ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പീറ്റർ എൽബേഴ്സ് സ്ഥാനം ഒഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അറിയിച്ച അദ്ദേഹത്തെ ഉടനടി ചുമതലകളിൽ നിന്ന് ഒഴിവാക്കിയതായി കമ്പനി അറിയിച്ചു. ഇൻഡിഗോ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ രാഹുൽ ഭാട്ടിയ താത്കാലികമായി സിഇഒയുടെ ചുമതല വഹിക്കും.
2022 സെപ്റ്റംബറിൽ ചുമതലയേറ്റ എൽബേഴ്സിന്റെ രാജി അപ്രതീക്ഷിതമായിരുന്നു. നോട്ടീസ് പിരീഡ് ഒഴിവാക്കി ഉടൻ തന്നെ വിടുതൽ നൽകണമെന്ന് അദ്ദേഹം ബോർഡിനോട് അഭ്യർത്ഥിച്ചു. ഇത് ബോർഡ് അംഗീകരിക്കുകയും മാർച്ച് പത്ത് മുതൽ പ്രാബല്യത്തിൽ വരികയും ചെയ്തു. കഴിഞ്ഞ ഡിസംബറിൽ ഇൻഡിഗോ നേരിട്ട കടുത്ത പ്രവർത്തന പ്രതിസന്ധിക്ക് പിന്നാലെയാണ് ഈ രാജി. പൈലറ്റുമാരുടെ ജോലി സമയവുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങൾ നടപ്പിലാക്കിയതിലെ പാളിച്ചകൾ കാരണം ലക്ഷക്കണക്കിന് യാത്രക്കാർ ദുരിതത്തിലാവുകയും ഡിജിസിഎ ഇൻഡിഗോയ്ക്ക് 22.20 കോടി രൂപ പിഴയിടുകയും ചെയ്തിരുന്നു.
Tags : IndiGo Peter Elbers Rahul Bhatia