മുംബൈ: ബാരാമതിയിൽ ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പടെ അഞ്ച് പേർ മരിക്കാനിടയായ ലിയർജെറ്റ് 45 എക്സ്ആർ വിമാനം പ്രവർത്തിപ്പിച്ച വിഎസ്ആർ വെഞ്ചേഴ്സ് എന്ന കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി അജിത് പവാറിന്റെ മകൻ ജയ് പവാർ.
വിമാനത്തിന്റെ കോക്പിറ്റിലെ പൈലറ്റ് സീറ്റിൽ ഇരുന്ന് വിഎസ്ആർ കമ്പനി ഉടമ രോഹിത് സിംഗ് ഉറങ്ങുന്നതിന്റെ വീഡിയോ ജയ് പവാർ പങ്കുവച്ചു.
എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടുവെന്നും ഈ വേദന ജീവിതകാലം മുഴുവൻ എന്നോടൊപ്പമുണ്ടാകുമെന്നും വിഡിയോയ്ക്കൊപ്പം ജയ് പവാർ കുറിച്ചു. ഡിജിസിഎ ഈ വിഷയത്തിൽ അടിയന്തര നടപടി എടുക്കണമെന്നും അന്വേഷണം പൂർത്തിയാകുന്നത് വരെ വിഎസ്ആർ കമ്പനിയുടെ എല്ലാ വിമാനങ്ങളും സർവീസ് നടത്തുന്നത് തടയണമെന്നും രോഹിത് സിംഗിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അജിത് പവാറിന്റെ അനന്തരവൻ രോഹിത് പവാറും ഈ വിഡിയോ പങ്കുവച്ചു. രോഹിത് സിംഗിനു കേന്ദ്രമന്ത്രിമാരുമായും ഉന്നത നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ. രാമോഹൻ നായിഡു രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.