മുംബൈ: നിർബന്ധിത മതപരിവർത്തനങ്ങൾ തടയുന്നതിനായുള്ള 'ഫ്രീഡം ഓഫ് റിലീജിയൻ ബിൽ 2026'പാസാക്കി മഹാരാഷ്ട്ര നിയമസഭ. ഭീഷണിപ്പെടുത്തിയോ, പ്രലോഭനങ്ങളിലൂടെയോ, ചതിയിലൂടെയോ അല്ലെങ്കിൽ വിവാഹം വഴിയോ ഉള്ള മതപരിവർത്തനങ്ങൾ നിരോധിക്കുന്ന കർശനമായ വ്യവസ്ഥകളാണ് ബില്ലിലുള്ളത്.
വിവാഹ വാഗ്ദാനം നൽകിയോ വിവാഹത്തിന്റെ മറവിലോ നിയമവിരുദ്ധമായി മതപരിവർത്തനം നടത്തുന്നവർക്ക് ഏഴ് വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. പ്രായപൂർത്തിയാകാത്തവർ, മാനസികാസ്വാസ്ഥ്യമുള്ളവർ, സ്ത്രീകൾ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ എന്നിവരെ മതപരിവർത്തനം നടത്തിയാൽ ഏഴ് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
കൂട്ടത്തോടെയുള്ള മതപരിവർത്തനങ്ങൾക്കും ഏഴ് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഒരേ കുറ്റം ആവർത്തിക്കുന്നവർക്ക് പത്ത് വർഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കാം. മതപരിവർത്തനം സ്വന്തം ഇഷ്ടപ്രകാരവും സുതാര്യവുമാണെന്ന് ഉറപ്പാക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര സഹമന്ത്രി പങ്കജ് ഭോയർ നിയമസഭയിൽ വ്യക്തമാക്കി.