ന്യൂഡൽഹി: കേരളത്തിലെ സിറ്റിംഗ് എംഎൽഎമാരിൽ പകുതിയിലധികം പേർ കോടീശ്വരന്മാർ. എംഎൽഎമാരിൽ 70 ശതമാനം പേർ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ) പഠനറിപ്പോർട്ടിൽ പറയുന്നു.
മൂന്ന് എംഎൽഎമാർ ബലാത്സംഗം ഉൾപ്പെടെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികളാണ്.കേരളത്തിലെ 132 സിറ്റിംഗ് എംഎൽഎമാർ നൽകിയ സത്യവാങ്മൂലങ്ങളിൽനിന്നാണു പത്തിൽ ഏഴു പേർക്കെതിരേയും ക്രിമിനൽ കേസുകൾ തീർപ്പാകാതെ ശേഷിക്കുന്നതായി കണ്ടെത്തിയത്. ആകെ 92 എംഎൽഎമാർക്കെതിരേയാണു ക്രിമിനൽ കേസുകളുള്ളത്. ഇതിൽ 33 എംഎൽഎമാർ (25%) കൊലപാതകം, കൊലപാതകശ്രമം എന്നിവയുൾപ്പെടെ ഗുരുതരമായ ക്രിമിനൽ കേസുകളിലെ പ്രതികളാണ്.
രണ്ട് എംഎൽഎമാർക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായാണ് സിറ്റിംഗ് എംഎൽഎമാരുടെ തന്നെ സത്യവാങ്മൂലങ്ങളിലെ വിവരം ക്രോഡീകരിച്ച് എഡിആർ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.സത്യവാങ്മൂലം ലഭ്യമായ 132 പേരിൽ 72 എംഎൽഎമാർ (55 %) ഒരു കോടി രൂപയിൽ കൂടുതൽ ആസ്തി വെളിപ്പെടുത്തിയിട്ടുണ്ട്. 2016ൽ ഇത് 44 ശതമാനമായിരുന്നു. നിലവിലെ 132 എംഎൽഎമാരുടെയും ആകെ ആസ്തി 363.78 കോടി രൂപയാണ്. കേരള കോണ്‍ഗ്രസ് എം, കേരള കോണ്‍ഗ്രസ്, ജെഡിഎസ്, എൻസിപി പാർട്ടികളിലെ എല്ലാ എംഎൽഎമാർക്കും ഒരു കോടിയിൽ കൂടുതലാണ് ആസ്തി. മുസ്ലിം ലീഗിലെ 86 ശതമാനവും കോണ്‍ഗ്രസിലെ 62 ശതമാനവും സിപിഎമ്മിലെ 40 ശതമാനവും എംഎൽഎമാർ കോടീശ്വരന്മാരാണ്.
മൂവാറ്റുപുഴയിലെ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴൽനാടനാണ് കേരളത്തിലെ ഏറ്റവും ധനികനായ എംഎൽഎ. 34 കോടി രൂപയിൽ കൂടുതലാണ് കുഴൽനാടന്റെ ആസ്തി. 27 കോടി രൂപയിൽ കൂടുതൽ ആസ്തി പ്രഖ്യാപിച്ച പാലാ എംഎൽഎ മാണി സി. കാപ്പനാണു രണ്ടാം സ്ഥാനം. മന്ത്രിയും സിനിമാതാരവുമായ കെ.ബി. ഗണേഷ് കുമാറാണു മൂന്നാം സ്ഥാനത്ത്. 19 കോടി രൂപയിൽ കൂടുതൽ സന്പത്തുണ്ടെന്നാണു ഗണേഷ് വെളിപ്പെടുത്തിയത്. പത്തു ലക്ഷം രൂപയിൽ താഴെ (9.9 ലക്ഷം രൂപ) ആസ്തിയുള്ള സിപിഎമ്മിലെ പി.പി. സുമോദ് ആണ് ഏറ്റവും കുറഞ്ഞ ആസ്തിയുള്ള എംഎൽഎ ക്രിമിനൽ കേസുള്ള എംഎൽഎമാർ കൂടുതൽ സിപിഎമ്മിലാണ്. പാർട്ടിയിലെ 58 എംഎൽഎമാരിൽ 43 പേർ (74 ശതമാനം) ക്രിമിനൽ കേസുകൾ നേരിടുന്നവരായിരുന്നു. കോണ്‍ഗ്രസിന്റെ 21 എംഎൽഎമാരിൽ 19 (90 ശതമാനം) പേർക്കുമെതിരേ ക്രിമിനൽ കേസുകളുണ്ട്. സിപിഐയിലെ 44 ശതമാനവും മുസ്ലിം ലീഗിലെ 86 ശതമാനവും എംഎൽഎമാരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്നു.
കേരളത്തിലെ ജനപ്രതിനിധികളിൽ 61 ശതമാനം പേരും ബിരുദാനന്തര ബിരുദമോ അതിൽ കൂടുതലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. അഞ്ചിനും 12-ാം ക്ലാസിനും ഇടയിൽ മാത്രം പഠിച്ചവരാണ് 36 ശതമാനം എംഎൽഎമാർ.
Tags : MLAs millionaires Kerala assembly Election Niyama Sabha Election