ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഊർജ സുരക്ഷയെക്കുറിച്ച് അടിയന്തര ചർച്ച ആവശ്യപ്പെട്ട് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെ നോട്ടീസ് നൽകി. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ സഭയിൽ പ്രസ്താവന നടത്തുന്നതിനിടെയാണ് പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ചത്.
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ക്രൂഡ് ഓയിൽ വിലയെയും ഇന്ത്യയുടെ ഇന്ധന ലഭ്യതയെയും എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വിശദമായ ചർച്ച വേണമെന്ന് ഖർഗെ ആവശ്യപ്പെട്ടു. ചർച്ചയ്ക്കായി സഭയുടെ നടപടിക്രമങ്ങൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഖർഗെ നോട്ടീസ് സമർപ്പിച്ചത്.
വിദേശകാര്യമന്ത്രിയുടെ പ്രസ്താവന അപൂർണമാണെന്ന് ആരോപിച്ച് പ്രതിപക്ഷ എംപിമാർ സഭയിൽ മുദ്രാവാക്യം വിളിച്ചു. കേവലം ഒരു പ്രസ്താവനയിലൊതുക്കാതെ വിഷയം സഭയിൽ വിശദമായി ചർച്ച ചെയ്യണമെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളുടെ നിലപാട്. പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയുടെ ഇറക്കുമതിയെയും സാമ്പത്തിക ഭദ്രതയെയും ബാധിക്കുമെന്ന ആശങ്ക ശക്തമായതോടെയാണ് പ്രതിപക്ഷത്തിന്റെ നോട്ടീസ്