ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ രണ്ട് വയസുകാരിയുമായി പിതാവ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചു. സ്വകാര്യ സ്കൂൾ ഉടമയായ രാഹുൽ വിജയ്രാൻ (35) ആണ് മകൾ വാമിക (രണ്ട്) യുമായി ഫ്ലാറ്റിന്റെ 23 ആം നിലയിൽ നിന്നും ചാടിയത്.
ഡൽഹിയിലെ നങ്ലോയ് സ്വദേശിയായ രാഹുൽ രണ്ട് മാസമായി റെസിഡൻഷ്യൽ സൊസൈറ്റിയിലെ ടവർ ഒമ്പതിലാണ് താമസിച്ചിരുന്നുവെങ്കിലും ടവർ അഞ്ചിൽ നിന്നാണ് ചാടിയത്.
രാഹുലിന്റെ ഭാര്യ നീതു ദാഹിയ വീട്ടിൽ പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ രാഹുൽ വാമികയെ സൊസൈറ്റി പാർക്കിൽ കളിക്കാൻ കൊണ്ടുപോയി. പിന്നീട് അദ്ദേഹം കുഞ്ഞുമായി ടവർ അഞ്ചിന്റെ 23 ആം നിലയിലേക്ക് പോവുകയും അവിടെനിന്ന് ചാടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ഇരുവരെയും അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോവിഡ് ബാധയെത്തുടർന്ന് രാഹുലിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടിരുവെന്നും മറ്റേ കണ്ണിന് കാഴ്ചപരിമിതി ഉണ്ടായിരുന്നുവെന്നും രാഹുലിന്റെ സഹോദരൻ അമിത് പറഞ്ഞു. ഇതേതുടർന്ന് അദ്ദേഹം കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് അമിത് പോലീസിനോട് പറഞ്ഞു.
ആത്മഹത്യ കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും മേൽ നടപടികൾ സ്വീകരിക്കാൻ കുടുംബം എതിർത്തതായും പോലീസ് പറഞ്ഞു. 2014 ൽ ആയിരുന്നു രാഹുലിന്റെയും നീതുവിന്റെയും വിവാഹം കഴിഞ്ഞത്. ഇരുവർക്കും 11 വയസുള്ള മറ്റൊരു മകൾ കൂടിയുണ്ട്.
Tags : Jump Death Daughter Gurugram