ന്യൂഡൽഹി: ടൂറിസ്റ്റ് വീസയിൽ രാജ്യത്തെത്തി ക്രിസ്തുമത പ്രചാരണം നടത്തിയെന്നാരോപിച്ച് മൂന്ന് അമേരിക്കൻ പൗരന്മാരോട് ഇന്ത്യ വിടാൻ നിർദേശം. ഈ മാസം രാജ്യത്തെത്തിയ അമേരിക്കൻ പൗരന്മാർ വീസ നിബന്ധനകൾ ലംഘിച്ചുവെന്ന കണ്ടെത്തലിനെത്തുടർന്നാണു നടപടി.
വിനോദസഞ്ചാരികളായി എത്തിയ ഇവർ പൂനെയിലെ വിവിധ ഇടങ്ങളിൽ മതപരമായ ലഘുലേഖകൾ വിതരണം ചെയ്യുകയും ക്രിസ്തുമതം പ്രചരിപ്പിക്കുന്നതിനായി പ്രദേശവാസികളുമായി സംവദിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയതായി പൂനെ പോലീസ് അറിയിച്ചു.
കഴിഞ്ഞദിവസം ഒരു സ്വകാര്യ കാബ് ഡ്രൈവർക്ക് ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളിൽ മതപരമായ ലഘുലേഖകൾ നൽകുകയും തങ്ങളുടെ മതവിശ്വാസത്തെക്കുറിച്ച് സംസാരിക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണു സംഭവം പുറത്തറിയുന്നത്.
സംശയം തോന്നിയ ഡ്രൈവർ സമീപത്തുണ്ടായിരുന്ന പോലീസുകാരെ വിവരം അറിയിച്ചു. തുടർന്ന് ഇവരെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു പരിശോധിച്ചപ്പോൾ കൂടുതൽ തെളിവുകൾ കണ്ടെത്തി. ടൂറിസ്റ്റ് വീസയിലെത്തിയ ഇവർ വീസ ചട്ടങ്ങൾ ലംഘിച്ചതായി ഫോറിനേഴ്സ് രജിസ്ട്രേഷൻ ഓഫീസ് സ്ഥിരീകരിക്കുകയും ചെയ്തു.
ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം, തങ്ങളുടെ വീസ കാറ്റഗറിയിൽ അനുവദനീയമല്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് ഇവർക്കെതിരേ നടപടിയെടുത്തതെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ വ്യക്തമാക്കി.
ടൂറിസ്റ്റ് വീസയിൽ എത്തുന്ന വിദേശികൾ മതപരമായ പ്രസംഗങ്ങളോ അധ്യാപനങ്ങളോ നടത്തുന്നത് നിയമവിരുദ്ധമാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.
Tags : American citizens religious propaganda Leave India Tourist visa