ന്യൂഡൽഹി: രാജ്യം വലിയ തോതിൽ എൽപിജി പ്രതിസന്ധി നേരിടുന്നുവെന്നും വിഷയത്തിൽ കേന്ദ്രം മൗനം പാലിക്കുകയാണെന്നും കെ.സി. വേണുഗോപാൽ എംപി.
വിഷയം പാർലമെന്റ് നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പാർലമെന്റിന് അകത്തും പുറത്തും ഇന്ത്യാ സഖ്യം പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി പാചകവാതക പ്രതിസന്ധി രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഗാര്‍ഹിക ഉപഭോക്താക്കളെയും ഹോട്ടലുകളെയും പാചകവാതക പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
സിലിണ്ടറുകൾ കിട്ടാതായതോടെ രാജ്യത്ത് ഹോട്ടലുകൾ പലതും അടച്ചുതുടങ്ങി. കേരളത്തിൽ ഇന്നലെ 20 ശതമാനം ഹോട്ടലുകൾ അടച്ചെന്നാണ് കണക്ക്. ഇന്നും കൂടുതൽ ഹോട്ടലുകൾ അടച്ചു. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ മുടങ്ങില്ലെന്ന് ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ വാണിജ്യ എൽപിജിയുടെ കാര്യത്തിൽ ഒറപ്പുകളൊന്നും നൽകുന്നില്ല.
ബംഗളൂരു, ചെന്നൈ അടക്കം നഗരങ്ങളിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികൾ എല്ലാം വാണിജ്യ സിലിണ്ടർ വിതരണം നിർത്തിവച്ചിരിക്കുകയാണ്.
ആന്ധ്രയിൽ ഹോട്ടലുകൾ സ്വിഗ്ഗി, സോമാറ്റോ ഓർഡറുകൾക്കുള്ള ഇളവ് നിർത്തിവയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്. തിങ്കളാഴ്ചകളിൽ ഹോട്ടലുകൾ അടച്ചിടും. പ്രതിസന്ധി തുടർന്നാൽ ഓൺലൈൻ ഭക്ഷണ ആപ്പുകളോട് ‘നോ' പറയാനാണ് ഹോട്ടലുകളുടെ തീരുമാനം.
തെക്കൻ ഡൽഹിയിലെ പല റസ്റ്റോറന്റുകളും പാചകവാതക ക്ഷാമത്തെതുടർന്ന് ഇതിനകം അടച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടിലും പാചകവാതക സിലിൻഡറുകൾക്ക് കടുത്ത ക്ഷാമമാണ് നേരിടുന്നത്. ചായക്കടകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, കല്യാണ മണ്ഡപങ്ങളുടെ പ്രവർത്തനം എന്നിവ പ്രതിസന്ധിയിലായിരിക്കുകയാണ്.