ന്യൂഡൽഹി: ലോക്സഭയിൽ രാജ്യത്തിന്റെ ഊർജ സുരക്ഷയെ സംബന്ധിച്ച ചർച്ചകൾക്കിടെ പ്രതിപക്ഷ ബഹളം. രാജ്യത്തിന്റെ ഊർജ പ്രതിസന്ധിയെ സംബന്ധിക്കുന്ന വിഷയത്തിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ നോട്ടീസിൽ ലോക്സഭ സ്പീക്കർ ഓം ബിർള രാഹുൽ ഗാന്ധിക്ക് സംസാരിക്കാന് അനുവാദം നൽകിയിരുന്നു. ചർച്ചയ്ക്കിടെ രാജ്യത്തിന്റെ ഊർജ സുരക്ഷ പ്രതിസന്ധിയിലാണെന്നും ഹോർമുസ് കടലിടുക്ക് അടച്ചുവെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. ഇത് വലിയ പ്രതിസന്ധിയുണ്ടാക്കും. രാജ്യത്തെ ഹോട്ടലുകൾ അടയ്ക്കുന്നത് ഇതിന്റെ തുടക്കം മാത്രമാണന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഏതൊരു രാജ്യത്തിന്റെയും അടിത്തറ ഊർജ സുരക്ഷയാണ്. ഇന്ത്യ എവിടെ നിന്നും ഓയിലും ഗ്യാസും വാങ്ങണമെന്ന് അമേരിക്ക തീരുമാനിക്കുന്നത് തീർത്തും ലജ്ജാകരമാണ്. രാജ്യത്തിന്റെ പെട്രോളിയം മന്ത്രി തന്നെ അന്തരിച്ച അമേരിക്കൻ ലൈംഗിക കുറ്റവാളി എപ്സ്റ്റീന്റെ സുഹൃത്താണെന്ന് സമ്മതിച്ചു കഴിഞ്ഞുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ എപ്സ്റ്റീന്റെ പേര് വീണ്ടും സഭയിൽ ഉയർത്തിയതിന്റെ പേരിൽ സ്പീക്കർ രാഹുലിനെ തുടർന്ന് സംസാരിക്കുന്നതിൽ നിന്നും തടയുകയായിരുന്നു. സ്പീക്കറിന്റെ ഈ നടപടിക്കെതിരെയാണ് പ്രതിപക്ഷം ലോക്സഭയിൽ പ്രതിഷേധിച്ചത്.
എന്നാൽ രാജ്യത്തിന്റെ ഊർജ സുരക്ഷയിൽ യാതൊരു വിധത്തിലുള്ള ആശങ്കയും വേണ്ടെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ്പുരി സഭയിൽ നൽകിയ മറുപടി. ഇന്ത്യ ബദൽ മാർഗങ്ങളിലൂടെ ഇന്ധനം ഇന്ത്യയിലെത്തിച്ചെന്നും രാജ്യത്ത് എൽപിജി ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു. എൽപിജി മറ്റ് രാജ്യങ്ങളിൽ നിന്നും രാജ്യത്തേക്ക് എത്തിക്കുന്നുണ്ട്. കൂടുതൽ മണ്ണെണ്ണ റേഷൻ കടകളിലൂടെ വിതരണം ചെയ്യും, വ്യോമയാന ഇന്ധനത്തിനും രാജ്യത്ത് ക്ഷാമമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ പ്രതിപക്ഷം എപ്സ്റ്റീൻ വിളികളുയർത്തി സഭാനടപടികൾ തടസപ്പെടുത്തിയതിനെ തുടർന്ന് ലോക്സഭ വൈകുന്നേരം അഞ്ച് മണി വരെ പിരിയുകയായിരുന്നു.