ന്യൂഡൽഹി: ആം ആദ്മി പാർട്ടിയും എംപി രാഘവ് ഛദ്ദയും തമ്മിലുള്ള ഭിന്നത പുതിയ തലത്തിലേക്ക്. രാഘവ് ഛദ്ദയ്ക്ക് നൽകിയിരുന്ന സെഡ് പ്ലസ് സുരക്ഷ പഞ്ചാബ് സർക്കാർ ബുധനാഴ്ച പിൻവലിച്ചു. എന്നാൽ, പഞ്ചാബ് സുരക്ഷ പിൻവലിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അദ്ദേഹത്തിന് രാജ്യവ്യാപകമായി സുരക്ഷ അനുവദിച്ചു.
ഛദ്ദയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരോടും ഉടനടി റിപ്പോർട്ട് ചെയ്യാൻ പഞ്ചാബ് പോലീസ് ഉത്തരവിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഡൽഹിയിലും പഞ്ചാബിലും ഛദ്ദയ്ക്ക് 'ഇസഡ്' കാറ്റഗറി സുരക്ഷയും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 'വൈ' കാറ്റഗറി സുരക്ഷയും കേന്ദ്രം അനുവദിച്ചത്. രാജ്യസഭയിലെ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് ഏപ്രിൽ രണ്ടിന് ഛദ്ദയെ നീക്കിയിരുന്നു.
പ്രധാനമന്ത്രിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും സഭയിൽ ശബ്ദമുയർത്തുന്നില്ലെന്നും, പകരം വ്യക്തിപരമായ പ്രശസ്തിക്കായി "സോഫ്റ്റ് പിആർ" പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നുമാണ് പാർട്ടി നേതൃത്വത്തിന്റെ ആരോപണം. സ്വാതി മലിവാളിന് ശേഷം നേതൃത്വവുമായി അകലുന്ന രണ്ടാമത്തെ പ്രമുഖ രാജ്യസഭാ എംപിയാണ് ഛദ്ദ.
പാർട്ടിയുടെ ആരോപണങ്ങൾ നുണയാണെന്ന് ഛദ്ദ പ്രതികരിച്ചു. താൻ സഭയിൽ പോകുന്നത് ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കാനാണെന്നും അല്ലാതെ ബഹളം വെക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വീഡിയോ സന്ദേശത്തിലൂടെ, "താൻ നിശബ്ദനാക്കപ്പെട്ടിരിക്കുകയാണ്, പക്ഷേ തോറ്റിട്ടില്ല" എന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Raghav Chadha security Latest News