നാസിക്: നാസിക്കിലെ ടിസിഎസിൽ മതപരിവർത്തനത്തിനു ശ്രമിച്ചുവെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള ജീവനക്കാരി നിദ ഖാൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു.
രണ്ടുമാസം ഗര്‍ഭിണി ആയതിനാല്‍ മുന്‍കൂര്‍ ജാമ്യം വേണമെന്നാണ് ആവശ്യം. ഏഴുവര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് തനിക്കെതിരേ ചുമത്തിയിരിക്കുന്നതെന്നും നാസിക് സെഷന്‍സ് കോടതിയില്‍ നല്കിയ അപേക്ഷയിൽ പറയുന്നു.
നിദ ഖാനെതിരേ മതപരിവര്‍ത്തനത്തിനു ശ്രമിച്ചു എന്ന കേസ് മാത്രമാണ് നിലവിലുള്ളതെന്ന് നാസിക് പോലീസ് കമ്മിഷണര്‍ സന്ദീപ് കാര്‍നിക് അറിയിച്ചു. അതിനിടെ നിദ ഖാന് എച്ച്ആര്‍ മാനേജര്‍ ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ടിസിഎസും വ്യക്തമാക്കി. ഫോണ്‍ വഴി മാര്‍ക്കറ്റിംഗ് നടത്തുന്ന ടെലികോളര്‍ ജീവനക്കാരി മാത്രമാണിവർ.
ഓഫീസിലെ ലൈംഗികാതിക്രമ പരാതികള്‍ പരിഹരിക്കാനുള്ള സമിതിയില്‍ 2022നും 2026നുമിടയില്‍ ആരും പരാതിപ്പെട്ടിട്ടില്ലെന്നും ടിസിഎസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കെ. കൃതിവാസന് പറഞ്ഞു.
അതേസമയം ആരോപണവുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണം തുടരുകയാണ്. വിവാദത്തിൽ നിദ ഉള്‍പ്പെടെ എട്ടു പേര്‍ക്കെതിരെയാണു കേസ്. ടീം ലീഡര്‍മാര്‍ ഉള്‍പ്പെടെ ആറു പുരുഷന്മാരും ഓപ്പറേഷന്‍സ് വിഭാഗത്തിലെ ഒരു സ്ത്രീയും നേരത്തേ അറസ്റ്റിലായിരുന്നു. അറസ്റ്റിലായവര്‍ സംഘം ചേര്‍ന്നാണു പ്രവര്‍ത്തിച്ചതെന്നാണു വിവരം. അന്വേഷണത്തിന് എന്‍ഐഎയുടെ സഹായം തേടിയിട്ടുണ്ട്.
ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നും കോര്‍പറേറ്റ് ജിഹാദിന്റെ ഭാഗമാണെന്നു തെളിഞ്ഞാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.സംഭവത്തിന്റെ മൂലകാരണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : TCS conversion attempt Nida Khan bail advance