ബംഗാളില്‍ തുടര്‍ച്ചയായ നാലാം വിജയമാണ് തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും ലക്ഷ്യമിടുന്നത്. മോദി സര്‍ക്കാരിനെതിരേ നിരന്തര പോരാട്ടം നടത്തുന്ന മമതയെ അധികാരത്തിൽനിന്നു പുറത്താക്കുമെന്നാണു ബിജെപിയുടെ പ്രഖ്യാപനം.
2011ൽ ഇടതുഭരണത്തെ പുറത്താക്കി അധികാരം പിടിച്ച മമത പിന്നിടങ്ങോട്ട് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചാണ് അധികാരം നിലനിർത്തുന്നത്. ദീദിയുടെ പ്രതിച്ഛായയാണ് പാർട്ടിയുടെ മുതൽക്കൂട്ട്. മമതയല്ലാതെ തലയെടുപ്പുള്ള മറ്റൊരു നേതാവും തൃണമൂലിനെ നയിക്കാനില്ല. അനന്തരവൻ അഭിഷേക് ബാനർജിയെ ഇതുവരെ സംസ്ഥാന രാഷ് ട്രീയത്തിൽ അവതരിപ്പിച്ചിട്ടില്ല.
അതേസമയം, നേതാക്കളും മന്ത്രിമാരും അഴിമതിക്കേസുകൾ കുടുങ്ങിയത് തൃണമൂലിനു തലവേദനയാണ്. സംസ്ഥാനത്തെ 30 ശതമാനത്തോളം വരുന്ന മുസ്ലിം ന്യൂനപക്ഷങ്ങളുടെ വോട്ട് തൃണമൂല്‍ ഉറപ്പിക്കുന്നു. മുസ്ലിം പിന്തുണയ്ക്കൊപ്പം ഹിന്ദുവോട്ട് ഉറപ്പാക്കാനും കാളിഭക്തയായ മമത ശ്രദ്ധിക്കുന്നു. 215 സീറ്റാണ് ഇത്തവണ തൃണമൂൽ കോൺഗ്രസ് ലക്ഷ്യമിടുന്നത്.
മമതയെ നേരിടാന്‍ കെല്‍പ്പുള്ള നേതാവില്ലാത്തതാണ് ബംഗാളിൽ ബിജെപിയുടെ വലിയ പോരായ്മ. സുവേന്ദു അധികാരി, ദിലീപ് ഘോഷ് തുടങ്ങിയ നേതാക്കളൊന്നും മമതയ്ക്ക് എതിരാളികളേയല്ല. അതേസമയം, ഇത്തവണ കോണ്‍ഗ്രസ്-ഇടതുമുന്നണി സീറ്റ് ധാരണയില്ലാത്തത് ഗുണം ചെയ്യുക ബിജെപിക്കാണ്. മമതവിരുദ്ധ വോട്ടുകള്‍ സമാഹരിക്കാന്‍ ബിജെപിക്കാകുമെന്നാണു വിലയിരുത്തൽ. ബംഗാളിന്റെ പടിഞ്ഞാറന്‍ മേഖലയിലെ മണ്ഡലങ്ങളിലാണു പാർട്ടിക്കു പ്രതീക്ഷ. തൊഴിലില്ലായ്മയും അഴിമതിയും പ്രാദേശിക തൃണമൂൽ നേതാക്കളുടെ ഗുണ്ടായിസവും ബിജെപി ആയുധമാക്കുന്നു.
ഇടതുമുന്നണി ഇത്തവണയും വലിയ മുന്നേറ്റമൊന്നും പ്രതീക്ഷിക്കുന്നില്ല. പാര്‍ട്ടിക്ക് എല്ലായിടത്തും കമ്മിറ്റികളുണ്ട്. അതേസമയം, അണികളില്ല എന്നതാണ് അവസ്ഥ. പ്രത്യേകമായ ഒരു സ്വാധീനമേഖലയും സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നണിക്കില്ല. ബംഗാളില്‍ ലോക്സഭയിലോ രാജ്യസഭയിലോ നിയമസഭയിലോ സിപിഎമ്മിനു പ്രാതിനിധ്യമില്ല. എതിരാളികളില്ലാതെ ബംഗാള്‍ ഭരിച്ച പാര്‍ട്ടിക്കാണ് ഈ ഗതികേട്. ബുദ്ധദേവ് ഭട്ടാചാര്യയുടെ വിയോഗത്തിനുശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. സിപിഎമ്മിനു സംസ്ഥാനത്ത് പ്രബല നേതാക്കളാരുമില്ല. പരന്പരാഗത സിപിഎം ശക്തികേന്ദ്രങ്ങളിൽ ബിജെപി സ്വാധീനമുറപ്പിച്ചുകഴിഞ്ഞു.
