ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദമായ 'ഫാക്ട് ചെക്ക് യൂണിറ്റുകൾ' സ്ഥാപിക്കാനുള്ള നീക്കത്തിന്റെ നിയമസാധുത പരിശോധിക്കാൻ സുപ്രീംകോടതി മൂന്നംഗ ബെഞ്ചിനെ നിയോഗിച്ചു. ഐടി ഭേദഗതി നിയമപ്രകാരം കൊണ്ടുവന്ന ഈ സംവിധാനം ഭരണഘടനാ വിരുദ്ധമാണെന്ന ഹർജികളിലാണ് കോടതിയുടെ നിർണായക ഇടപെടൽ.
ഫാക്ട് ചെക്ക് യൂണിറ്റുകൾ സ്ഥാപിക്കുന്നത് പൗരന്മാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും ബാധിക്കുമെന്നതിനാൽ ഇത് അതീവ പ്രാധാന്യമുള്ള വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു. ഏപ്രിൽ മാസത്തിൽ കേസിൽ അന്തിമ വാദം കേൾക്കും.
കേന്ദ്ര സർക്കാരിനെക്കുറിച്ചുള്ള 'തെറ്റായതോ' 'തെറ്റിദ്ധരിപ്പിക്കുന്നതോ' ആയ വിവരങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യാൻ നിർദേശിക്കാനുള്ള അധികാരം ഈ യൂണിറ്റുകൾക്ക് നൽകുന്നതാണ് നിയമം. ഇതിനെതിരെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുണാൽ കമ്ര ഉൾപ്പെടെയുള്ളവർ കോടതിയെ സമീപിച്ചിരുന്നു.
ഫാക്ട് ചെക്ക് യൂണിറ്റുകൾ വിജ്ഞാപനം ചെയ്യുന്നതിന് സുപ്രീംകോടതി നേരത്തെ ഏർപ്പെടുത്തിയ സ്റ്റേ നടപടികൾ തുടരും. വിശാല ബെഞ്ചിന്റെ വിധി വരുന്നത് വരെ സർക്കാരിന് ഈ യൂണിറ്റുകൾ നടപ്പിലാക്കാൻ കഴിയില്ല.
Tags : Fact Check Units Supreme Court three-judge bench