ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ, പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള നിർണായക ചർച്ചകൾ ദേശീയ തലസ്ഥാനത്ത് ആരംഭിച്ചു. ശനിയാഴ്ച പുലർച്ചെയോടെയാണ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഡൽഹിയിലെത്തിയത്.
എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും കേരളത്തിലെ എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്ക്ക് സമർപ്പിച്ചു. ഭൂരിപക്ഷം എംഎൽഎമാരും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നു എന്നാണ് നിരീക്ഷകർ നൽകിയ സൂചന. ഇത് സംബന്ധിച്ച ഒരു പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ജനവികാരവും ഘടകകക്ഷികളുടെ നിലപാടും പരിഗണിക്കണമെന്നാണ് വി.ഡി. സതീശനെ അനുകൂലിക്കുന്നവരുടെ വാദം. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ നടത്തിയ പ്രവർത്തനങ്ങൾ മുൻനിർത്തി അദ്ദേഹത്തിന് പദവി നൽകണമെന്ന ആവശ്യവും ശക്തമാണ്. മുതിർന്ന നേതാവ് എന്ന നിലയിൽ ചെന്നിത്തലയുടെ പേരും ചർച്ചകളിലുണ്ട്.
മുതിർന്ന നേതാക്കൾക്കിടയിൽ സമവായമുണ്ടാക്കാനാണ് ഹൈക്കമാൻഡ് ശ്രമിക്കുന്നത്. തർക്കങ്ങൾ ഒഴിവാക്കി ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് ഖർഗെ നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഘടകകക്ഷികളായ മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളുടെ അഭിപ്രായവും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ പ്രധാനമാകും.
ഞായറാഴ്ചയോടെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ദില്ലിയിൽ നടക്കുന്ന അവസാനവട്ട ചർച്ചകൾക്ക് ശേഷം ഹൈക്കമാൻഡ് പേര് ഔദ്യോഗികമായി അറിയിക്കും. മുഖ്യമന്ത്രി പദത്തിനായി നേതാക്കൾക്കിടയിൽ വടംവലി മുറുകുന്നത് പ്രവർത്തകർക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ജനാധിപത്യപരമായ രീതിയിൽ തീരുമാനം വരുമെന്നാണ് നേതൃത്വത്തിന്റെ ഉറപ്പ്.