ന്യൂഡൽഹി: പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കാൻ ഭരണഘടനാ ഭേദഗതിക്കുള്ള “നാരീശക്തി വന്ദൻ അധീനിയം’ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.
ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കുന്നതിന് മണ്ഡല പുനർനിർണയ നിയമത്തിൽ ഭേദഗതി വരുത്തുന്ന മറ്റൊരു ബില്ലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഏപ്രിൽ 16 മുതൽ ചേരുന്ന ബജറ്റ് സമ്മേളനത്തിന്റെ തുടർച്ചയിൽ ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കും.
2011ലെ സെൻസസ് വിവരങ്ങളുടെ അടിസ്ഥാനത്തിലാകും വനിതാ സംവരണം നടപ്പാക്കുക. ബില്ലുകൾ പാർലമെന്റ് പാസാക്കിയാൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽനിന്ന് 816 ആകും. വർധിക്കുന്ന 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. 2029ലെ പൊതുതെരഞ്ഞെടുപ്പ് മുതൽ വനിതാ സംവരണം പ്രാബല്യത്തിൽ വരും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സർക്കാർ നിലപാട് അറിയിച്ചിരുന്നു. എന്നാൽ കോണ്ഗ്രസ് ഉൾപ്പെടെയുള്ള ചില പ്രതിപക്ഷ പാർട്ടികൾ ബില്ലിന്റെ കരടുരൂപം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചർച്ചകളിൽനിന്ന് വിട്ടുനിന്നു.
ന്യൂഡൽഹി: വനിതാ സംവരണം സംബന്ധിച്ച ബില്ലിനെ എല്ലാ എംപിമാരും പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
വനിതാ സംവരണ നിയമ ഭേദഗതി കോടിക്കണക്കിന് ഇന്ത്യൻ സ്ത്രീകളുടെ അഭിലാഷത്തിന്റെ പ്രതിഫലനമാണെന്നും മോദി തന്റെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത ലേഖനത്തിൽ പറഞ്ഞു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പും നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും വനിതാ സംവരണത്തോടെ നടപ്പാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.