്കിലെത്തിച്ച് നേരിട്ടു വന്ന് പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടും മാനേജർ തയാറായില്ലെന്നും തങ്ങളെ ജീവനക്കാരെക്കൊണ്ട് ബാങ്കിൽനിന്ന് ഇറക്കിവിട്ടതായും മരുമകൾ ഫൂൽമണി ലക്ര പറഞ്ഞു
വയോധികന്റെ മരണത്തിനു പിന്നാലെ പ്രകോപിതരായ ബന്ധുക്കളും നാട്ടുകാരും ചേർന്ന് മൃതദേഹം ബാങ്കിന്റെ കവാടത്തിൽ വച്ച് പ്രതിഷേധിച്ചു.
സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മുഖ്യമന്ത്രി ഹേമന്ത് സോറൻ വിഷയത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു.
കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ ഗർവാ ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ കെവൈസി നടപടികൾ പൂർത്തിയായിരുന്നെന്നും പിന്നീട് പണം പിൻവലിക്കാൻ ആരും എത്തിയില്ലെന്നുമാണ് ബാങ്ക് അധികൃതരുടെ വാദം.