ന്യൂഡൽഹി: മലപ്പുറം മുൻ എസ്പി സുജിത് ദാസ് ഉൾപ്പെടെ മൂന്ന് പോലീസുകാർക്കെതിരേ ഉന്നയിച്ച ബലാത്സംഗ പരാതിയിൽ കേസ് എടുക്കുന്നതിനുമുന്പ് പോലീസ് റിപ്പോർട്ട് പരിഗണിക്കണോ എന്ന് മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു.
പോലീസ് റിപ്പോർട്ട് തേടാതെ കേസ് രജിസ്റ്റർ ചെയ്യാനായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് പൊന്നാനി മജിസ്ട്രേറ്റ് കോടതിക്കു നൽകിയ നിർദേശം. സിംഗിൾ ബെഞ്ചിന്റെ ഈ ഉത്തരവ് റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് പോലീസ് റിപ്പോർട്ട് പരിഗണിക്കണോ എന്ന് മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്ന് വ്യക്തമാക്കിയതോടെയാണ് വിഷയം സുപ്രീംകോടതിയിൽ എത്തുന്നത്. ഹർജി പരിഗണിച്ച ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരുടെ ബെഞ്ച് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം ശരിവയ്ക്കുകയായിരുന്നു.
ബലാത്സംഗ കേസിൽ മേലുദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മജിസ്ട്രേറ്റ് കോടതിയുടെ തുടർനടപടി. കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതിയുമായി സമീപിച്ച പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി.
പൊന്നാനി എസ്എച്ച്ഒ ആയിരുന്ന വിനോദ്, തിരൂർ ഡിവൈഎസ്പിയായിരുന്ന വി.വി.ബെന്നി, മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് എന്നിവരടക്കമുള്ളവർക്കെതിരെയായിരുന്നു പരാതി.
Tags : High Court order Supreme Court complaint Ponnani rape case