കോണ്‍ഗ്രസ് ഇത്തവണ ഒറ്റയ്ക്കാണു മത്സരിക്കുന്നത്. മൂര്‍ഷിദാബാദ്, മാല്‍ദ ബെല്‍റ്റില്‍ പാര്‍ട്ടിക്ക് ഇപ്പോഴും കാര്യമായ സ്വാധീനമുണ്ട്. തൃണമൂല്‍ രാജ്യസഭാംഗം മൗസം നൂര്‍ പാര്‍ട്ടിയില്‍ തിരികെയെത്തിയത് കോണ്‍ഗ്രസിനു നേട്ടമാണ്. പത്തു സീറ്റെങ്കിലും വിജയിക്കാനായാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് നേട്ടമാണ്. 1977 വരെ ബംഗാള്‍ ഭരിച്ച പാർട്ടിയാണു കോൺഗ്രസ്.
മലയാളിയായ സി.വി. ആനന്ദബോസിനെ ഗവർണർസ്ഥാനത്തുനിന്നു നീക്കിയതാണ്
തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് ബംഗാളിലുണ്ടായ ശ്രദ്ധേയ രാഷ്ട്രീയനീക്കം. ആനന്ദബോസിനു പിന്തുണയുമായി മമത ബാനർജി രംഗത്തെത്തുകയും ചെയ്തു. അമിത് ഷായുടെ സമ്മർദത്തെത്തുടർന്നാണ് ആനന്ദബോസ് രാജിവച്ചതെന്നാണ് മമതയുടെ ആരോപണം. ഏതാനും നാളായി മമത സർക്കാരുമായി ഉറ്റ ബന്ധത്തിലായിരുന്നു ആനന്ദബോസ്. ഇതു ബിജെപിയെ ചൊടിപ്പിച്ചു.
മമത-ആനന്ദബോസ് ബന്ധം എല്ലാക്കാലത്തും അത്ര ഊഷ്മളമായിരുന്നില്ല. മുന്‍പൊരിക്കൽ ഗവർണർക്കെതിരേ ലൈംഗികപീഡന ആരോപണം വരെ സർക്കാർ ഉയർത്തിയിരുന്നു. മുന്‍പു ബംഗാളിൽ ബിജെപി നിയമിച്ച ജഗ്ദീപ് ധൻകർ ഉൾപ്പെടെയുള്ള ഗവർണർമാരെല്ലാം സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയാണ് സ്വീകരിച്ചിരുന്നത്. തമിഴ്നാട്ടിലെ സർക്കാരിനോടു നിരന്തരം പോരടിച്ചിരുന്ന ആർ.എൻ. രവിയാണ് ബംഗാളിലെ പുതിയ ഗവർണർ.
കഴിഞ്ഞ തവണ എട്ടു ഘട്ടമായിട്ടായിരുന്നു തെരഞ്ഞെടുപ്പ്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെയായിരുന്നു വോട്ടെടുപ്പ് നടന്നത്. പല ഘട്ടമായി വോട്ടെടുപ്പ് നടന്നത് തൃണമൂല്‍ കോണ്‍ഗ്രസിനു ഗുണം ചെയ്തെന്നാണു ബിജെപിയുടെ വിലയിരുത്തല്‍.
കോണ്‍ഗ്രസ്-0, സിപിഎം-0
34 വര്‍ഷം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച സിപിഎമ്മും ഒരു കാലത്ത് ബംഗാളിലെ പ്രധാന പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടപ്പൂജ്യമായി. ഇരു പാര്‍ട്ടികളും സീറ്റ് ധാരണയുണ്ടാക്കിയാണു മത്സരിച്ചത്. ഈ സഖ്യത്തിന്റെ ഭാഗമായ ഐഎസ്എഫ് ഒരു സീറ്റില്‍ വിജയിച്ചു. ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒരു സീറ്റില്‍ വിജയിച്ചിരുന്നു. എന്നാല്‍, ആ സ്ഥാനാര്‍ഥി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2016ലും സിപിഎം-കോണ്‍ഗ്രസ് സീറ്റ് ധാരണയുണ്ടായിരുന്നു. അന്ന് കോണ്‍ഗ്രസ് 44 സീറ്റിലും സിപിഎം 26ലും വിജയച്ചു.
നന്ദിഗ്രാമില്‍ മമത തോറ്റു
2021ല്‍ ഇരുനൂറിലേറെ സീറ്റ് നേടി തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയെങ്കിലും മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ പരാജയപ്പെട്ടത് ഏവരെയും ഞെട്ടിച്ചു. ബിജെപി നേതാവ് സുവേന്ദു അധികാരിയെ നേരിടാനാണ് മമത സ്വന്തം തട്ടകമായ ഭവാനിപുര്‍ വിട്ട് നന്ദിഗ്രാമിലെത്തിയത്.
എന്നാല്‍, 1956 വോട്ടിനു മമത പരാജയപ്പെട്ടു. ഒരു കാലത്ത് മമതയുടെ ഉറ്റ അനുയായി ആയിരുന്നു സുവേന്ദു അധികാരി. തോറ്റെങ്കിലും മുഖ്യമന്ത്രിയായി മമത സത്യപ്രതിജ്ഞ ചെയ്തു. ഭവാനിപുരില്‍ വിജയിച്ച തൃണമൂല്‍ സ്ഥാനാര്‍ഥി സോവന്‍ദേവ് ചാറ്റര്‍ജി മമതയ്ക്കായി സ്ഥാനമൊഴിഞ്ഞു. 58,832 വോട്ടി